കൊല്‍ക്കത്ത: കമല്‍ഹാസന്റെ വിശ്വരൂപത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം തന്നെ അസ്വസ്ഥനാക്കുന്നതായി മാനവശേഷി വികസന വകുപ്പ് സഹമന്ത്രി ശശി തരൂര്‍. സമൂഹത്തിലെ ഒരു വിഭാഗം അവകാശത്തെ നിഷേധിക്കുന്നതായും സാംസ്കാരിക പരിണാമത്തിന് മതാതീതമായ കാഴ്ചപ്പാടുകള്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊല്‍ക്കത്ത സാഹിത്യ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന തരൂര്‍. വിശ്വരൂപം വിവാദത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.
ഒരു വിഭാഗത്തിന്റെ അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റം സെന്‍സര്‍ ബോര്‍ഡ് പോലുള്ള സ്റ്റാറ്റ്യൂട്ടറി സംഘടനകളുടെ പ്രവര്‍ത്തിയ്ക്ക് തുരങ്കം വയ്ക്കുന്നതായും തരൂര്‍ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഒരു ചിത്രത്തിലുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡിന് ബോധ്യപ്പെട്ടാല്‍ തീര്‍ച്ചയായും ആ ഭാഗം നീക്കം ചെയ്യണം. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നല്കിയ ശേഷം ഒരു വിഭാഗത്തിന്റെ അസഹിഷ്ണുതാ മനോഭാവം മൂലം തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം തന്നെ അലട്ടുന്നതായി തരൂര്‍ വ്യക്തമാക്കി.
ഏതെങ്കിലുമൊരു കാര്യം നിയമപരമായി പ്രസിദ്ധീകരിക്കുകയോ, ചിത്രീകരിക്കുകയോ, പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ ഒരു വിഭാഗത്തിന് അത് അതിക്രമത്തിന് പ്രചോദനം നല്കുകയാണെങ്കില് അവരെ പ്രതിരോധിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടില്‍ വിശ്വരൂപം പ്രദര്‍ശനത്തിനിടയില്‍ അതിക്രമം ഉണ്ടായാല്‍ തിയേറ്ററുകള്‍ക്ക് മതിയായ സംരക്ഷണം നല്കാന് സാധിക്കില്ലെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രസ്താവന തികച്ചും പ്രായോഗികമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: