തിരുവനന്തപുരം : വി.എസ്. അച്യുതാനന്ദനെതിരെ സിപിഎം സെക്രട്ടേറിയറ്റിന്റെ കുറ്റപത്രം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ മിനുട്ട്സ് കേന്ദ്രകമ്മിറ്റിക്ക് അയക്കാനും തീരുമാനമായി. നിരന്തരം അച്ചടക്കലംഘനം നടത്തുകയാണ് അച്യുതാനന്ദനെന്ന് സെക്രട്ടറിയേറ്റ് ഏകകണ്ഠേന അഭിപ്രായപ്പെട്ടു. കുടത്ത നടപടി സ്വീകരിച്ചേ പറ്റൂ എന്നാണ് തീരുമാനം. വി.എസിനെ പല കാര്യത്തിലും അനുകൂലിക്കുന്നവര്‍പോലും ഇന്നലത്തെ യോഗത്തില്‍ തുണക്കാന്‍ കൂട്ടാക്കിയില്ല.
ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ അച്യുതാനന്ദന് വിട്ടുനിന്നു. സൂര്യനെല്ലി, ലാവലിന്‍ കേസുകളില്‍ പാര്‍ട്ടി നിലപാടിനും അഭിപ്രായത്തിനും എതിരായ പ്രസ്താവന നടത്തിയതാണ് ഏറ്റവും ഒടുവിലത്തെ പ്രകോപനം. പിണറായി വിജയന് ലാവലിന്റെ അഴിമതിയില്‍ പങ്കാളിയായതിനാലാണ് പ്രതിപട്ടികയിലെത്തിയതെന്നാണ് വി.എസ്. ഏറ്റവും ഒടുവില്‍ പറഞ്ഞത്. സൂര്യനെല്ലി കേസില്‍ നിന്നും മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരനും ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ശശിയും പി.ജെ കുര്യനെ കേസില്‍ നിന്നൊഴിവാക്കാന്‍ ശ്രമിച്ചു എന്നും അച്യുതാനന്ദന് ആരോപിച്ചിരുന്നു.
ഇന്നലെ നിയമസഭയില്‍ അച്യുതാനന്ദന് സംസാരിക്കാതിരിക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും പിന്നീട് സംസാരിക്കാന്‍ വി.എസ്. തന്നെ സമയം കണ്ടെത്തുകയായിരുന്നു. ആഭ്യന്തരമന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ സിപിഎം അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സഭാനടപടികള്‍ നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. മന്ത്രി സംസാരിച്ച് തീര്‍ന്നാലാണ് പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം. സഭ നിര്‍ത്തിവച്ച ശേഷം സ്പീക്കറുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് വീണ്ടും ചേര്‍ന്നപ്പോഴാണ് വി.എസ്. സംസാരിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് വി.എസിനെ ഒഴിവാക്കാനുള്ള തന്ത്രവും സിപിഎം അണിയറയില്‍ നടത്തുന്നുണ്ട്. കേന്ദ്രകമ്മിറ്റിയുടെ അംഗീകാരമുണ്ടെങ്കിലേ അത് സാധിക്കൂ.
അതിന്റെ മുന്നോടിയായാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ മിനുട്ട്സ് അപ്പടി അയയ്ക്കാനുള്ള തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: