ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മെഡിക്കല്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ അഞ്ച് പ്രതികള്‍ക്കെതിരെയും സാകേത് അതിവേഗ കോടതി കുറ്റം ചുമത്തി.
കൊലപാതകം (ഐപിസി 302), കൂട്ടമാനംഭംഗം (ഐപിസി 376), തെളിവ് നശിപ്പിക്കല്‍ (ഐപിസി 201), ക്രിമിനല്‍ ഗൂഢാലോചന(ഐപിസി 120), പ്രകൃതി വിരുദ്ധ കൃത്യം (ഐപിസി 377), തട്ടിക്കൊണ്ടുപോകല്‍ (ഐപിസി 365), മോഷണശ്രമത്തിനിടെ പരിക്കേല്‍പ്പിക്കുക (ഐപിസി 394), സംഘംചേര്‍ന്ന് ആക്രമിക്കല്‍ (ഐപിസി 34)കൊല്ലപ്പെട്ട യുവതിയേയും സുഹൃത്തിനേയും ബസ് കയറ്റി കൊല്ലാന്‍ ശ്രമം (ഐപിസി 307), സംഘം ചേര്‍ന്ന് കൊല്ലാന്‍ ശ്രമം (ഐപിസി 396) എന്നിങ്ങനെ 13 കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള കുറ്റങ്ങളത്രയും അതിവേഗ കോടതി പ്രതികള്‍ക്കുമേല്‍ ചാര്‍ത്തിയിട്ടുണ്ട്.
കേസില്‍ ആറാമതായി പ്രതി ചേര്‍ക്കപ്പെട്ടയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചതിനാല്‍ ഇയാളെ ജുവനെയില്‍ ജസ്റ്റിസ് നിയമപ്രകാരമാകും വിചാരണ ചെയ്യുക.
രാംസിങ്, അനിയന് മുകേഷ് സിങ്, പവന് ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് സിങ് താക്കൂര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി കുറ്റം ചാര്‍ത്തിയിട്ടുള്ളത്.
അത്യാഹിതം നടന്ന് 18 ദിവസത്തിനകം പ്രതികള്‍ക്കെതിരെ പോലീസ് സാകേത് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനു മുമ്പാകെ കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു. മജിസ്ട്രേറ്റ് കുറ്റം ചുമത്തിയശേഷം കേസിന്റെ അതിവേഗ വിചാരണയ്ക്കും വിധിക്കുമായി സാകേത് കോടതി സമുച്ചയത്തില്‍ പ്രത്യേകം ഒരുക്കിയ അതിവേഗ കോടതിയിലേക്ക് കൈമാറുകയായിരുന്നു. കേസ് കൈമാറി ഒരാഴ്ച്ച കഴിഞ്ഞ് അതിവേഗ കോടതിയില്‍ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ മാസം 21 നായിരുന്നു കേസിന്റെ വാദം തുടങ്ങിയത്. തുടര്‍ന്നാണ് കോടതി ഇന്നലെ പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തിയത്. കേസിന്റെ വിചാരണ ചൊവ്വാഴ്ച്ച ആരംഭിക്കും. ആയിരം പേജുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചിട്ടുള്ളത്. 86 ഓളം സാക്ഷികളെ വിസ്തരിക്കും. മാധ്യമങ്ങള്‍ക്ക് വിചാരണ സമയത്ത് കോടതി മുറിയില്‍ വിലക്കുണ്ട്. ഫെബ്രുവരി അവസാനത്തോടെ വിധി പറയാനാണ് അതിവേഗ കോടതി ശ്രമിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 16 ന് രാത്രിയാണ് 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും പീഡനത്തിനുമിരയായത്. ശേഷം യുവതിയേയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനേയും വിവസ്ത്രരാക്കി റോഡരികില്‍ തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി 13 ദിവസത്തെ ചികിത്സയ്ക്കുശേഷം ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിച്ചു.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: