ഇറ്റാവ: 58-ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ സുവര്‍ണ്ണ താരങ്ങളായി സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസിലെ പി.യു. ചിത്രയും ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് പറളി എച്ച്എസിലെ മുഹമ്മദ് അഫ്സലും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നു.
മത്സരിച്ച നാല് ഇനങ്ങളിലും സ്വര്‍ണ്ണം നേടിയാണ് മലയാളത്തിന്റെ ഗോള്‍ഡന്‍ ഗേള്‍ ചിത്ര വ്യക്തിഗത കിരീടം ചൂടിയത്. ഇതില്‍ രണ്ട് റെക്കോര്‍ഡ് സ്വര്‍ണ്ണമെഡലുകളും ഉള്‍പ്പെടുന്നു.
ആദ്യ മൂന്ന് ദിവസങ്ങളിലായി 3000 മീറ്ററിലും 5000 മീറ്ററിലും 1500 മീറ്ററിലും (റെക്കോര്‍ഡോടെ) സ്വര്‍ണ്ണം സ്വന്തമാക്കിയ ചിത്ര അവസാന ദിനത്തില്‍ ക്രോസ് കണ്ട്രിയിലും ഒന്നാമതെത്തി മേളയുടെ താരമായിമാറി.
മീറ്റില്‍ നാല് സ്വര്‍ണ്ണം നേടിയ ഏകതാരവും ചിത്ര തന്നെ. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിലും ചിത്ര നാല് സ്വര്‍ണ്ണം നേടിയിരുന്നു. 2010ലെ ദേശീയ മീറ്റില്‍ ജൂനിയര്‍ വിഭാഗത്തിലാണ് മത്സരിക്കേണ്ടി യിരുന്നതെങ്കിലും സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച് മൂന്ന് സ്വര്‍ണ്ണം നേടിയ ചരിത്രവും ചിത്രക്കുണ്ട്.
ഇറ്റാവയില്‍ മീറ്റിന്റെ ആദ്യ ദിനം 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടി ചിത്രയാണ് കേരളത്തിന്റെ കുതിപ്പിന് തുടക്കമിട്ടത്. രണ്ടാം ദിനം 1500 മീറ്ററില്‍ റെക്കോഡു സ്വര്‍ണ നേട്ടം.
2005-ല്‍ പൂനെ മീറ്റില്‍ കേരളത്തിന്റെ തന്നെ ജിജിമോള്‍ ജേക്കബ് സ്ഥാപിച്ച 4 മിനിറ്റ് 36.75 സെക്കന്റിന്റെ റെക്കോര്‍ഡ് ചിത്രയുടെ (4 മിനിറ്റ് 35.72 സെക്കന്റ്) കുതിപ്പില്‍ വഴിമാറി. 5000 മീറ്ററില്‍ 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും ചിത്രക്കു (17 മിനിറ്റ് 04.02 സെക്കന്റ്) മുന്നില്‍ നിലംപൊത്തി. 1998 മണിപ്പൂരിന്റെ രാധാമണി ദേവി സ്ഥാപിച്ച 17 മിനിറ്റ് 08.7 സെക്കന്റിന്റെ റെക്കോര്‍ഡാണ് ചിത്ര തിരുത്തിക്കുറിച്ചത്.
2012-ലെ ലൂധിയാന മീറ്റില്‍ ഒരു മെഡലില്‍ ഒതുങ്ങിയെന്ന പേരുദോഷവും മിന്നുന്ന പ്രകടനത്തോടെ ഇറ്റാവയിലെ സെയ്ഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ചിത്ര കഴുകിക്കളഞ്ഞു. ഇക്കഴിഞ്ഞ ബംഗളൂരു ദേശീയ മീറ്റിലും ചിത്ര 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയിരുന്നു. മുണ്ടൂര്‍ പാലക്കീഴ് കൂലിപ്പണിക്കാരനായ ഉണ്ണിക്കൃഷ്ണന്റെയും വസന്തയുടെയും മകളാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ചിത്ര. എന്‍.എസ്. സിജിന്‍ കീഴിലാണ് ചിത്ര പരിശീലനം നടത്തുന്നത്.
പാലക്കാട് പറളി എച്ച്എസിലെ മുഹമ്മദ് അഫ്സലാണ് മേളയുടെ താരമായി മറ്റൊരു മലയാളി. മീറ്റിന്റെ ആദ്യ ദിവസം 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ മുഹമ്മദ് അഫ്സല് പിന്നീട് 1500 മീറ്ററിലും 800 മീറ്ററില്‍ ദേശീയ റെക്കോര്‍ഡോടെയും സ്വര്‍ണ്ണം നേടി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചു.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിലും അഫ്സല് പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുത്തിരുന്നു. ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെ 1500 മീറ്ററിലും മീറ്റ് റെക്കോര്‍ഡോടെ 3000 മീറ്ററിലും പിന്നീട് 800 മീറ്ററിലും സ്വര്‍ണ്ണം നേടി അഫ്സല് അനന്തപുരിക്കു നല്ല ഓര്‍മകളേറെ സമ്മാനിച്ചു. ഒറ്റപ്പാലം പുളിക്കലകത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍-ഹസീന ബീവി ദമ്പതികളുടെ ഇളയമകനാണ് മുഹമ്മദ് അഫ്സല്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: