ന്യൂദല്‍ഹി: സ്തീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തുന്നവരെ ദീര്‍ഘകാലം ജയിലടയ്ക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളില്‍ വധശിക്ഷ നല്‍കും.വെള്ളിയാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയ ഉത്തരവ് രാഷ്ട്രപതി ഒപ്പുവച്ചതോടെ രാജ്യത്ത് നിലവില്‍ വന്നു.നിലവില്‍ ഏഴ് വര്‍ഷം വരെ തടവ് നല്‍കിയിരുന്ന ബലാത്സംഗത്തിന് 20 വര്‍ഷം വരെ ജയില്‍ശിക്ഷയാണ് ശുപാര്‍ശ ചെയ്യുന്നത്.
വനിതകള്‍ക്ക് നേരെയുള്ള വിവിധ അതിക്രമങ്ങള്‍ക്കും കടുത്ത ശിക്ഷയാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ആസിഡ് ആക്രമണത്തിന് 10 വര്‍ഷവും ശിക്ഷയുണ്ടാകും. ബലാത്സംഗത്തിനിടയില്‍ മരണപ്പെടുക പോലെ അത്യപൂര്‍വ്വ കുറ്റ കൃത്യങ്ങളില്‍ വധശിക്ഷയുമാകാം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.എസ്. വര്‍മ സമിതിയുടെ റിപ്പോര്‍ട്ടില്‍ വധശിക്ഷ നിര്‍ദേശിച്ചിരുന്നില്ല.
പാര്‍ലമെന്റിന്റെ 21നു തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ കര്‍ക്കശ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമം പാസാക്കുമെന്നായിരുന്നു ആദ്യസൂചന. എന്നാല്‍ പൊതുവികാരം കണക്കിലെടുത്തു മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് ഇറക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതേസമയം, ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ സ്ഥിരം പാര്‍ലമെന്റ് സമിതിയുടെ പരിഗണനയിലാണ്.
ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുകയെന്ന നിര്‍ദേശത്തോടെ നിയോഗിക്കപ്പെട്ട വര്‍മ സമിതി തങ്ങളുടെ ജോലി നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കിയിരുന്നു.ലൈംഗികേച്ഛയോടെ സ്ത്രീകളെ സ്പര്‍ശിക്കുന്നതു പോലും ശിക്ഷാര്‍ഹമായ കുറ്റമായി കാണാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
മാനഭംഗത്തിനു വധശിക്ഷ വിധിക്കുന്നത് അപകടകരമാണെന്നായിരുന്നു സമിതിയുടെ വിലയിരുത്തല്‍. ഇരയെ വധിച്ചു തെളിവുനശിപ്പിക്കാന്‍ പ്രതികള്‍ മടിച്ചേക്കില്ലെന്നതായിരുന്നു കാരണം. എന്നാല്‍, 20 വര്‍ഷംമുതല്‍ ജീവിതാന്ത്യം വരെ തടവുശിക്ഷ നല്കാന് സമിതി നിര്‍ദേശിച്ചിരുന്നു.
ദല്‍ഹിയില്‍ പെണ്‍കൂട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ചതിനെ തുടര്‍ന്ന് രാജ്യത്തുടനീളമുണ്ടായ പ്രക്ഷോഭത്തിന്റെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു ഓര്‍ഡിനന്‍സിന് രൂപം നല്‍കിയത്.
ഇനി പാര്‍ലമെന്റ് ആറു മാസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് പാസാക്കേണ്ടതുണ്ട്. ഫിബ്രവരി 21നാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ചേരുന്നത്. ജസ്റ്റിസ് ജെ.എസ്. വര്‍മ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ മുഴുവന്‍ ശുപാര്‍ശകളും ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ബലാത്സംഗത്തില്‍ ഇര മരിക്കുകയോ ജീവച്ഛവമാവുകയോ ചെയ്താല്‍ പ്രതിക്ക് വധശിക്ഷ നല്കാവുന്ന വിധത്തില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയാണ് കേന്ദ്രമന്ത്രിസഭ ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിക്രമം, തെളിവുനിയമം എന്നിവ ഭേദഗതിചെയ്താണ് പുതിയ ഓര്‍ഡിനന്‍സ്. ലൈംഗികാതിക്രമത്തിന് മരണംവരെ തടവു ശിക്ഷ നല്‍കാമെന്ന വ്യവസ്ഥയാണ് പുതിയ നിയമത്തിലെ പ്രത്യേകത. ഓര്‍ഡിനന്‍സില്‍ ബലാത്സംഗത്തിന് പകരം ‘ലൈംഗികാതിക്രമം’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികമായ സകല കുറ്റകൃത്യങ്ങളും ഇതിലുള്‍പ്പെടും.
ബലാത്സംഗത്തിന് 20 വര്‍ഷംവരെ തടവും മാരകമായി പരിക്കേല്പ്പിച്ചുകൊണ്ടുള്ള ബലാത്സംഗത്തിനും കൂട്ട ബലാത്സംഗത്തിനും പ്രതിയുടെ മരണംവരെ തടവും നിയമത്തില്‍ വ്യവസ്ഥചെയ്യുന്നു. നിലവില്‍ ഏഴുവര്‍ഷമാണ് ശിക്ഷ. സ്ത്രീകള്‍ക്കുനേരേ ആസിഡാക്രമണം നടത്തുന്നവര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷം തടവും പരമാവധി ജീവപര്യന്തവും ഓര്‍ഡിനന്‍സ് ഉറപ്പുവരുത്തുന്നു.മാനഭംഗത്തിന് ഇപ്പോഴുള്ള രണ്ടുവര്‍ഷത്തെ ശിക്ഷ അഞ്ചുവര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
സ്ത്രീകളുടെ പിറകെ നടക്കുക, ഒളിഞ്ഞുനോക്കുക, ആസിഡ് ആക്രമണം നടത്തുക, അശ്ലീല ആംഗ്യം കാട്ടുക, അശ്ലീല സംസാരം, അശ്ലീലസ്പര്‍ശം എന്നിവയ്ക്ക് മൂന്നുവര്‍ഷം തടവുശിക്ഷ നിയമത്തില്‍ വ്യവസ്ഥചെയ്യുന്നു. ഇപ്പോഴത് ഒരുവര്‍ഷത്തെ തടവുമാത്രമാണ്.വിവാഹബന്ധത്തിനുള്ളിലെ ബലാത്സംഗം നിയമപരിധിയില്‍ കൊണ്ടുവരണമെന്ന വര്‍മ കമ്മീഷന്റെ ശുപാര്‍ശ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: