കോഴിക്കോട്: നായരീഴവ ഐക്യമല്ല, ഭൂരിപക്ഷ സമുദായ ഐക്യമാണ് ലക്ഷ്യമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രഖ്യാപിച്ചു. കോഴിക്കോട് കടപ്പുറത്ത് ഇന്നലെ നടന്ന മലബാര്‍ ഈഴവ-തീയ്യ മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ട്ബാങ്ക് രാഷ്ട്രീയം നിയന്ത്രിക്കുന്ന കേരളത്തില്‍ ഹിന്ദുസമൂഹം വെറും വോട്ടുകുത്തി യന്ത്രങ്ങളായി മാറരുതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ രാഷ്ട്രീയ ശക്തിയായി മാറണം. നെഹ്റു ചത്തകുതിരയെന്ന് വിളിച്ച മുസ്ലിംലീഗിലെ 20 പേരെ വെച്ചുള്ള കളി തിരിച്ചറിയണം. ഇന്ന് ലീഗെന്ന കുതിരപ്പുറത്തിരുന്നാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ഈ കുതിരയൊന്നിളകിയാല് ഉമ്മന്‍ചാണ്ടി മലക്കംമറിയും. പള്ളിയെ തള്ളാന്‍ പറഞ്ഞവര്‍ പള്ളിമേടകളില്‍ പിതാക്കന്മാരുടെ കൈമുത്താന്‍ നടക്കുയാണ്. പിതാവിനെ കിട്ടിയില്ലെങ്കില്‍ കപ്യാരെയെങ്കിലും കിട്ടിയാല്‍ മതിയെന്ന സ്ഥിതിയിലാണ് ചിലര്‍.
ന്യൂനപക്ഷ സമുദായസംഘടനകള്‍ ശക്തിയാര്‍ജ്ജിച്ച് എല്ലാം കൊണ്ടുപോകുന്നുവെന്ന് പരിഭവിച്ചിട്ട് കാര്യമില്ല. എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടിയായി മാറില്ല. എന്നാല്‍ രാഷ്ട്രീയ ശക്തിയായി മാറണം. അണ്ണാക്കില്‍ കയ്യിട്ടാല്‍ തിരിച്ചുകടിക്കുമെന്ന് കാണിച്ചുകൊടുക്കണം. ന്യൂനപക്ഷ സംഘടനകള്‍ കടന്ന ലക്ഷ്മണരേഖ കടക്കാന്‍ കഴിയണം. ഓരോരുത്തരും ഒരു തുരുത്താകാതെ ഒന്നിച്ചുനില്‍ക്കണം. പ്രശ്നപരിഹാരത്തിന് വോട്ട്ബാങ്കായി മാറണമെന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടിവരെ പോകണ്ടതില്ല അദ്ദേഹം പറഞ്ഞു. ജാതിസംവരണം നിലനില്‍ക്കുന്ന സമൂഹത്തില്‍ ജാതി ഒരൂ യാഥാര്‍ത്ഥ്യമാണ്. ഗുരു ദൈവമല്ല എന്ന് പറയാന്‍ ചിലര്‍ ധൈര്യം കാണിക്കുന്നു. ശ്രീനാരായണഗുരുദേവന്‍ കര്‍മ്മംകൊണ്ട് ദൈവമായി. നിരീശ്വരവാദിയായ സഹോദരന് അയ്യപ്പന്‍പോലും ഗുരുദേവനെ ഭഗവാനായി കണ്ടു. രാഷ്ട്രീയക്കാര്‍ ഗുരുദേവചരിത്രങ്ങള് പഠിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
എംഎ യൂസഫലി മുഖ്യാതിഥിയായിരുന്നു. യോഗംപ്രസിഡന്റ് ഡോ. എം.എം. സോമന് അധ്യക്ഷത വഹിച്ചു. ഋതംബരാനന്ദസ്വാമികള് അനുഗ്രഹപ്രഭാഷണം നടത്തി. തുഷാര്‍വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. സംഗമത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: