വാഷിംഗ്ടണ്‍: ഡോര്‍സെറ്റ് കടല്‍ത്തീരത്ത് കടല്‍പ്പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പശിമയുള്ള എണ്ണമയമായ വസ്തുവില്പ്പെട്ടാണ് പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. വെള്ളിയാഴ്ച ചെസില്‍ ബീച്ചില്‍ മാത്രം 200 പക്ഷികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതപ്രായരായ 162 എണ്ണത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രക്ഷിച്ചു. ഇത് കഴിഞ്ഞ ദിവസത്തെക്കാള്‍ കൂടുതലാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം ഇത്തരത്തില്‍ മൃതപ്രായരായ 100 പക്ഷികളെയാണ് അവര്‍ രക്ഷിച്ചത്. 15 എണ്ണം മരണത്തിന് കീഴടങ്ങിയിരുന്നു. കോര്ണവാലിനും പടിഞ്ഞാറന്‍ സസ്സക്സിനും ഇടയ്ക്കുള്ള കടലോര പ്രദേശത്ത് ആയിരക്കണക്കിന് കടല്‍പ്പക്ഷികളാണ് ഇങ്ങനെ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. പശിമയുള്ള വസ്തു പക്ഷികളുടെ ചിറകുകളില്‍ പറ്റിപ്പിടിക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകരും പക്ഷി നിരീക്ഷകരും പറയുന്നു. ഇത് ശുദ്ധീകരിച്ച എണ്ണയാണെന്ന് പരിസ്ഥിതി ഏജന്‍സിയിലെ ശാസ്ത്രജ്ഞന് സാക്ഷ്യപ്പെടുത്തി.
നിറവും മണവുമില്ലാത്ത എണ്ണ പെട്രോളിയം ജെല്ലിയുമായി ബന്ധമുണ്ടെന്നും ഇത് ആകസ്മികമായോ മനപ്പൂര്‍വമായോ കടലിലേക്ക് ഒഴുക്കിവിട്ടതാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഇത് എവിടെ നിന്നും വന്നതാണെന്ന് അറിയില്ലെന്നും പരിസ്ഥിതി പ്രവര്ത്തകന് ടോണി വൈറ്റ് ഹെഡ് പറഞ്ഞു. ഇത് എന്താണെന്ന് കൂടുതല്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. ഇതിനെ അതിന്റെ ഉറവിടത്തിലേക്കു തന്നെ മടക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതോ കപ്പലില്‍ നിന്നും പുറന്തള്ളിയതായിരിക്കാമെന്ന് ജനങ്ങള്‍ സംശയിക്കുന്നു. അതിന് സാധ്യതയുണ്ടെങ്കിലും ഉറപ്പിച്ചു പറയാന്‍ തെളിവൊന്നുമില്ല. വിശദമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ ബോധ്യപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് അഭിപ്രായമുണ്ട്. ഒരാഴ്ചയ്ക്കകം വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതേക്കുറിച്ച് കൂടുതല്‍ പറയാനാകും. പൊതുജനങ്ങള്‍ രോഗാതുരരായ ഈ പക്ഷികളെ പിടിക്കാന്‍ ശ്രമിക്കരുത്. അദ്ദേഹം മുന്നറിയിപ്പു നല്കി.
അങ്ങനെ ശ്രമിച്ചാല്‍ ഇപ്പോള്‍ തീരത്തുള്ള പക്ഷികള്‍ കൂട്ടത്തോടെ ഉള്‍ക്കടലിലേക്ക് പറന്നു പോകും. ഇപ്പോള്‍ തന്നെ അവശരായ പക്ഷികള്‍ അതോടെ കൂടുതല്‍ അവശരായി മരിക്കും. അവയെ തീരത്ത് ഉചിതമായ കൈകളില്‍ ഏല്‍പ്പിച്ച് സംരക്ഷിക്കുകയാണ് വേണ്ടത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പക്ഷിസ്നേഹികള്‍ക്കും അവശരായ പക്ഷികളെ കണ്ടെത്തി വന്യമൃഗങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയിലാക്കാം. അദ്ദേഹം പറഞ്ഞു.
ടാണ്ടണിലെ വെസ്റ്റ് ഹാച്ച് മൃഗകേന്ദ്രത്തില് പ്രവേശിപ്പിച്ച് പക്ഷികളുടെ ചികിത്സ ആരംഭിച്ചിട്ടുണ്ട്. പ്രത്യേക ദ്രാവകങ്ങളുപയോഗിച്ച് അവയുടെ ചിറകുകള് കഴുകി വൃത്തിയാക്കുന്ന ജോലി പുരോഗമിക്കുകയാണ്. വെസ്റ്റ് ഹാച്ചിലെ മാനേജര്‍ പീറ്റര്‍ വെന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: