ഇടുക്കി: രാജ്യസഭാ ഉപാധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ പി.ജെ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂര്യനെല്ലി പീഡനക്കേസിലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസില്‍ പുനരന്വേഷണം വേണം. ഇതിനായി സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും പെണ്‍കുട്ടി കത്തില്‍ ആവശ്യപ്പെടുന്നു.
കേസുമായി ഇനി തങ്ങള്‍ക്ക് കോടതി കയറി ഇറങ്ങാനാവില്ലെന്നും പെണ്‍കുട്ടി മുഖ്യമന്ത്രിയെ അറിയിച്ചു. പിജെ കുര്യനെ പിന്തുണച്ച് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷമാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫാക്സ് ചെയ്തത്. 1996ല്‍ കുമളിയില്‍ വച്ച് തന്നെ ബാജി എന്നൊരാള്‍ പീഡിപ്പിച്ചിരുന്നു. പിന്നീട് പത്രങ്ങളിലൂടെ ഇയാള്‍ പി.ജെ കുര്യനാണെന്ന് അറിയാന്‍ സാധിച്ചു. ഇക്കാര്യം താന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇതിനായി സ്വന്തം നിലയ്ക്ക് നിയമനടപടികള്‍ സ്വീകരിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നും അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സഹായിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: