തൂലികയ്ക്കും പടവാളിനുമപ്പുറം ക്യാമറക്കണ്ണിന് ലോകത്തെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്ന് തെളിഞ്ഞ കാലഘട്ടമാണിത്. ഇന്ത്യന്‍ ഭരണഘടനയെ താങ്ങിനിര്‍ത്തുന്ന എല്ലാ സ്തംഭങ്ങള്‍ക്കും അകാല വാര്‍ദ്ധക്യം ബാധിച്ചതായി തോന്നുന്നു. മൂല്യശോഷണം ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഗ്രസിക്കുകയാണ്. നേരിന്റെ നേര്‍കാഴ്ച മങ്ങുകയോ തല്ലിക്കെടുത്തപ്പെടുകയോ ചെയ്യുന്ന അന്തരീക്ഷമാണെങ്ങും. ഇന്ത്യന്‍ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്തെന്നു ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം നമ്മുടെ പൊതുരംഗത്തെ മൂല്യത്തകര്ച്ചയെന്നാണ്. തെരുവില്‍ പ്രകടനവും പൊതുയോഗവുമൊക്കെ പാടില്ലെന്ന് നിഷ്കര്‍ഷിച്ച കോടതിവിധി നമുക്കറിയാം. എന്നാലിപ്പോള്‍ സുപ്രീം കോടതിയിലെ മുഖ്യ ന്യായാധിപന്‍തന്നെ നീതിക്കുവേണ്ടി തെരുവില്‍ ഉയരുന്ന പ്രതിഷേധങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു. ചാനല്ക്കണ്ണുകള്ക്കും മാധ്യമ തൂലികയ്ക്കും നീതിന്യായ സംവിധാനങ്ങളേക്കാള്‍ വിധിപ്രഖ്യാപിക്കാനും നടപ്പാക്കാനുമാകുമെന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.
പരമോന്നത നീതിപീഠത്തിലെ മുഖ്യന്യായാധിപന് ജസ്റ്റിസ് അള്‍ത്തമാസ് കബീര്‍ കഴിഞ്ഞ മാസം 21 ന് ഡൊമസ്റ്റിക് വയലന്‍സ് കോണ്‍ഫറന്‍സിനുശേഷം പത്രപ്രവര്‍ത്തകരെ അഭിമുഖീകരിച്ചപ്പോള്‍ ദല്‍ഹി ബലാത്സംഗ പ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ താന്‍ ആഗ്രഹിച്ച കാര്യം തുറന്നുപറയുകയും പ്രക്ഷോഭകാരികളെ പ്രശംസിക്കുകയും ചെയ്തു. ദല്‍ഹിയില്‍ ഡിസംബര്‍ 16 ന് ഒരു നിസ്സഹായയായ യുവതിക്കുനേരെ നാട്ടിലെ ചെന്നായ്ക്കള്‍ ചാടിവീണ് പിച്ചിച്ചീന്തി കശക്കിയില്ലാതാക്കിയത് വാക്കുകള്‍ക്കപ്പുറം മാനവരാശിയെ ഞെട്ടിച്ച നിഷ്ഠുരമായ സംഭവമായിരുന്നു. അതിനെതിരെ ജനങ്ങളുടെ പൊട്ടിത്തെറി കുമിഞ്ഞുകൂടിയതും ഭരണവര്‍ഗ്ഗം അടിയറവ് പറയേണ്ടിവന്നതുമൊക്കെ ചരിത്രത്തിലെ വീരസ്മരണകളായി രേഖപ്പെടുത്തികഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യവസ്ഥാപിത നീതി നടപ്പാക്കേണ്ട ഉന്നതസ്ഥാനീയനാണ് ചീഫ് ജസ്റ്റീസ്. അദ്ദേഹത്തെപ്പോലൊരാള്‍ വ്യവസ്ഥാപിത നീതിക്കുപകരം പ്രതിഷേധപ്രകടനങ്ങളെ പരിഹാരമാര്‍ഗ്ഗമായി വാഴ്ത്തുന്നതിന്റെ യുക്തി ഭദ്രത കൂടുതല്‍ കൂലംങ്കഷമായി ചിന്തിക്കേണ്ട വിഷയമാണ്. നീതിപീഠങ്ങള്‍ മാധ്യമങ്ങള്‍ വരച്ചവരയില്കൂടി പോകേണ്ടവരല്ല. തെരുവിലെ നീതിയും നീതിപീഠ നീതിയും വ്യതിരിക്തങ്ങളാണ്. ഇവ തമ്മിലുള്ള വത്യാസം മാഞ്ഞില്ലാതാകാന്‍ അനുവദിച്ചുകൂടാ.
ദല്‍ഹി പ്രക്ഷോഭത്തിന്റെ പാഠങ്ങള്‍ അനീതിക്കെതിരായ പോരാട്ടത്തില്‍ സാധനാപാഠമാകേണ്ട പല അദ്ധ്യായങ്ങളും ഇവിടെ തുന്നിച്ചേര്‍ത്തിട്ടുണ്ട്. വ്യക്തമായ കാഴ്ചപ്പാടോടെ പോലീസ്സുകാരുടെ ബാരിക്കേഡുകള്‍ തകര്‍ത്ത് അവരുടെ മര്‍ദ്ദന സംവിധാനങ്ങളെ ചെറുത്തുതോല്പിച്ച് ഉയര്‍ന്നുവന്ന ജനകീയ മുന്നേറ്റമായിരുന്നു അവിടെ കണ്ടത്. രാജീവ് ചൗക് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ 144 പ്രഖ്യാപിക്കുകയും പ്രകടനക്കാര്‍ക്കുനേരെ നിരവധി തവണ ലാത്തിചാര്‍ജ്ജും ജനപീരങ്കി പ്രയോഗവുമൊക്കെ ദല്‍ഹിയില്‍ നടത്തിയിരുന്നു. ശത്രുസേനയെ കൈകാര്യം ചെയ്യുമ്പോലെ പൈശാചികമായ ആക്രമണമാണ് പോലീസ് അവിടെ നടത്തിയത്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കുപറ്റാനും നിരവധിപേരെ അറസ്റ്റുചെയ്ത് തടവിലാക്കാനും ഈ പ്രക്ഷോഭവേളയില്‍ ഭരണകൂടത്തിന് മടിയുണ്ടായില്ല. ദല്‍ഹിയിലെ ഈ ജനകീയ പ്രതിഷേധം ഇന്ന് ഇന്ത്യയൊട്ടാകെ മാതൃകയാക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയും സോണിയാഗാന്ധിയുമുള്‍പ്പെടെയുള്ള നേതാക്കള്‍ ദല്‍ഹി കൂട്ട ബലാത്സംഗ സംഭവത്തില്‍ കുറ്റകരമായ മൗനവും വീഴ്ചയുമാണ് വരുത്തിയത്.
ഇത്തരം പ്രശ്നങ്ങളില്‍ സ്വമേധയാ നീതിയുടെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ കോടതികള്‍ക്കധികാരമുണ്ട്. ദല്‍ഹി പ്രക്ഷോഭത്തോടു ബന്ധപ്പെട്ട നിരവധി കേസുകള്‍ അവിടുത്തെ കോടതികളില്‍ പരിഗണനയ്ക്കായി വന്നിട്ടുണ്ട്. ഡിസംബര്‍ 16 ലെ കൂട്ടബലാത്സംഗം സംബന്ധിച്ച കേസ്സ് വിചാരണയ്ക്ക് സജ്ജമായി കോടതിയിലുണ്ട്. ഈ സാഹചര്യത്തില്‍ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് അതുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം ഉറക്കെ പറയുന്നത് ശരിയല്ലെന്നതാണ് ഈ ലേഖകന്റെ വിനീത അഭിപ്രായം. അത്തരം അഭിപ്രായങ്ങള്‍ വിചാരണാ ഫലങ്ങളെ സ്വാധീനിച്ചേക്കാം.
ദല്‍ഹിയിലെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവവും കേരളത്തിലെ ടി.പി.ചന്ദ്രശേഖരന് വധവുമൊക്കെ മാധ്യമങ്ങളുടെ ഇടപെടല്‍കൊണ്ട് ജനരോഷം ആളിപ്പടര്‍ന്ന സംഭവങ്ങളാണ്. പൊതു സമൂഹം ഇത്തരം പ്രശ്നങ്ങളില്‍ നിയാമക പങ്കു വഹിച്ചുകൊണ്ട് സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ ഇടയായത് മാധ്യമങ്ങളുടെ മികച്ച നേട്ടമാണ്. എന്നാല്‍ കേരളത്തില്‍ നടന്ന നിരവധി സ്ത്രീപീഡന സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് വന്‍ വാര്ത്തയാക്കുകവഴി നമ്മുടെ സാമൂഹ്യ സുരക്ഷ ഇവിടെ അപകടത്തിലാവുന്നുണ്ട്. ബണ്ടിചോര്‍ എന്ന ക്രിമിനല്‍ കുറ്റവാളി ഹൈടെക് മോഷ്ടാവെന്ന നിലയില്‍ മാധ്യമങ്ങളുടെ തലവാചകമായപ്പോള് അതുവഴി എത്രയോ ചെറുപ്പക്കാരുടെ മനസ്സില്‍ ഈ കുറ്റവാളിയും കുറ്റകൃത്യവും വീരപരിവേഷത്തോടെ പതിഞ്ഞിട്ടുണ്ടാവും? കോടതിയില്‍ ഫയലാക്കപ്പെട്ട കേസ്സില്‍ കോടതിയുടെ അനുമതി കൂടാതെ അഭിപ്രായ പ്രകടനം നടത്തുന്നതും വാര്ത്തയാക്കുന്നതും ശരിയല്ലെന്ന് സുപ്രീം കോടതി മുന്‍പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈയടുത്തകാലത്ത് മാധ്യമങ്ങളുടെ ‘സമാന്തര വിചാരണ’ ഇവിടെ കൂടുകയാണ്. ഈ പോക്ക് അപകടകരമാണ്.
റിപ്പോര്‍ട്ടിന് സുപ്രീം കോടതിയുടെ മാര്‍ഗ്ഗരേഖ വേണമെന്നാവശ്യപ്പെട്ട കേസ്സില്‍ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്കുമേല്‍ മാര്‍ഗ്ഗരേഖ നടപ്പാക്കണമെന്ന സുപ്രീം കോടതിയുടെ ആവശ്യത്തെ എതിര്‍ത്തുകൊണ്ട് പ്രമുഖ അഭിഭാഷകന് നരിമാന് വാദിച്ചത് ഇപ്രകാരമായിരുന്നു. “ജഡ്ജിമാരും അഭിഭാഷകരും കോടതിയില്‍ ഒരു പാടു കാര്യങ്ങള്‍ പറയാറുണ്ട്. നമുക്ക് ചുറ്റും ഒരു മതിലുണ്ടാക്കാന്‍ കഴിയില്ല. ഇതൊരു ക്ലബ്ബല്ല. ഇത് ജഡ്ജിയുടെ വ്യാമോഹത്തിന് (ംവശാെ) വിടാനും പറ്റില്ല. തെറ്റായ പാതയിലൂടെ കോടതി സഞ്ചരിക്കരുത്. ഒരു മാധ്യമ പ്രവര്‍ത്തകന്റെ നടപടികള്‍ പത്രാധിപരുടെയോ പ്രസ് കൗണ്‍സിലിന്റെയോ ശ്രദ്ധയില്‍കൊണ്ടു വരാം” വിവര വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍ നമുക്ക് ചുറ്റും ‘കുക്കൂണ്‍’ നിര്‍മ്മിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കോടതി വിചാരണകള്‍ പരസ്യപ്പെടുത്താനും റിപ്പോര്‍ട്ട് നല്‍കാനും മാധ്യമങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ അഡ്വക്കറ്റ് നരിമാന്റെ വാദം സഹായകമായി.
നമ്മുടെ കോടതികളും മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളില്‍ സ്വയം നിയന്ത്രണത്തിന് വിധേയമാകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. മൂല്യങ്ങള്‍ തകര്‍ന്നടിയുമ്പോള്‍ മൂല്യങ്ങളുടെ നല്ല കാവല്‍ക്കാരേയാണ് നമുക്കാവശ്യം. നിയമങ്ങളുടെ കുറവുകൊണ്ടോ പോരായ്മകൊണ്ടോ അല്ല കുറ്റകൃത്യങ്ങള്‍ പെരുകുന്നത്. മനുഷ്യമനസ്സുകളെ സംസ്കരിച്ചെടുത്ത് സാമൂഹ്യപ്രതിബദ്ധതയും സമര്പ്പണബോധവുമുള്ളവരാക്കി വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാരും മിനക്കെടുന്നില്ല. കടുത്ത കുറ്റം ചെയ്യുന്നവര്‍ക്ക് കഠിനശിക്ഷ നല്കുന്നതില് തെറ്റില്ല. “മനുഷ്യന് സ്വന്തം ഉള്ളില്‍തന്നെ ഒരു മൃഗത്തെ സൂക്ഷിക്കുന്നുണ്ട്. അത് തരം വരുമ്പോള്‍ ചാടിവീഴും. ഇതു തടയാന്‍ അവനെ സമൂഹം സജ്ജമാക്കുകയാണു വേണ്ടതെന്ന്” ക്രിമിനോളജിയുടെ ബാലപാഠം ഇവിടെ എല്ലാവരും മറക്കുകയാണ്. കുറ്റത്തെ വെറുക്കൂ കുറ്റവാളിയെ വെറുക്കാതിരിക്കൂ എന്ന ഗാന്ധിജിയുടെ വാക്കുകള്‍ നമുക്കു മറക്കാതിരിക്കാം.
** അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: