തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ രക്ഷിച്ചതില്‍ മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ ദാമോദരനും മുഖ്യമന്ത്രിയായിരുന്ന നയനാരുടെ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി. ശശിക്കും ഇപ്പോഴത്തെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി വി.എസ് അച്യുതാനന്ദന് പറഞ്ഞു.
കേസില്‍ സുകുമാരന്‍ നായരുടെ മൊഴി അവിശ്വസനീയമാണ്. അദ്ദേഹത്തിന്റെ മൊഴി സത്യമാണോയെന്ന് ശാസ്ത്രീയമായി പരിശോധിക്കണം. മൊഴി വ്യാജമാണെങ്കില്‍ സുകുമാരന്‍ നായരെ പ്രോസിക്യൂട്ട് ചെയ്യണം. പി ജെ കുര്യന് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
സുകുമാരന്‍ നായരുടെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിലാണ് കുര്യനെ കുറ്റവിമുക്തനാക്കിയത്. അക്കാലത്ത് എന്‍എസ്എസ് ഗുമസ്തന് മാത്രമായിരുന്ന സുകുമാരന്‍ നായരെ കാണാന്‍ കേന്ദ്രമന്ത്രി പി ജെ കുര്യന് പോയെന്നത് വിശ്വസനീയമല്ല. സംഭവം നടന്ന ദിവസം അഞ്ചുമണിക്കു ശേഷം കുര്യന് എവിടെയായിരുന്നു എന്നതു സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഎസ് പറഞ്ഞു.
നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാകാം നീക്കങ്ങള്‍ നടത്തിയതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. അതേസമയം കേസില്‍ കുര്യനെ രക്ഷിക്കാന്‍ നയനാര്‍ കൂട്ടുനിന്നെന്ന ആരോപണം ശരിയല്ലെന്ന് വി.എസ് പറഞ്ഞു. കേസ് നടപടികളില്‍ നയനാര്‍ ഏറെ ജാഗ്രത കാട്ടിയിരുന്നു. ആ സമയത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ആയിരുന്ന തനിക്ക് ഇക്കാര്യം നന്നായി അറിയാവുന്നതാണെന്നും കേസിന്റെ കാര്യങ്ങള്‍ താന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ടായിരുന്നുവെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ശശിയുടെയും ദാമോദരന്റെയും പങ്ക് സംശയിക്കേണ്ടതാണ്. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ദാമോദരന്‍ നടത്തുന്ന അധ്വാനം എല്ലാവര്ക്കും അറിയാവുന്നതാണല്ലോയെന്നും വി.എസ് ചോദിച്ചു. കേസില്‍ സിബി മാത്യൂസ് ഇരട്ട റോള്‍ കളിച്ചു. ജോഷ്വ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. കേസ് കോടതിയില്‍ വരുമ്പോള്‍ പെണ്‍കുട്ടി പറയുന്ന അഭിഭാഷകനെ നിയമിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: