ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഒറ്റപ്പെട്ട പ്രദേശത്തെ സൈനിക ചെക് പോസ്റ്റിലുണ്ടായ ഭീകരാക്രമണത്തില്‍ 31 പേര് കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെയായിരുന്നു ആക്രമണം. ലക്കി മര്‍വാത് എന്ന സൈനിക പോസ്റ്റിലായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ പന്ത്രണ്ടോളം ഭീകരരും ഒന്‍പത് സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നാലു മണിക്കൂറോളം നീണ്ടു നിന്നു. തീവ്രവാദികളുടെ റോക്കറ്റ് പതിച്ച് ചെക് പോസ്റ്റിനടുത്ത ഒരു വീട്ടിലെ പത്ത് പേരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന് ഏറ്റെടുത്തിട്ടുണ്ട്.
വടക്കന്‍ വസീറിസ്ഥാനില്‍ കഴിഞ്ഞ മാസം യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ തങ്ങളുടെ സംഘത്തിലെ രണ്ട് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നതായും ഇതിനുള്ള തിരിച്ചടിയാണ് ആക്രമണമെന്നുമാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ നാല് ചാവേര്‍ പോരാളികളും പങ്കെടുത്തിരുന്നതായും പാക് താലിബാന് വക്താവ് ഇഹ്സാനുള്ള ഇഹ്സാന്‍ പറഞ്ഞു.
വെള്ളിയാഴ്ച പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ചാവേര്‍ ആക്രമണത്തില്‍ 23 ആളുകള്‍ കൊല്ലപ്പെടുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് ശനിയാഴ്ചത്തെ ഭീകരാക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: