ചങ്ങനാശ്ശേരി: കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടാക്കിയ എല്ലാ ധാരണകളും അവസാനിച്ചതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പറഞ്ഞു. പെരുന്നയില്‍ നേതൃയോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി കോണ്‍ഗ്രസുമായി ധാരണ ഉണ്ടായാല്‍ അത് പ്രശ്നാധിഷ്ഠിതമായിരിക്കും. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസ് ദേശീയ നേതൃത്വവും എന്‍എസ്എസുമായി ഉണ്ടാക്കിയ ധാരണ സംസ്ഥാന നേതൃത്വം അട്ടിമറിക്കുക മാത്രമല്ല പ്രസ്താവനകളിലൂടെയും പ്രതികരണങ്ങളിലൂടെയും എന്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമവും നടത്തി. ഇതിനാലാണ് കേന്ദ്ര നേതൃത്വവുമായി ഉണ്ടാക്കിയ ധാരണ തുടരേണ്ടതില്ലെന്ന് എന്‍എസ്എസ് നേതൃയോഗം തീരുമാനിച്ചത്.
സ്വതന്ത്രമായ നിലപാടാണ് ഇനി എന്‍എസ്എസിനുള്ളത്. ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യത്തിനുവേണ്ടി ഇനി പരിശ്രമിക്കും. എന്‍എസ്എസിന്റെ വോട്ടുകൊണ്ടല്ല രമേശ് ചെന്നിത്തല ഹരിപ്പാട്ട് ജയിച്ചതെന്ന് പരസ്യമായി പറയാന്‍ രമേശിന് കഴിയുമോ? എന്‍എസ്എസ് എതിര്‍ത്തിട്ടുള്ള കാലത്ത് കോണ്‍ഗ്രസ് കേരളം ഭരിച്ചിട്ടേ ഇല്ല. സോണിയാ ഗാന്ധിയെ ഇനിയും കാണുന്ന പ്രശ്നമില്ല. എന്‍എസ്എസിന്റെ നിലപാട് വളരെ വ്യക്തമാണ്. അത് കാലം തെളിയിക്കും. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കള്‍ എന്‍എസ്എസ് ആസ്ഥാനത്ത് വരാറുണ്ട്. പേരു പറയാന്‍ കൊള്ളാത്ത ആളുകളാണ് എന്‍എസ്എസിനെ വിമര്‍ശിക്കുന്നതെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
2010 സപ്തംബറില്‍ അന്നത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരും സോണിയാഗാന്ധിയുടെ പ്രത്യേക ദൂതനായി പെരുന്നയിലെത്തിയ കോണ്‍ഗ്രസ് നേതാവ് വിലാസ്റാവു ദേശ്മുഖും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുണ്ടാക്കിയ ധാരണ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ലംഘിച്ച നടപടി ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് എന്‍എസ്എസ് നേതൃയോഗം പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു. എന്‍എസ്എസിന്റെ വെളിപ്പെടുത്തല്‍ വസ്തുതാപരമാണ്.
സാമൂഹ്യ നീതിക്കും സാമുദായിക നീതിക്കും നിരക്കുന്നതും സമുദായ സൗഹാര്‍ദ്ദത്തിന് ഉതകുന്നതുമായ ഈ ധാരണ ലംഘിക്കുക മാത്രമല്ല അതുസംബന്ധിച്ചുള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ സത്യസന്ധമായ വെളിപ്പെടുത്തലുകളെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള തല്പര കക്ഷികളുടെ പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും ഗൗരവത്തോടെ കാണുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയുമായി എന്‍എസ്എസ് മുമ്പോട്ട് പോകേണ്ടതില്ലെന്ന് നേതൃയോഗം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ: പി.എന്‍. നരേന്ദ്രനാഥന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരാണ് പ്രമേയം അവതരിപ്പിച്ചത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: