ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ കോണ്‍ഗ്രസ് എം പി സുരേഷ് കല്‍മാഡി ഉള്‍പ്പെടെ 10 പ്രതികള്‍ക്കെതിരെ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തി. പ്രതികള്‍ എല്ലാവരും കോടതിയില്‍ ഹാജരായിരുന്നു.
അഴിമതി നിരോധന നിയമപ്രകാരമാണ് ജഡ്ജി രവീന്ദര്‍ കൗര്‍ പ്രതികള്‍ക്കെതിരെ കുറ്റംചുമത്തിയത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ കല്മാഡിക്കുമേല് ചുമത്തിയിട്ടുണ്ട്. കേസിന്റെ വിചാരണ ഫിബ്രവരി 20 ന് തുടങ്ങുമെന്നും കോടതി വ്യക്തമാക്കി.
ഗെയിംസില്‍ സമയനിര്‍ണ്ണയത്തിനും ഫലപ്രഖ്യാപനത്തിനുമുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന്റെ കരാര്‍ സ്വിസ് കമ്പനിക്ക് വഴിവിട്ട് നല്‍കിയതിലൂടെ 90 കോടി രൂപയയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്. കുറ്റകരമായ വഞ്ചന, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍.സംഘാടകസമിതിയുടെ സെക്രട്ടറി ജനറലായിരുന്ന ലളിത് ഭാനോട്ട് അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് കല്‍മാഡിയും ഭാനോട്ടും സംഘാടകസമിതിയില്‍ നിന്ന് പുറത്തായി. ഇവരെ സിബിഐ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: