തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ പുതിയ ഒരു അന്വേഷണത്തിനും തയ്യാറല്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. സുപ്രീംകോടതി വിധിവരുകയും ഇരയായ പെണ്‍കുട്ടി വീണ്ടും ആരോപണ വിധേയവരായവരെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്ത സാഹചര്യത്തില്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കിയത്. കേസ് വീണ്ടും അന്വേഷിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതറിയാവുന്നതു കൊണ്ടാണ് ഇടതുമുന്നണി ഭരണകാലത്ത് കേസില്‍ നടപടിയൊന്നുമുണ്ടാകാതിരുന്നത്. ജനങ്ങള്‍ പറയുന്ന രീതിയില്‍ കേസ് നടത്താനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്ന് നിയമസഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ അരങ്ങേറി. നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ചേംബറിലേക്ക് ഇരച്ചുകയറി മുദ്രാവാക്യംവിളിച്ചു. അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാരും അന്വേഷണമില്ലാതെ സന്ധിചെയ്യാനില്ലെന്ന് പ്രതിപക്ഷവും നിലപാടെടുത്തതോടെ ഇന്നലത്തെ നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.
പി.ജെ.കുര്യനെതിരെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി നല്കിയ പരാതി ചൂണ്ടിക്കാണിച്ച് പ്രതിപക്ഷത്ത് നിന്ന് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതിതേടി നോട്ടീസ് നല്‍കിയത്. ഒരിക്കല്‍ വിചാരണ പൂര്‍ത്തിയാക്കി വിധി വന്ന കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് നോട്ടീസിന് മറുപടി നല്കിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി.
സ്ത്രീപീഡന കേസുകളുമായി ബന്ധപ്പെട്ട് ശുദ്ധീകരണ പ്രക്രിയ നടക്കുകയാണെന്ന് ചൂണ്ടികാണിച്ചാണ് സുപ്രീംകോടതി സൂര്യനെല്ലി കേസില്‍ വിധി പ്രസ്താവിച്ചിരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മുന്‍കൈയെടുക്കണം. കേസ് ഇനി ഹൈക്കോടതിയില്‍ വരുമ്പോള്‍ സര്‍ക്കാര്‍ വാദം പറയേണ്ട അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി മുമ്പ് ഇതേ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണെന്നും കോടിയേരി പറഞ്ഞു.
സൂര്യനെല്ലി കേസ് ഹൈക്കോടതിയില്‍ വരുമ്പോള്‍ ഹാജരാകില്ലെന്നും ഈ കേസിന്റെ ഭാഗമാകില്ലെന്നും അഡ്വക്കറ്റ് ജനറല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് നിയമമന്ത്രി കെ.എം മാണി മറുപടി നല്കി. ക്രിമിനല്‍ കേസുകളില്‍ സാധാരണ ഹൈക്കോടതിയില്‍ ഹാജരാകുന്നത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണെന്നും മന്ത്രി പറഞ്ഞു.
സ്ത്രീപീഡന കേസുകളില്‍ ഇരയുടെ മൊഴിയാണ് പ്രധാനം എന്ന വ്യവസ്ഥയടങ്ങിയ ഓര്‍ഡിനന്‍സില്‍ കഴിഞ്ഞദിവസമാണ് രാഷ്ട്രപതി പ്രണാബ്മുഖര്‍ജി ഒപ്പുവെച്ചതെന്ന് കോടിയേരി പറഞ്ഞു. കുര്യനെ പ്രതിയാക്കാതിരിക്കാന്‍ ഇടപെടലുണ്ടായെന്ന് അന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ.കെ.ജോഷ്വ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് തുടരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
കേസില്‍ സര്‍ക്കാരിന് നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവര്‍ത്തിച്ചു. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് നല്കിയ കത്ത് പരിഗണിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ. ആസഫലിയോട് നിയമോപദേശം തേടിയിട്ടുണ്ട്. ഇത് മാത്രമെ സര്‍ക്കാരിന് നിയമപരമായി ചെയ്യാന്‍ കഴിയൂ.
നിയമം അനുസരിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യമുള്ളത് കൊണ്ടാണ് എല്‍ഡിഎഫ് അഞ്ചുവര്‍ഷം ഭരിച്ചപ്പോഴും ഒന്നും ചെയ്യാതിരുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷത്തെ വനിതാ അംഗങ്ങള്‍ ബഹളം വെച്ചു. കെ.കെ.ലതിക, ഇ.എസ് ബിജിമോള്‍, ഐഷാപോറ്റി, കെ.എസ് സലീഖ, ജമീലപ്രകാശം എന്നിവര്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയതോടെ പ്രതിപക്ഷത്തെ മറ്റംഗങ്ങളും ഇവരെ പിന്തുണച്ചു. ഇതോടെ, ആഭ്യന്തരമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു.
മന്ത്രിയെ മറുപടി പറയാന്‍ അനുവദിക്കാത്തത് ജനാധിപത്യമല്ലെന്നും നിയമസഭാപ്രവര്‍ത്തനം ഏകപക്ഷീയമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും സ്പീക്കര്‍ ജി.കാര്ത്തികേയന് പറഞ്ഞു. പ്രതിപക്ഷഅംഗങ്ങളോട് ഇരിപ്പിടത്തിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ബഹളത്തിനിടയിലും മന്ത്രി പ്രസംഗം തുടര്‍ന്നു.
മന്ത്രിയുടെ മറുപടി പൂര്‍ത്തിയായതോടെ സ്പീക്കര്‍ സഭാനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തുടര്‍ന്ന്, ചേംബറില്‍ കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. വീണ്ടും സഭചേര്‍ന്ന് നടപടികളിലേക്ക് കടന്നെങ്കിലും പ്രതിപക്ഷം ബഹളം വെച്ചു. തുടര്‍ന്ന്, പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് സംസാരിക്കാന്‍ അവസരം നല്കി. തുടര്‍ന്ന് മുഖ്യമന്ത്രി മറുപടി നല്‍കുന്നതിനിടെ പ്രതിപക്ഷം വീണ്ടും ബഹളം വെക്കുകയായിരുന്നു.
വി.ശിവന്‍കുട്ടി, ജെയിംസ് മാത്യു, ബാബു എം പാലിശ്ശേരി, ആര് രാജേഷ് എന്നിവര്‍ മുദ്രാവാക്യം വിളികളോടെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് തള്ളിക്കയറി. വാച്ച് ആന്റ് വാര്‍ഡ് സുരക്ഷാവലയം തീര്‍ത്തെങ്കിലും സ്പീക്കറുടെ നിര്‍ദേശപ്രകാരം ഇവര്‍ പിന്‍വാങ്ങി. പിന്നീട്, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. പി.സി ജോര്‍ജ് നന്ദിപ്രമേയ ചര്‍ച്ചയ്ക്കു തുടക്കമിട്ടെങ്കിലും ബഹളത്തെത്തുടര്‍ന്ന് പ്രസംഗം മേശപ്പുറത്തുവെച്ചു. അതേസമയം, സ്പീക്കറുടെ ചേംബറിലേക്ക് കയറിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പരാതി നല്കി.
** സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: