കൊച്ചി: പഞ്ചവാദ്യ കുലപതി തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാര്‍ (78) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 7.40 നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരള സര്‍ക്കാരിന്റെ വാദ്യകലാകാരനുള്ള പരമോന്നത ബഹുമതി പല്ലാവൂര്‍ പുരസ്ക്കാരം, കേന്ദ്ര സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ്, പാറമേക്കാവ് ദേവസ്വത്തിന്റെ സുവര്‍ണമുദ്ര തുടങ്ങിയ നിരവധി പുരസ്ക്കാരങ്ങള്‍ മാരാരെ തേടിയെത്തിയിട്ടുണ്ട്. തൃശൂര്‍പൂരം പാറമേക്കാവ് വിഭാഗത്തില്‍ അരനൂറ്റാണ്ടോളം പങ്കെടുത്തിരുന്നു. തൃപ്പൂണിത്തുറ, ഗുരുവായൂര്‍, എറണാകുളം, ഉത്രാളിക്കാവ്, നെന്മാറ തുടങ്ങിയ ക്ഷേത്രങ്ങളില്‍ പഞ്ചവാദ്യരംഗത്ത് തിമിലവാദകനായിരുന്നു. പഞ്ചവാദ്യത്തിന്റെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമമംഗലത്ത് ജനിച്ച കൃഷ്ണന്‍കുട്ടി മാരാര്‍ രാമമംഗലം പാരമ്പര്യം നിലനിര്‍ത്താന്‍ അങ്ങേയറ്റം പരിശ്രമിച്ച ആളായിരുന്നു. കുടുക്കവീണ എന്ന വാദ്യോപകരണം പുറംലോകവുമായി അടുത്തകാലത്ത് ബന്ധപ്പെടുത്തിയ കലാകാരനായിരുന്നു മാരാര്‍. തിമിലയില്‍ പഞ്ചവാദ്യത്തിന് പുറമെ പരിഷവാദ്യം പ്രയോഗിക്കാനും പുതിയ തലമുറയിലേക്ക് പകര്‍ന്ന് കൊടുക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. വാദ്യകലാകാരന്മാര്ക്കിടയില് സഞ്ചരിക്കുന്ന വിജ്ഞാനകോശം എന്നാണ് തൃക്കാമ്പുറം അറിയപ്പെട്ടിരുന്നത്. കൂടാതെ സോപാനസംഗീതം, കളമെഴുത്തുപാട്ട്, ക്ഷേത്രചടങ്ങുകളിലെ പ്രധാനമായ ഉത്സവബലി, പള്ളിവേട്ട എന്നിവയില്‍ അവഗാഹമായ അറിവിന് ഉടമയായിരുന്നു. അദ്ദേഹത്തിന് നിരവധി ശിഷ്യന്മാരുണ്ട്. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കള്‍: ജയദേവന്, ജയലക്ഷ്മി, ജയശ്രീ. മരുമക്കള്‍: ജയശ്രീ, ശശിധരമാരാര്, ഊരമന അജിതന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: