ലണ്ടന്‍: താലിബാന് ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മലാല യൂസഫ്സായി നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശം പുറത്തുവിട്ടു. എനിക്ക് ദൈവം രണ്ടം ജന്മം ലഭിച്ചിരിക്കുന്നു. ജീവനു വേണ്ടി മല്ലടിക്കുമ്പോള്‍ തനിക്കുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നുവെന്നും മലാല വീഡിയോ സന്ദേശത്തില്‍ പറയുന്നു.
ദിവസം കഴിയുന്തോറും ഞാന്‍ സുഖം പ്രാപിച്ചു വരുന്നു. എനിക്ക് സംസാരിക്കാനും നിങ്ങളെ എല്ലാവരെയും കാണാനും കഴിയും. എന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദിയുണ്ട്. പെണ്‍കുട്ടികളെയും കുഞ്ഞുങ്ങളെയും ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ താന്‍ മുന്നോട്ട് പോകും. ലക്ഷ്യങ്ങളില്‍ നിന്നു തന്നെ പിന്തിരിപ്പിക്കാന് ഒരു തീവ്രവാദി പ്രസ്ഥാനത്തിനും കഴിയില്ലെന്നും മലാല വ്യക്തമാക്കി.
ബ്രിട്ടനിലെ ബെര്‍മിങ്ഹാം ആശുപത്രിയില്‍ നിന്നാണ് തന്റെ ആരോഗ്യനില അറിയിച്ചു കൊണ്ടുള്ള വീഡിയോ പ്രസ്താവന മലാല പുറത്തു വിട്ടത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പ്രചാരം നടത്തിയതിന് കഴിഞ്ഞ ഒക്ടോബറിലായിരുന്നു മലാലയെ താലിബാന് ആക്രമിച്ചത്. ഭീകരരുടെ വെടിയെറ്റ് ആരോഗ്യ സ്ഥിതി മോശമായതോടെ വിദഗ്ദ്ധ ചികിത്സക്കായി പാക്കിസ്ഥാനില്‍ നിന്നും മലാലയെ ലണ്ടനില്‍ എത്തിക്കുകയായിരുന്നു.
സമാധാനത്തിനുളള നൊബേല്‍ പുരസ്കാരത്തിന് മലാലയുടെ പേര് വിവിധ സംഘടനകള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: