ന്യൂദല്‍ഹി: രാജ്യത്ത് കോളിളക്കമുണ്ടാക്കിയിട്ടും സൂര്യനെല്ലി കേസ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷന്. സൂര്യനെല്ലി കേസിനെക്കുറിച്ചറിയില്ല. പഠിച്ച ശേഷം പിന്നീട് പ്രതികരിക്കാം. സുപ്രീം കോടതി വിധിയെക്കുറിച്ച് ആരാഞ്ഞ ‘ജന്മഭൂമി’യോട് കമ്മീഷന് അദ്ധ്യക്ഷ മമത ശര്‍മ്മയുടെ പ്രതികരണം ഇതായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ 36 പേര്‍ക്ക് ശിക്ഷ ലഭിച്ച കേസാണിത്. രാജ്യത്ത് ബലാല്‍സംഗക്കേസില്‍ ഒന്നിച്ച് ശിക്ഷിക്കുന്നത് ഇതാദ്യമാണ്. കോണ്‍ഗ്രസിന്റെ ദേശീയ നേതാവിന്റെ പങ്കാളിത്തവും വാര്‍ത്തയായിരുന്നു. വ്യാഴാഴ്ച്ച ശിക്ഷ കിട്ടിയ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയുണ്ടായി. ഇത്രയോക്കെയായിട്ടും ഇങ്ങനെയൊരു സംഭവം അറിയില്ലെന്നാണ് ദേശീയ വനിതാ കമ്മീഷന് അദ്ധ്യക്ഷ മമത ശര്‍മ്മ പറയുന്നത്.
ദല്‍ഹി കൂട്ടമാനഭംഗക്കേസിന്റെ പശ്ചാത്തലത്തിലാണ് സൂര്യനെല്ലി കേസിന്റെ അപ്പീല്‍ സുപ്രീംക്കോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീറിന്റെ പരിഗണനയ്ക്കെത്തുന്നത്. കേസ് പരിഗണിക്കാന്‍ ഏഴ് വര്‍ഷമെടുത്തതില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടുക്കവും ആശ്ചര്യവും രേഖപ്പെടുത്തി. ഈ നടുക്കമാണ് സ്ത്രീ പീഡനക്കേസുകള്‍ മാത്രം പ്രത്യേകം കൈകാര്യം ചെയ്ത് ഉടനടി തീര്‍പ്പ് കല്‍പ്പിക്കാനായി പ്രത്യേക ബെഞ്ച് തന്നെ സുപ്രീംകോടതിയില്‍ രൂപീകരിക്കാന്‍ കാരണമായത്.
പ്രത്യേക ബെഞ്ചിന്റെ പരിഗണനയ്ക്കെത്തിയ കേസുകളില്‍ പ്രധാനമായ ആദ്യ കൂട്ടമാനഭംഗക്കേസും ഇതാണ്്. സ്ത്രീ പീഡനക്കേസില്‍ ഹൈക്കോടതി വിധി റദ്ദാക്കി പുനര്വാദത്തിന് ഉത്തരവിട്ട ബെഞ്ചിന്റെ ആദ്യ വിധി.
ഹൈക്കോടതി വിധിയെ നൂതന സൃഷ്ടി എന്നാണ് പ്രത്യേക ബെഞ്ച് പരിഹസിച്ചത്. ഇത്രയൊക്കെയായിട്ടും വനിതാ ക്ഷേമത്തിനും സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ളതുമായ ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍ കേസ് പെട്ടിട്ടില്ലെന്നതാണ് ശ്രദ്ധേയം. സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കുന്ന സ്ത്രീ പീഡനക്കേസുകളുടെ അടിസ്ഥാന വിവരമെങ്കിലും ദേശീയ വനിതാ കമ്മീഷന് അറിഞ്ഞിരിക്കേണ്ടതല്ലേയെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: