കോട്ടയം: കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പ്രൊഫ. പി.ജെ. കുര്യന് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് സൂര്യനെല്ലിയിലെ പെണ്‍കുട്ടി അഭിഭാഷകന് കത്തയച്ചു. സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യനെ പ്രതിചേര്‍ക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു.
സുപ്രീംകോടതിയില്‍ പെണ്‍കുട്ടിക്കായി ഹാജരായ ചന്ദര്‍ ഉദയ്സിങ് എന്ന അഭിഭാഷകനാണ് കുര്യനെതിരെ നിയമനടപടി ആവശ്യപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടി കഴിഞ്ഞ ജനുവരി 29ന് കത്തയച്ചത്. കുര്യനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതു പുനഃപരിശോധിക്കണമെന്നും വീണ്ടും പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ സാധ്യതയുണ്ടോയെന്ന് പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
കുര്യെന്റ അമിത രാഷ്ട്രീയ സ്വാധീനത്താല്‍ പോലീസും ഭരണകൂടവും ചേര്‍ന്ന് കേസ് അട്ടിമറിക്കുകയാണെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. പോലീസ് ഉദ്യോഗസ്ഥരാണ് പി. ജെ. കുര്യനെ കേസില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇതോടെ സുപ്രീംകോടതിയും കുര്യന് അനുകൂലമായാണ് വിധി പുറപ്പെടുവിച്ചത്.
ഐ.പി.സി 376 പ്രകാരം പീരുമേട് കോടതിയില്‍ പി ജെ കുര്യനെതിരെ സ്വകാര്യ അന്യായം നല്‍കിയിരുന്നു. കുര്യനെതിരെ കോടതിയില്‍ താന്‍ മൊഴിയും നല്കി. ഇതനുസരിച്ച് പീരുമേട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കുര്യനോട് കോടതി ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ കുര്യന് ഇതിനെതിരെ സി.ആര്.പി.സി 482 പ്രകാരം ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയുമായിരുന്നുവെന്നും അഭിഭാഷകന് അയച്ച കത്തില്‍ പറയുന്നു.
കുര്യനെ ഫോട്ടോ കണ്ടാണ് താന്‍ തിരിച്ചറിഞ്ഞതെന്നും കുര്യന്റെ പേര് കേസില്‍ ഉള്‍പ്പെട്ടതോടെ നടപടിക്രമങ്ങളുടെ വേഗത കുറഞ്ഞതായും പെണ്‍കുട്ടി ചൂണ്ടിക്കാണിക്കുന്നു. കുര്യനെതിരായുളള പരാതിയുമായി സുപ്രീം കോടതിയില്‍ നേരിട്ട് എത്താന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.
പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ കുര്യനെ സംരക്ഷിക്കാനാണ് ഉന്നത വൃത്തങ്ങള്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ താന്‍ ദുഖിതയാണ്. പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പി ജെ കുര്യനെതിരായ കേസ് തീര്‍പ്പായിട്ടില്ല. അതുകൊണ്ട് മുമ്പുള്ള ക്രമമനുസരിച്ച് എല്ലാവിധ സാധ്യതകളോടെയും അവലോകനം ചെയ്തുള്ള പരാതി സുപ്രിം കോടതിക്കു മുമ്പില്‍ ഫയല്‍ ചെയ്യണമെന്നും സൂര്യനെല്ലി പെണ്‍കുട്ടി അഭിഭാഷകനോട് ആവശ്യപ്പെടുന്നുണ്ട്.
അതേസമയം പി ജെ കുര്യന് പീഡിപ്പിച്ചെന്നുള്ള വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പെണ്‍കുട്ടി ഒരു ടി വി ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. കുമളി ഗസ്റ്റ് ഹൗസില്‍വച്ചാണ് തന്നെ പി ജെ കുര്യന് പീഡിപ്പിച്ചത്. ഇക്കാര്യം അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും പറഞ്ഞിരുന്നു. എന്നാല്‍, തന്റെ വാക്കുകള്‍ ഉദ്യോഗസ്ഥര്‍ കാര്യമായെടുത്തില്ല. കുര്യനെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റം ചുമത്തിയില്ല. തന്റെ വാദം കേള്‍ക്കാന്‍ അവസരം ലഭിച്ചില്ല. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കുര്യന് പോലീസുകാരെ സ്വാധീനിച്ചെന്നും, തനിക്ക് ജീവിക്കണമെന്നും മരിക്കാന്‍ പേടിയാണെന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം, പെണ്‍കുട്ടിയുടെ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പി.ജെ കുര്യന് പറഞ്ഞു. പെണ്‍കുട്ടിയുടെ നിലപാടിനെക്കുറിച്ച് പറയേണ്ടിടത്ത് പറഞ്ഞുകൊള്ളാമെന്നും അദ്ദേഹം പറഞ്ഞു.
കുര്യനെ പ്രതിചേര്‍ക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് അന്വേഷണ ചുമതലയുണ്ടായിരുന്ന സിബി മാത്യൂസ് പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരടക്കം ഇതുസംബന്ധിച്ച് കാര്യങ്ങള്‍ തിരക്കിയതാണ്. കുര്യന് കേസില്‍ പങ്കില്ലെന്ന് നായനാര്‍ക്കും ബോധ്യപ്പെട്ടിരുന്നതായും സിബി പറയുന്നു.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: