കൊട്ടാരക്കര: പട്ടികജാതിക്കാരന്റെ വീടിന് നേരെ സിപിഎം ഗുണ്ടാസംഘം നടത്തിയ ആക്രമണത്തില്‍ വീടിന്റെ ജനലുകളും കതകും തകര്‍ത്തു. വീട്ടുമുറ്റത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും ബൈക്കും അടിച്ചുതകര്‍ത്തു. പ്രദേശത്ത് അഴിഞ്ഞാടിയ സംഘം ജംഗ്ഷനിലുണ്ടായിരുന്ന ഹിന്ദുഐക്യവേദിയുടെ കൊടിമരവും തകര്‍ത്തു.
പെരുംകുളം കളീലുവിള ജംഗ്ഷനു സമീപം കലമ്പോട്ടിവിള വീട്ടില്‍ സരസ്വതിയുടെ വീടിന് നേരെയാണ് വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ ആക്രമണം നടന്നത്. വിധവയായ സരസ്വതിയും മകന് മഹേഷും വീടിനകത്ത് ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ ആറംഗസംഘം ആക്രോശിച്ചുകൊണ്ട് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചു. കയ്യിലുണ്ടായിരുന്ന ഇരുമ്പ്വടികൊണ്ട് ജനലിന്റെ ഗ്ലാസുകള്‍ തകര്‍ത്തു. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും സുഹൃത്തിന്റെ ഓട്ടോറിക്ഷയും സംഘം തകര്‍ത്തു. സരസ്വതിയുടെ നിലവിളി കേട്ട് ആള്ക്കാര് ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം രക്ഷപെട്ടു. സിപിഎം കോട്ടാത്തല എല്‍സി സെക്രട്ടറി ബേബി ഈ സമയം സ്ഥലത്തുണ്ടായിരുന്നതായി മഹേഷ് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി പള്ളിക്കല്‍, പെരുംകുളം പ്രദേശങ്ങളില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയിട്ട്. മഹേഷിന്റെ വീടിന് നേരെ ആക്രമണമുണ്ടാകാന്‍ പ്രധാന കാരണം മഹേഷിനെയും കുടുംബത്തെയും സിപിഎമ്മിന്റെ പട്ടികജാതി കോളനി അസോസിയേഷനില്‍ ചേരാന്‍ പലതവണ ഇവര്‍ സമീപിച്ചിരുന്നു. ഈ ക്ഷണം നിരസിക്കുക മാത്രമല്ല ആര്‍എസ്എസില്‍ ചേര്‍ന്ന് മഹേഷും കുടുംബവും പ്രവര്‍ത്തിക്കുക കൂടി ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. പള്ളിക്കലില്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംഘര്‍ഷം സൃഷ്ടിക്കാന്‍ നടത്തിയ നീക്കം പരാജയപ്പെട്ടതോടെ പുതിയ പ്രശ്നങ്ങള്‍ക്ക് സിപിഎം നീക്കം നടത്തുന്നത്.
വീടാക്രമണത്തില്‍ പ്രതിഷേധിച്ച് കളീലുവിള ജംഗ്ഷനില്‍ ഇന്നലെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന്, ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്കപ്രമുഖ് സി.വി. ജയകുമാര്‍, താലൂക്ക് കാര്യവാഹ് രാജേഷ്, നഗര്‍ കാര്യവാഹ് ബേബി എന്നിവര്‍ സംസാരിച്ചു.
സിപിഎം ആക്രമണത്തിനെതിരെ ശക്തമായ നടപടികളെടുക്കാന്‍ പോലീസ് തയാറാകണമെന്ന് മണ്ഡലം പ്രസിഡന്റ് വയയ്ക്കല്‍ സോമന് ആവശ്യപ്പെട്ടു. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം നടത്തുന്ന നീക്കങ്ങളെ ഒറ്റപ്പെടുത്തണമെന്നും സോമന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: