അഞ്ചല്‍: വേനല്‍ കടുത്തതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടു തുടങ്ങി. കുളത്തൂപ്പുഴ, ഏരൂര്‍, അഞ്ചല്‍, അലയമണ്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ അടങ്ങിയ പ്രദേശത്ത് ജനങ്ങള്‍ കുടിവെള്ളത്തിന് പ്രധാനമായും ആശ്രയിച്ചിരുന്ന കിണറുകള്‍ പൂര്‍ണമായും വറ്റിക്കഴിഞ്ഞു. വീശിയടിക്കുന്ന പൊടിനിറഞ്ഞ കാറ്റില്‍ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍. കടുത്ത വേനല്‍ക്കാലത്തും വറ്റാതിരുന്ന കിണറുകള്‍ പോലും വറ്റിവരണ്ടത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. ഉപരിതല ജലനിരപ്പ് നിയന്ത്രണാധീതമായി താഴ്ന്നതാണ് കിണറുകള്‍ വറ്റാന്‍ കാരണം. കിണറുകളില്‍ വെള്ളം ലഭിക്കാതായതോടെ ജനം വെള്ളമുള്ള പ്രദേശങ്ങളിക്ക് പാലായനം തുടങ്ങി.
അഞ്ചല്‍ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായതിനെത്തുടര്ന് അനധികൃത ജലവിതരണ മാഫിയകള്‍ പിടിമുറുക്കിക്കഴിഞ്ഞു. രണ്ടായിരം ലിറ്റര്‍ കുടിവെള്ളത്തിന് 600-700 രൂപാ വീതമാണ് ഈടാക്കുന്നത്. ലോറികളില്‍ വലിയ ടാങ്കറുകളില്‍ നിറച്ച ജലം ആവശ്യക്കാര്‍ക്ക് മോട്ടോര്‍ ഉപയോഗിച്ച് വീട്ടിലെ ടാങ്കിലോ കിണറ്റിലോ നിറച്ചു നല്‍കും. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ മതുരപ്പാ പ്രദേശത്ത് കൂറ്റന്‍ കുഴല്‍കിണര്‍ നിര്‍മ്മിച്ച് സ്വകാര്യവ്യക്തി ജലവിതരണം നടത്തിവരുന്നു.
കല്ലട ജലസേചന പദ്ധതിയുടെ ഇടതുകര കനാല്‍ തുറന്നതോടെ കനാല്‍ പരിസരങ്ങളില്‍ ജലവിതരണം ഉയര്‍ന്നു തുടങ്ങി. എന്നാല്‍ ഒരുമാസത്തേക്കുള്ള ജലം മാത്രമേ ഡാമില്‍ അവശേഷിക്കുന്നുള്ളു എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. കനാലില്‍ നിന്നും ഇഷ്ടികക്കളങ്ങളില്‍ ഉപയോഗിക്കുന്ന പമ്പ് ഉപയോഗിച്ച് വെള്ളം ശേഖരിച്ച് വിതരണം നടത്തുന്നുണ്ട്. വെള്ളത്തിന്റെ ദൗര്‍ലഭ്യം മൂലം മുടങ്ങിയ കെട്ടിടനിര്‍മ്മാണ മേഖല കനാല്‍ജലം കിട്ടിത്തുടങ്ങിയതോടെ ശക്തമായിട്ടുണ്ട്.
കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കള്‍ക്കരിക്കം, കഴുവെട്ടാംകുഴി, കുഴിവിളക്കരിക്കം തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ളത്തിനായി ആളുകള്‍ വിദൂരസ്ഥലങ്ങളെയാണ് ആശ്രയിക്കുന്നത്. ഒട്ടേറെപ്പേര്‍ ഉപയോഗിച്ചിരുന്ന കുളത്തൂപ്പുഴയാര്‍ ചെറിയ നീരൊഴുക്ക് മാത്രമായി മാറി. മുന്‍പ് ജലസേചനവകുപ്പുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴയാറില്‍ ശിവക്ഷേത്രത്തിനു സമീപം ചെക്ക്ഡാമോ തടയണയോ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് രാഷ്ട്രീയ തര്‍ക്കങ്ങള്‍ തടയിട്ടു കഴിഞ്ഞു. കുളത്തൂപ്പുഴ പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് പദ്ധതികളില്ല.
ഏരൂര്‍ പഞ്ചായത്തിലെ തൃക്കോയിക്കല്‍, പാണയം, തുമ്പോട്, അയിലറ, വിളക്കുപാറ പ്രദേശങ്ങളില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. അഞ്ചലിലും പരിസര പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അഞ്ചല്‍ കുടിവെള്ളപദ്ധതി പൊട്ടിയും ഒലിച്ചും ജനങ്ങള്‍ക്ക് ഉപകാരമില്ലാതെ നശിക്കുന്നു. ഈ പദ്ധതിക്ക് ജലമെടുക്കുന്ന സ്ഥലം വൃത്തിഹീനമായി മാലിന്യനിക്ഷേപ സ്ഥലമായി മാറിയിട്ടുണ്ട്.
വടമണ്‍, ഒരുനട, അമ്പലക്കോണം, പനയംചേരി, അഗസ്ത്യക്കോട് പ്രദേശങ്ങളിലെല്ലാം ജനങ്ങള്‍ കുടിവെള്ളത്തിനായി വിദൂര പ്രദേശങ്ങളെയാണ് ആശ്രയിക്കുന്നത്. തുണി അലക്കുന്നതിനും കന്നുകാലികള്‍ക്ക് കൊടുക്കുന്നതിനും വെള്ളമില്ലാതെ അലയുകയാണ് ജനങ്ങള്‍. ജനുവരി മാസം കഴിഞ്ഞതോടെ അനുഭവിക്കുന്ന കുടിവെള്ളക്ഷാമവും കഠിനമായ ചൂടും വീശിയടിക്കുന്ന പൊടിക്കാറ്റും വരുംമാസങ്ങളിലെ പേടിപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ സൂചിപ്പിക്കുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിട്ടും ചെറുവിരലനക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെയും തൊട്ടതിനൊക്കെ സമരത്തിന് ചാടിഇറങ്ങാറുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും പ്രതിഷേധിക്കാനാകാതെ നെട്ടോട്ടമോടുകയാണ് സാധാരണ ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: