തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ പരസ്യമായി വിഎസ്. അച്യുതാനന്ദന് രംഗത്തിറങ്ങിയ സാഹചര്യത്തില്‍ സിപിഎം അടിയന്തര സെക്രട്ടേറിയറ്റ് യോഗം ഇന്ന് കൂടും. അടുത്താഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗം നേരത്തെയാക്കിയത് വിഎസിനെതിരായ നടപടി ശുപാര്‍ശ ചെയ്യാന്‍ തന്നെയാണെന്നാണ് സൂചന.
ലാവ്ലിന് അഴിമതികേസില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് പ്രതിയായത് അഴിമതി നടത്തിയതുകൊണ്ടുതന്നെയാണെന്ന് കഴിഞ്ഞ ദിവസമാണ് വിഎസ് തുറന്നടിച്ചത്. വിഎസിന്റെ പ്രതികരണത്തോട് അദ്ദേഹത്തോട് ആഭിമുഖ്യമുള്ള ആനത്തലവട്ടം ആനന്ദന്, പി.കെ. ഗുരുദാസന്, ജോസഫൈന് തുടങ്ങിയ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പോലും യോജിക്കാത്ത സാഹചര്യത്തില്‍ കടുത്ത നടപടി വേണമെന്ന് തന്നെയാകും യോഗം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടാന്‍ പോകുന്നത്.
വിഎസിന്റെ മൂന്ന് വിശ്വസ്തരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സംസ്ഥാന കമ്മിറ്റി സ്വീകരിച്ച നടപടി കേന്ദ്രനേതൃത്വം മരവിപ്പിച്ചിരിക്കുകയാണ്. ഇതില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. മൂന്നുപേരെ പുറത്താക്കിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് വിഎസിന്റെ ഭീഷണിയുണ്ടായിരുന്നു.
സിപിഎം വല്ലാത്തൊരു വിഷമവൃത്തത്തില്‍ അകപ്പെട്ടിരിക്കുകയാണ്. നിരന്തരം പാര്‍ട്ടി അച്ചടക്കം ലംഘിച്ച് നേതാക്കളെ അധിക്ഷേപിച്ച് നീങ്ങുന്ന വിഎസ് എല്ലായ്പ്പോഴും രക്ഷപ്പെടുന്നതാണ് നേതൃത്വത്തെ അലട്ടുന്നത്. ഇത്തവണയെങ്കിലും നെല്ലും പതിരും വേര്‍തിരിച്ചേ പറ്റൂ എന്ന ഉറച്ച നിലപാടുമായാണ് നേതാക്കള്‍ യോഗത്തിനിരിക്കാന് പോകുന്നത്. അതേ സമയം പാര്‍ട്ടി ചടങ്ങുകളില്‍ നിന്നും വിഎസിനെ തഴയുന്ന നീക്കം വ്യാപകമാക്കാന്‍ അനൗപചാരിക തീരുമാനം പാര്‍ട്ടിയെടുത്തു കഴിഞ്ഞു. ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിന്റെ ഉദ്ഘാടനത്തില്‍ നിന്നും വിഎസിനെ ഒഴിവാക്കി. പിണറായി വിജയനാകും ഉദ്ഘാടനം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: