വാഷിംഗ്ടണ്‍: സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ ഹാക്കര്‍മാരുടെ വന്‍ ആക്രമണം. 2,50,000 ഓളം അക്കൗണ്ടുകളിലാണ് ഹാക്കര്‍മാര്‍ കടന്നുകയറിയത്. അക്കൗണ്ട് ഉടമകളുടെ യൂസര്‍ നെയിമും ഇ-മെയില്‍ വിലാസവും പാസ്വേഡുകളും ഹാക്കര്‍മാര്‍ അപഹരിക്കുകയായിരുന്നു. ട്വിറ്ററിന്റെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ബോബ് ലോര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്. ഹാക്കിംഗിനിരയായ അക്കൗണ്ടുകളുടെ പാസ്വേഡ് ട്വിറ്റര്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. ഇക്കാര്യം അവരെ ഉടന്‍ അറിയിക്കുമെന്ന് ബോബ് പറഞ്ഞു.
കമ്പ്യൂട്ടറില്‍ കൂടുതല്‍ വൈദഗ്ദ്ധ്യം നേടിയവരാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നതിനാല്‍ ഇത് ഒറ്റപ്പെട്ട സംഭവമായി ഒതുങ്ങുകയില്ല. ഏറ്റവും പുതിയ ടെക്നോളജി അടിസ്ഥാനപ്പെടുത്തിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഏതവസരത്തിലും വലിയൊരാക്രമണം പ്രതീക്ഷിക്കാമെന്നും ബോബ് കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റിന് തന്നെ ഭീതി ജനിപ്പിച്ചിരിക്കുന്ന ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി കാരണക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നെങ്കിലെ സൈബര്‍ യുഗത്തിന്റെ, ആശങ്ക മാറുകയുള്ളൂ.
വിവിധ ദേശീയ മാധ്യമങ്ങളും പ്രവര്‍ത്തകരും ആക്രമണത്തിനെതിരെ പ്രതികരിച്ചു. ഒരു അമേരിക്കന്‍ മാധ്യമം പറഞ്ഞത് സൈബര്‍ ലോകത്തെ തന്നെ ചോര്‍ത്തിയെന്നാണ്. ട്വിറ്ററില്‍ ചൈനയുടെ നുഴഞ്ഞു കയറ്റമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ട്വിറ്റര്‍ ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്ക് ആയതിനാല്‍ ഇതിന്റെ ഉപഭോക്താക്കള്‍ക്ക് വ്യക്തമായ അവബോധം നല്കാന് കമ്പനിയ്ക്ക് കഴിയണമെന്ന് അഷ്ഖാന്‍ സുനുത്താദി വ്യക്തമാക്കി. ട്വിറ്റര്‍ ഒരു പൊതുജനമാധ്യമ കേന്ദ്രമായതിനാല്‍ ഹാക്കര്‍മാരുടെ ട്വിറ്ററിലെ വന്‍ ആക്രമണത്തിന് പിന്നിലെ നിഗൂഢതകള്‍ ഇല്ലാതാക്കാന്‍ കമ്പനി തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: