ന്യൂദല്‍ഹി: സൂര്യനെല്ലിക്കേസ് ചര്‍ച്ച ചെയ്യുന്നതിനിടെ അവതാരകയോട് കയര്‍ത്ത് പിജെ കുര്യന് ചര്‍ച്ച പകുതിയില്‍ അവസാനിപ്പിച്ചു. എന്‍.ഡി.ടി.വിയിലെ സീനിയര്‍ മാനേജിങ് എഡിറ്റര്‍ സോണിയാ സിങ് നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു പിജെ കുര്യന്റെ കോപ പ്രകടനം.
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ എന്തുകൊണ്ട് കേസിന്റെ പുനരന്വേഷണത്തെ എതിര്‍ക്കുന്നു എന്ന് ചോദിച്ചതാണ് കുര്യനെ ചൊടിപ്പിച്ചത്. ചര്‍ച്ചയുടെ തുടക്കത്തില്‍ സമാധാനപരമായി ഉത്തരം നല്കിക്കൊണ്ടിരുന്ന കുര്യന് സൂര്യനെല്ലി കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം ആവശ്യമല്ലെയെന്ന അവതാരികയുടെ ചോദ്യത്തോടെയാണ് പ്രകോപിതനായത്.
തുടര്‍ന്ന് അവതാരികക്ക് ചോദ്യം ചോദിക്കാനാകാത്ത വിധം പറഞ്ഞതു തന്നെ ആവര്‍ത്തിച്ച് ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ നാലു തലത്തിലുള്ള അന്വേഷണത്തിലൂടെ കടന്നു പോയ ആളാണ്. രാജ്യത്തെ പരമോന്നത നീതിപീഠം ഞാന്‍ തെറ്റുകാരനല്ല എന്ന് വിധിച്ചിട്ടുണ്ട്. കേസില്‍ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കുര്യന് ആവര്‍ത്തിച്ചു.
രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരിലെങ്കിലും അന്വേഷണത്തെ നേരിടേണ്ടതല്ലെ എന്ന അവതാരികയുടെ ചോദ്യത്തോടെ കുര്യന്റെ കോപം പാരമ്യത്തിലെത്തി. നിങ്ങള്‍ പറയുന്നത് കോടതിയലക്ഷ്യമാണെന്നായിരുന്നു കുര്യന്റെ അടുത്ത പ്രതികരണം. രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തോട് എന്തു പറയുമെന്ന് കൂടി സോണിയ ചോദിച്ചതോടെ കുര്യന് ഉത്തരംമുട്ടി. തന്റെ ഹെഡ്സെറ്റുകള്‍ എടുത്തുമാറ്റി ചര്‍ച്ച മതിയാക്കി കുര്യന് എണീറ്റു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: