തിരുവനന്തപുരം: കവിയൂര്‍ കേസില്‍ അനഘയെ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ഉന്നതര്‍ പീഡിപ്പിച്ചതിനെക്കുറിച്ച് തുടരന്വേഷണം വേണമെന്നു കോടതി. സിബിഐയുടെ തുടരന്വേഷണ റിപ്പോര്‍ട്ട് ഭാഗികമായി തള്ളിക്കൊണ്ടാണ് വീണ്ടും അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്.
അനഘ പീഡിപ്പിക്കപ്പെട്ടുവെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പീഡിപ്പിച്ചത് ആരാണെന്നു കണ്ടെത്തണമെന്നും കോടതി ഉത്തരവിട്ടു. രാഷ്ട്രീയക്കാരും ഉന്നതരും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതും കണ്ടെത്തണമെന്നു കോടതി നിര്‍ദേശിച്ചു. കേസില്‍ മൂന്നാം തവണയാണ് തുടരന്വേഷണത്തിന് നിര്‍ദേശിക്കുന്നത്. അനഘയുടെ ചെറിയച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
അനഘയെ അച്ഛന് നാരായണന് നമ്പൂതിരിയാണ് പീഡിപ്പിച്ചതെന്ന സിബിഐയുടെ കണ്ടെത്തല്‍ കോടതി തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ നല്കിയ ഹര്‍ജിയും കോടതി തള്ളി. കൂട്ട ആത്മഹത്യയ്ക്കു മുന്‍പു അനഘയുടെ പിതാവായ നാരായണന് നമ്പൂതിരി അനഘയെ പീഡിപ്പിച്ചുവെന്ന സിബിഐയുടെ കണ്ടെത്തലാണു കോടതി പൂര്‍ണമായി തള്ളിയത്. ഈ വാദം കോടതി നേരത്തെ തന്നെ നിരാകരിച്ചിരുന്നെങ്കിലും കേസിലെ പ്രതിയായ ലതാനായരുടെ മൊഴി ഉദ്ധരിച്ച് സിബിഐ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. കൃത്യമായ തെളിവുകളോ ശാസ്ത്രീയ പരിശോധനാ ഫലങ്ങളോ ഇല്ലാതെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണു കോടതിയില്‍ സിബിഐ ഇക്കാര്യം വാദിച്ചത്. കേസില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ഉന്നതര്ക്കാര്ക്കും പങ്കില്ലെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.
അനഘയെ അച്ഛന് പീഡിപ്പിച്ചുവെന്ന സിബിഐയുടെ കണ്ടെത്തല്‍ കുടുംബത്തിനു മാനഹാനിയുണ്ടാക്കുന്നതാണെന്നും ഇതു ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ചെറിയച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി ഹര്‍ജി നല്‍കിയത്. ഇതു കൂടാതെ സിപിഎം പിബി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്, എം.എ. ബേബി, കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി എന്നിവരും പുനരന്വേഷണം ആവശ്യപ്പെട്ട് ക്രൈം പത്രാധിപര്‍ നന്ദകുമാറും ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ ഉണ്ണികൃഷ്ണന് നമ്പൂതിരിയുടേതൊഴികെയുള്ള ഹര്‍ജികള്‍ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനോട് രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ പേരു പറയാന്‍ ലതാനായര്‍ക്ക് ഒരു കോടി രൂപ വരെ നന്ദകുമാര്‍ വാഗ്ദാനം ചെയ്തുവെന്നാണ് സിബിഐ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈം നന്ദകുമാറിനെതിരെ ക്രിമിനല്‍ നടപടി എടുക്കണണെന്നതായിരുന്നു സിപിഎം നേതാക്കളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: