കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനത്ത് ഇരിയ്ക്കുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ എന്ന മാന്യന് തട്ടിവിട്ടിരിയ്ക്കുന്നു ഭാരതത്തില്‍ ഹിന്ദു തീവ്രവാദം തഴച്ചുവളരുന്നു എന്ന്. താന്‍ വഹിയ്ക്കുന്ന ആ സ്ഥാനത്തിന് ഒട്ടും യോജിയ്ക്കാത്ത, തന്റെ സ്ഥാനത്തിന്റെ ഗൗരവമോ ഉത്തരവാദിത്തബോധമോ ഉള്‍ക്കൊള്ളാത്ത, കാര്യങ്ങളാണ് അയാള്‍ വിളിച്ചുപറഞ്ഞിരിയ്ക്കുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പുറത്ത് കൊണ്ടുവരികയും തക്ക നിവാരണ നടപടികള്‍ എടുക്കുകയും ചെയ്യാന്‍ ബാധ്യസ്ഥമായ സ്ഥാനം ആണ് അദ്ദേഹം വഹിയ്ക്കുന്നത്.
നമ്മുടെ അതിര്‍ത്തിയ്ക്ക് തൊട്ടപ്പുറത്തെ ശത്രുവും മതഭീകരതയുടെ മുഖ്യ ഉല്‍പ്പാദകരും കയറ്റുമതിക്കാരും ആയ പാക്കിസ്ഥാന് അടക്കം ലോകത്ത് എവിടെയെങ്കിലുമുള്ള ഔചിത്യബോധമോ സാമാന്യബോധംപോലുമോ ഉള്ള, ഒരാളും ഇന്നുവരെ പറയാന്‍ തയ്യാറാവാത്ത, ഒരു വങ്കത്തമാണ് ഇദ്ദേഹത്തിന്റെ മൊഴി. തന്റേതായി സൂക്ഷിയ്ക്കേണ്ട ബോധത്തില്‍ നിന്നുകൊണ്ടല്ല അദ്ദേഹം ഇത് പറഞ്ഞത് എന്ന് വ്യക്തം. അടുത്ത ദേശീയ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന്റെ നേതൃസ്ഥാനത്ത് രാഹുല്‍ ഗാന്ധി അവരോധിയ്ക്കപ്പെട്ടിരിക്കുന്നു. അക്കാരണത്താല്‍ തന്നെ എന്തും ചെയ്തും നേടിയെടുക്കേണ്ട ഒരു കാര്യമായി മാറിയിരിയ്ക്കുന്നു കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിലെ വിജയം. ആ പ്രഖ്യാപനത്തിന്റെ തൊട്ടുപിന്നാലെ, രാഹുവിന്റെ അപഹാരം തുടങ്ങുന്ന നിമിഷത്തില്‍ത്തന്നെ, അന്തരീക്ഷത്തില്‍ ഉയര്‍ന്നു. അതിന് തികച്ചും നിരക്കുന്ന ഈ അമംഗളഗീതം.
മുംബൈ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ ഹെഡ്ലിയെ അന്യരാജ്യമായ അമേരിയ്ക്ക കൂട്ടിലടച്ചപ്പോള്പോലും ഇയാള്‍ അടക്കമുള്ള ഗൂഢാലോചനക്കാരില്‍ ഒരാളേയും തൊടാന്‍ കഴിഞ്ഞിട്ടില്ലാത്ത നമ്മുടെ സര്‍ക്കാര്‍ ആ ക്ഷീണം ഒന്ന് തീര്‍ക്കാനാണ് കസബിനെ തൂക്കിലേറ്റിയത്. ഇതില്‍ അതൃപ്തിയുള്ള പാക്കിസ്ഥാനോട് ചെയ്തുപോയ അവിവേകത്തിന് പരിഹാരമായിട്ടാണ് ഭാരതത്തെ ‘ഹിന്ദു ഭീകരത’യുടെ വളര്‍ത്തു കേന്ദ്രമാക്കി ചിത്രീകരിച്ചുകൊടുത്ത് പാക്കിസ്ഥാന്റെ ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ എരിതീയില്‍ എണ്ണ ഒഴിച്ചുകൊടുത്തത്. ഇതിന് അവര്‍ക്കുള്ള പ്രേരണ എന്തായിരുന്നു? രാഹുലിന്റെ മുന്നേറ്റം ഏതുവിധേനയും സംഭവിപ്പിച്ചേ ഒക്കൂ. അതിന് മുസ്ലീങ്ങളുടെ വോട്ട് കൂടിയേ തീരൂ. പാക്കിസ്ഥാനോട് അനുഭാവമുള്ള നല്ല ഒരു സംഖ്യ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ഉണ്ട് എന്ന് അവരുടെ നേതൃത്വം കണക്കുകൂട്ടുന്നു. അവരുടെ ആ അനുഭവം നിലനിര്‍ത്തിക്കൊണ്ടുതന്നെ വോട്ട് കോണ്‍ഗ്രസിന് ചെയ്യാനുള്ള ഒരു സംവിധാനം ഉണ്ടാക്കാന്‍ കഴിയും, പാക്കിസ്ഥാന് നമ്മെ ഫലപ്രദമായി എതിര്‍ക്കാനുള്ള കളം നാം തന്നെ ഒരുക്കിക്കൊടുക്കുകയാണെങ്കില്‍.
അതിര്‍ത്തിയ്ക്കപ്പുറത്തെ ശത്രുവായ പാക്കിസ്ഥാനെപ്പറ്റി ലോകം മുഴുവന്‍ അംഗീകരിച്ചിരിയ്ക്കുന്ന ഒരു വിശേഷണം അതിന്റെ ഏറ്റവും വലിയ ഇര ആയിരിയ്ക്കുന്ന, അക്കാരണത്താല്‍ ലോകരാഷ്ട്രങ്ങളുടെ മുഴുവന്‍ സഹാനുഭൂതിയും പിടിച്ചുപറ്റിയിരിയ്ക്കുന്ന ഭാരതത്തിന്റെമേല്‍ വച്ചുകെട്ടിക്കൊടുക്കുകയാണ് ഇവിടെ ഷിന്‍ഡെ ചെയ്തത്.
ഇന്ത്യാ രാജ്യത്തെ ക്ഷീണിപ്പിക്കുന്ന എന്ത് നടപടിയും കൈക്കൊള്ളുന്നതില്‍ യാതൊരു മനഃസാക്ഷിക്കുത്തും ഇല്ല ഈ ഷിന്ഡെമാര്ക്ക്. അവര്‍ക്ക് വെറും അപ്പൂപ്പന്താടി ആയിട്ടാണെങ്കിലും രാഷ്ട്രീയത്തില്‍ ഒന്ന് പറന്നുനടക്കണം. അത്രയേ വേണ്ടൂ. അതിന് ആരുടെ വേണമെങ്കിലും കാല് നക്കാന്‍ അവര്‍ തയ്യാറാണ്. ഇറ്റലിക്കാരുടേത് ആയാല്‍ കുറച്ച് കൂടുതല്‍ കേമം എന്നേയുള്ളൂ. നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്തവന്, വീട്ടില്‍ കഞ്ഞി ഇല്ലാത്തവന്, ആയതിനാല്‍ എന്തും വിളിച്ചുപറയാന്‍ സന്നദ്ധനാവും എന്നതാണല്ലോ ഇദ്ദേഹത്തിന്റെ ഒരു മെച്ചം. രാഷ്ട്രീയമായി എന്തെങ്കിലും പിന്‍ബലമോ ഇച്ഛാശക്തിയോ ഇല്ലാത്ത ആള് എന്ന പോരായ്മ ഭാരതരാഷ്ട്രത്തിന്റെ ആഭ്യന്തരമന്ത്രിസ്ഥാനം എന്ന ഗാംഭീര്യമായ കുപ്പായം ഇടുവിച്ച് മറച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഈ വിടുവായത്തം വരാന്‍ പോവുന്ന മാറ്റങ്ങളുടെ സൂചനയായ ഒരു ദുശ്ശകുനം ആണ്. ദുര്യോധനന് ജനിച്ചത് കഴുതയുടെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടാണ്. അപ്പോള്‍ തന്നെ വിദുരര്‍ പറഞ്ഞു, ഇത് ദുര്‍ലക്ഷണമാണ്, ഈ രാജ്യം നശിച്ചുപോവാന്‍ ഇവന് ഇടയാക്കും എന്ന്.
ഇതിന്റേതന്നെ മറുവശമാണ് രാഹുലിന്റെ നാമനിര്‍ദ്ദേശം വന്നവിധം. ഇപ്പോഴും ജനങ്ങളുടെ ആദരവ് കുറെയൊക്കെ ബാക്കി നിര്‍ത്തിയിട്ടുള്ള ഒരു കോണ്‍ഗ്രസ് നേതാവായ, മന്ത്രിസഭയില്‍ രണ്ടാമനായ, രാജ്യരക്ഷാ മന്ത്രി എ.കെ.ആന്റണിയെക്കൊണ്ടാണ് അത് നടത്തിച്ചത്. അവരുടേതായ തരംതാണ രാഷ്ട്രീയക്കളിയില്‍ ആണെങ്കിലും വിവിധോദ്ദേശ്യകമായ ഒരു പദ്ധതി ആണ് ഇത്. ഇവിടെയാണ് ഒരു മുന്‍ ആണ്‍സിംഹത്തെ ബലിയാട് ആക്കാനുള്ള ബുദ്ധി. (പെണ്)സിംഹം ആയിരുന്ന ഇന്ദിരാഗാന്ധി അദ്ധ്യക്ഷയായിരിക്കുമ്പോള്‍ കോഴിക്കോട് മെത്രാനെ അരമനയില്‍ ചെന്നുകണ്ടതില് പ്രതിഷേധിച്ച് മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ ആ ആണ്സിംഹംതന്നെ വേണ്ടി വന്നു കൊച്ചുമകനെ പൂവിട്ട് വാഴിയ്ക്കാന്‍. അങ്ങനെ അതിനും ചാര്ത്തിക്കിട്ടിയല്ലോ മഹത്വം. മെത്രാന്റെ മുമ്പില്‍ കുനിയാന്‍ തയ്യാറാവാതിരുന്നവന് ആണ് ഇപ്പോള്‍ കപ്യാരുടെ മുമ്പില്‍ മുട്ടുകുത്തുന്നത്. ഈ കപ്യാര് നാളെ മെത്രാന് ആയാല്‍ ആ നാണക്കേടും മാറുമല്ലോ. ഇതിന് പാരിതോഷികമായി എന്ന് എതിരാളികളെക്കൊണ്ട് വിമര്ശിപ്പിയ്ക്കുക എന്ന തന്ത്രത്തില്‍, അതില്‍ മൂല്യവത്തായ എന്തോ ഉണ്ട് എന്ന തെറ്റിദ്ധാരണ ജനങ്ങളില്‍ വ്യാപിയ്ക്കത്തക്കവിധം, അദ്ദേഹത്തെ നാളെ പ്രധാനമന്ത്രി ആക്കിയേക്കും. പക്ഷെ സത്യം എന്താണ്?
പ്രധാനമന്ത്രിയാവുകയെന്നത് നടപ്പില്ല എന്ന് വ്യക്തമായപ്പോള്‍ ഇല്ലാത്ത ഒരു സ്ഥാനത്ത് ഇരുന്ന് ഇല്ലാത്ത അധികാരം എടുത്തു പ്രയോഗിക്കാന്‍ വേണ്ടി ഒരു വിടുപണിക്കാരന് പ്രധാനമന്ത്രിയുടെ റോളില്‍ സര്‍ദാര്‍ മന്മോഹന് സിംഗിനെ കളിപ്പിച്ചു. ഒരു ധനതത്വശാസ്ത്രജ്ഞന് എന്ന നിലയ്ക്ക് ലോകപ്രശസ്തന്‍ ആയിരുന്ന അദ്ദേഹം ഈ മായാമഹത്വത്തിലേയ്ക്ക് വീഴാന്‍ നിന്നുകൊടുത്തു. ഇന്ന് ഒരാളാലും ബഹുമാനിയ്ക്കപ്പെടാത്തവനായി ചരിത്രത്തിന്റെ എച്ചില്‍ക്കൂനയിലേക്ക് വലിച്ചെറിയപ്പെടാന്‍ പോവുന്നു. കോണ്‍ഗ്രസ് കാലുനക്കികളുടെ പാര്‍ട്ടി ആണ്. അങ്ങനെ നക്കാന്‍ തയ്യാറുള്ളവര്‍ക്ക് നക്കിത്തിന്നാനും വെട്ടിവിഴുങ്ങാനും ഒക്കെയുള്ള വക ഓരോരുത്തന്റേയും കഴിവിനനുസരിച്ച് എത്ര വേണമെങ്കിലും എടുക്കാം. അതിനുള്ള അവസരം കിട്ടും. സ്വശക്തിയില്‍ അല്ലാതെ നിലനില്‍പ്പിനുവേണ്ടി ഒരിയ്ക്കല്‍ അന്യശക്തിയ്ക്ക് കീഴ്പ്പെടാന്‍ തയ്യാറാവുന്നവനെ സംബന്ധിച്ചിടത്തോളം അത് അവന്റെ അധഃപതനത്തിന്റെ ആരംഭം കുറിയ്ക്കുന്നു. മന്മോഹന് ഇറങ്ങുന്ന കസേരയിലേക്ക് ആന്റണിയ്ക്ക് കയറേണ്ടിവരും. രാഹുലിന് സ്വന്തം മേല്‍വിലാസം ആവുന്നതുവരെ അപ്രന്റീസ് ആയി നില്ക്കാന്.
ഇവിടെ ഈ രാജ്യത്തെ മുസ്ലീങ്ങളോട് പ്രസക്തമായ ചോദ്യം ഉണ്ട്. നിങ്ങള്‍ മുസ്ലീങ്ങളാണ്, മുസ്ലീങ്ങളായിത്തന്നെ ജീവിയ്ക്കണം. ഇറ്റലിക്കാര്‍ക്ക് ദാസ്യവേല ചെയ്യുന്നവരാല്‍ ഭരിയ്ക്കപ്പെടാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ? നമ്മുടെ മാതൃരാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നമ്മുടെ എതിരാളിയായ പാക്കിസ്ഥാന് സൗകര്യം ഉണ്ടാക്കിക്കൊടുക്കുന്നതുവഴി നിങ്ങളെ സ്വാധീനിച്ച് നിങ്ങളുടെ വോട്ട് വിലയ്ക്കുവാങ്ങിയതാണ് എന്ന ദുഷ്പ്പേര് സമ്പാദിയ്ക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ? നിങ്ങള്‍ക്ക് ഇവിടുത്തെ ഹിന്ദുക്കളുമായി ചില പ്രശ്നങ്ങള്‍ ഉണ്ടാവാം. ഇവിടുത്തെ ഹിന്ദുക്കള്‍ക്ക് നിങ്ങളുമായും ചില പ്രശ്നങ്ങള്‍ ഉണ്ടാവാം. കുറച്ച് കൂടുതല്‍ നല്ലവരായിപ്പോയി എന്നതൊഴിച്ചാല്‍ അടിസ്ഥാനപരമായി ഒരു ദോഷവും ഇല്ലാത്ത, ഈ രാജ്യത്തെ അടിസ്ഥാന ജനവിഭാഗമായ, ഹിന്ദുക്കളെ തീവ്രവാദികള്‍ എന്ന് മുദ്രകുത്തി, രാഷ്ട്രീയ-നയതന്ത്ര രംഗങ്ങളില്‍ നമ്മുടെ രാഷ്ട്രത്തെ ആക്രമിയ്ക്കാന്‍ ശ്രമിയ്ക്കുന്ന, ഭീകരവാദത്തിന്റെ വളര്ത്തുതൊട്ടിലായി മാറിയിരിക്കുന്ന, പാക്കിസ്ഥാനെ സഹായിയ്ക്കാന്‍ ഇവിടത്തെ ഭരണാധികാരികള്‍ നടത്തുന്ന നാണംകെട്ട വിടുപണിയ്ക്ക് കൂട്ടുനില്ക്കാന് നിങ്ങള്‍ തയ്യാറാവുമോ?
** വി. ദേവരാജന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: