ചെന്നൈ: നടപ്പ് സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ നിര്‍മാണ മേഖലയുടെ വളര്‍ച്ച ആറ് ശതമാനത്തിനടുത്തെത്തുമെന്ന് സി.രംഗരാജന്. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഫലമായിട്ടാണ് ഇതെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ സമിതി ചെയര്മാന് കൂടിയായ രംഗരാജന് അഭിപ്രായപ്പെട്ടു. അടുത്ത സാമ്പത്തിക വര്‍ഷം(2013-14) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നും രംഗരാജന് അഭിപ്രായപ്പെട്ടു. നിക്ഷേപകരുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ പൂര്‍ണ ഫലം അടുത്ത വര്ഷത്തോടെയെ കാണാന്‍ സാധിക്കുകയുള്ളുവെന്നും സ്വകാര്യ നിക്ഷേപം ഉയരുമെന്നും രംഗരാജന് അഭിപ്രായപ്പെട്ടു. ഹിന്ദുസ്ഥാന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ചേംബര്‍ ഡേ ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാവസായിക ഉത്പാദന സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകള്‍ പ്രകാരം 2012 നവംബറില്‍ നിര്‍മാണ മേഖലയുടെ വളര്‍ച്ച 0.3 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ പ്രധാന മേഖലയിലെ ഉത്പാദന വളര്‍ച്ച ഒരു ശതമാനത്തില്‍ താഴെയായിരുന്നു. ഇതിന് തൊട്ട് മുമ്പത്തെ വര്‍ഷം ഇത് 4.2 ശതമാനമായിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 5.5 ശതമാനമായിരിക്കുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. നേരത്തെ ഇത് 5.8 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. കറന്റ് അക്കൗണ്ട് കമ്മി കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ കൂടുതലോ കുറവോ ആയിരിക്കുമെന്നും രംഗരാജന് ചൂണ്ടിക്കാട്ടി. സ്വര്‍ണം, കല്‍ക്കരി, എണ്ണ മുതലായവയുടെ ഉയര്‍ന്നതോതിലുള്ള ഇറക്കുമതിയാണ് ഇതിന് കാരണം. 2011-12 കാലയളവില്‍ കറന്റ് അക്കൗണ്ട് കമ്മി 4.2 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ജൂലൈ-സപ്തംബര്‍ പാദത്തിലിത് 5.4 ശതമാനമെന്ന റെക്കോഡ് നിരക്കിലെത്തിയിരുന്നു. കല്‍ക്കരി, വൈദ്യുതി, റോഡ്, റെയില്‍വേ തുടങ്ങി പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യമേഖലകളുടെ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിലൂടെ ഉത്പാദന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നും രംഗരാജന് പറഞ്ഞു. 2011-12 വര്‍ഷം ഇന്ത്യ 60 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണത്തിന്റെ കൂടിയ തോതിലുള്ള ഇറക്കുമതി നിരുത്സാഹപ്പെടുത്തുന്നതിന് ചില നടപടികള്‍ കേന്ദ്രം സ്വീകരിച്ചതായും രംഗരാജന് പറഞ്ഞു. സ്വര്‍ണത്തിന് പുറമെ കല്‍ക്കരി, എണ്ണ മുതലായവയുടെ ഇറക്കുമതിയും ഉയരുന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: