കോഴിക്കോട്: എന്‍എസ്എസ്സിനോട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കാണിച്ചത് നെറികേടാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ സമയം കെപിസിസി പ്രസിഡന്റ് സ്ഥാനവും മന്ത്രിക്കസേരയും വേണമെന്ന രമേശ് ചെന്നിത്തലയുടെ നിലപാട് ഇരട്ടത്താപ്പാണ്. എന്‍എസ്എസ്സിന്റെ മാനസപുത്രനായി നടക്കുകയും ഒരു വിവാദമുണ്ടായപ്പോള്‍ തള്ളിപ്പറയുകയും ചെയ്ത ചെന്നിത്തലയുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദത്തിലിരിക്കെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനു ശേഷം മന്ത്രിയാവാനില്ലെന്നു പറഞ്ഞാല്‍ അതില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി ഒരിക്കലും രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുകയില്ല. രാഷ്ട്രീയ ശക്തിയാവുകയെന്നത് എസ്എന്‍ഡിപിയുടെ നയമല്ല. സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെങ്കിലും ഇന്നത്തെ കാലത്ത് അത് വേണ്ടി വരുന്നു. സാമുദായിക സംഘടനകള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രാമുഖ്യമുണ്ടെന്ന് വരുത്തി തീര്‍ത്തത് ഇടത്-വലത് മുന്നണികളാണ്. സാമുദായിക ശക്തി സമാഹരണം കൊണ്ട് മാത്രമേ സാമൂഹ്യ നീതി നേടാന്‍ സാധിക്കൂ. ജാതി സംവരണം നിലനില്ക്കുമ്പോള് ജാതി പറയണം. ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ടത് നല്‍കണം. ആദര്‍ശ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. ഇപ്പോള്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണുള്ളത്. അധികാരം നേടുന്നതിന് വേണ്ടി വര്‍ഗീയ ശക്തികളെ വളര്‍ത്തിയത് ഇരുമുന്നണികളുമാണ്.
വിദ്യാഭ്യാസരംഗത്ത് മലബാറില്‍ സമുദായം പിറകിലാണ്. ജനസംഖ്യയ്ക്ക് ആനുപാതികമായി വിദ്യാലയങ്ങളില്‍ സീറ്റില്ലാത്തതുകൊണ്ട് തങ്ങളുടെ സമുദായത്തിലെ നിരവധി പേര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നുണ്ട്. സ്കൂളുകളും കോളേജുകളുമുള്ള സമുദായങ്ങള്‍ക്ക് മാത്രമേ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്ച്ചയുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു. മലബാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്തത് ഈ സമുദായത്തില്‍പ്പെട്ട നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കാന്‍ കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗം ഈഴവ-തീയ്യ മലബാര്‍ മഹാസംഗമം നടത്തുന്നതിനു പിന്നില്‍ ഒരു ദുരുദ്ദേശ്യവുമില്ല. മലബാര്‍ മേഖലയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയെന്നതാണ് സംഗമത്തിന്റെ ലക്ഷ്യം. സാമുദായിക ശക്തി സമാഹരണം കൊണ്ട് മാത്രമേ സാമൂഹ്യനീതി നേടാനാവൂ. ജാതി സംവരണം നിലനില്‍ക്കുന്നിടത്തോളം കാലം ജാതി പറഞ്ഞേ പറ്റൂ. മന്ത്രിസഭയിലെ അഞ്ചാം മന്ത്രിയെ ജയിപ്പിച്ചത് തങ്ങളുടെ സമുദായവും കൂടിച്ചേര്‍ന്നാണ്. തങ്ങളുടെ സമുദായത്തിന് മതേതര ചിന്തയുണ്ടെന്നതിന്റെ തെളിവാണിതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപി യോഗം ഈഴവ-തീയ്യ മലബാര്‍ മഹാസംഗമം ഇന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കും. രണ്ട് ലക്ഷം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: