തിരുവനന്തപുരം: സിപിഎമ്മിന്റെ ഭൂസമരത്തെയും പങ്കാളിത്ത പെന്ഷന് വിരുദ്ധ സമരത്തെയും നിശിതമായി വിമര്‍ശിച്ച ഗവര്‍ണറുടെ നയപ്രസംഗത്തില്‍ വാഗ്ദാനപ്പെരുമഴ. ഈ അധ്യയനവര്‍ഷത്തില്‍ മുന്‍പില്ലാത്തവിധം 418 ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് നയപ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞവര്‍ഷത്തെ പ്രസംഗത്തിന്റെ തനിയാവര്‍ത്തനമാണ് പലതുമെന്ന വിമര്‍ശനവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ഭൂരഹിതരായ ഒരു ലക്ഷം പേര്‍ക്ക് മൂന്നുസെന്റ് ഭൂമി വീതം നല്‍കുമെന്ന് എച്ച്.ആര്.ഭരദ്വാജ് അറിയിച്ചു. പദ്ധതി ആഗസ്റ്റില്‍ ആരംഭിക്കും. പാവപ്പെട്ടവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി വരികയാണ്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന വിശ്വാസവും ഗവര്‍ണര്‍ പ്രകടിപ്പിച്ചു.
പ്രതിസന്ധികള്‍ക്കിടയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സര്‍ക്കാരിനായതായി ഗവര്‍ണര്‍ അവകാശപ്പെട്ടു. കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി പദ്ധതികളുമായി ഏറെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിനായി. എമര്‍ജിങ് കേരളയിലൂടെ കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്ന് തെളിഞ്ഞു. മുന്‍ധാരണകളെ തിരുത്തിയ വികസന മുന്നേറ്റമാണ് എമര്‍ജിങ് കേരളയിലൂടെ നടന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കല്‍ തുടരുകയാണ്. വിലക്കയറ്റം നേരിടാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികളെടുത്തു. വൈദ്യുത പ്രതിസന്ധി തരണംചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം സര്‍ക്കാരിന് ലഭിച്ചതായും ഗവര്‍ണര്‍ അറിയിച്ചു.
സമഗ്ര കാര്‍ഷികവികസനത്തിന് മുന്‍ഗണന നല്‍കും. ഇതിനുവേണ്ടി നാളികേര നെല്‍വികസന പാര്‍ക്കുകള്‍ സ്ഥാപിക്കും. 2016ഓടെ സംസ്ഥാനത്ത് ജൈവകൃഷിരീതി വ്യാപകമാക്കും. ഇടുക്കിക്ക് പ്രത്യേക കാര്‍ഷിക പാക്കേജ് കൊണ്ടുവരും. ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം നല്കാന് നവീനകേന്ദ്രങ്ങള് തുടങ്ങും. പാല് ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഗോവര്‍ധിനി പദ്ധതി രൂപീകരിക്കും. നഗരങ്ങളില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ബൃഹത് പദ്ധതികള്‍ നടപ്പാക്കും. പിപിപി മോഡലില്‍ ആധുനിക മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കും. കുടിവെള്ളവിതരണം കാര്യക്ഷമമാക്കും. കുടിവെള്ളത്തിനായി 40 ചെക്ക്ഡാമുകള്‍ നിര്‍മിച്ചിരുന്നു. 100 എണ്ണം കൂടി പണിയും.
പങ്കാളിത്ത പെന്ഷന് പദ്ധതി തുടരും. ഇഗവേണന്‍സ് വഴി കൂടുതല്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നിയമനിര്‍മാണം നടത്തും. സ്ത്രീകളുടെ സുരക്ഷക്കായി അതിവേഗ കോടതി സ്ഥാപിക്കും. പെണ്‍കുട്ടികളുടെ ആരോഗ്യ സംക്ഷണത്തിനായി കന്യാസുരക്ഷ പദ്ധതി നടപ്പാക്കും. ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്ക് ജനറിക് മരുന്നുകള്‍ നല്‍കും. അനാഥര്‍ക്ക് സാമ്പത്തിക സഹായം നല്കാന് സ്നേഹപൂര്‍വം പദ്ധതി നടപ്പാക്കും. ദാരിദ്ര നിര്‍മാര്‍ജനത്തിനുള്ള നോഡല്‍ ഏജന്‍സിയായി കുടുംബശ്രീ തുടരും. ക്യാന്‍സര്‍ രോഗ ചികിത്സയ്ക്കായി കോഴിക്കോട്, ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക യൂണിറ്റുകള്‍ തുടങ്ങും. ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് നല്കാന് നിശ്ചയിച്ചിരുന്ന ചികിത്സ മാര്‍ച്ച് മാസത്തിന് മുമ്പ് നല്‍കും.
ആദിവാസികള്‍ക്ക് പോഷകാഹാര പദ്ധതി നടപ്പാക്കും. മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. തീരദേശ മേഖലയുടെ വികസനത്തിന് പദ്ധതികള്‍ നടപ്പാക്കും. തീരദേശങ്ങളിലെ ആരോഗ്യ സംരക്ഷണത്തിന് ആരോഗ്യതീരം പദ്ധതി തുടങ്ങും. തീരദേശ റോഡുകള്‍ നവീകരിക്കും.
പാരമ്പര്യവ്യവസായങ്ങള്‍ക്ക് സഹായം നല്‍കും. എറണാകുളത്ത് കൈത്തറി ഗ്രാമം സ്ഥാപിക്കും. ടൂറിസ സാധ്യതയുള്ള സ്ഥലത്താകും കൈത്തറി ഗ്രാമം സ്ഥാപിക്കുക. മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസ പദ്ധതികള്‍ കൊണ്ടുവരും. 6,000 മത്സ്യബന്ധന തൊഴിലാളികള്‍ക്കു വീടു വച്ചു നല്‍കും.
വിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ പദ്ധതികള്‍ ആവിഷ്കരിക്കും. 33 അംഗന്‍വാടികളെ മാതൃകാ അംഗന്‍വാടികളാക്കും. ഹയര്‍സെക്കന്‍ഡറി വിഭാഗം ഉടച്ചുവാര്‍ക്കും. ഐഐടിക്കായി ശ്രമം തുടരുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: