ഒസ്ലോ: പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി വാദിച്ചതിന്റെ പേരില്‍ താലിബാന് ഭീകരര്‍ ആക്രമിച്ച മലാല യൂസഫ്സായിയെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തു. നോര്‍വീജിയന്‍ പാര്‍ലമെന്റിലെ മൂന്ന് ലേബര്‍ പാര്‍ട്ടി അംഗങ്ങളാണ് മലാലയുടെ പേര് നിര്‍ദ്ദേശിച്ചത്.
വെള്ളിയാഴ്ച്ചയായിരുന്നു നാമനിര്‍ദ്ദേശത്തിനുള്ള അവസാന തിയതി. ലേബര്‍ പാര്‍ട്ടിയുടെ വെബ് സൈറ്റിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാനുള്ള മലാലയുടെ സാഹസികമായ പ്രതിബദ്ധതയാണ് അവളുടെ പേര് നിര്‍ദ്ദേശിക്കാന്‍ കാരണം.
മലാലയുടെ പ്രതിബദ്ധത താലിബാന് ഭീകരര്‍ക്ക് ഭീഷണിയാകുകയും അവര്‍ അവളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തതായും ലേബര്‍ പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ഓക്ടോബറിലായിരുന്നു മലാലക്കും മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കുമെതിരെ സ്വാത്ത് താഴ്വരയില് വച്ച് താലിബാന് ഭീകരര്‍ വെടിയുതിര്‍ത്തത്.
പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തില്‍ നിന്നും വിലക്കിയ താലിബാന് ഭീകരരുടെ നിലപാടിനെതിരെ ബ്ലോഗ് എഴുതിയതായിരുന്നു ഭീകരരെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: