തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ അന്വേഷണം വൈകിക്കുന്നതിനെതിരേ വിജിലന്‍സിന് കോടതിയുടെ രൂക്ഷവിമര്‍ശനം. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി വ്യക്തമാക്കി.
2006 ല്‍ തുടങ്ങിയ കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്ന് കോടതി നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഹാജരായ വിജിലന്‍സ് ഉദ്യോഗസ്ഥന് രണ്ട് മാസത്തെ സമയം കൂടി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കോടതി അന്വേഷണ സംഘത്തിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയത്.
കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് വിജിലന്‍സിന്റെ നീക്കമെന്ന് കോടതി കുറ്റപ്പെടുത്തി. ഇത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഒരു മാസത്തെ സമയം അനുവദിച്ച കോടതി മാര്‍ച്ച് അഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ഇനിയും വീഴ്ച വന്നാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ പ്ലാന്റ് സ്ഥാപിച്ചതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് കാണിച്ച് നല്കിയ സ്വകാര്യ ഹര്‍ജിയെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. 2006ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റാരോപിതരായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
നിയമസഭ നടക്കുന്നതിനാല്‍ ഇരുവരുടെയും മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം സ്വീകരിക്കാന്‍ വിസമ്മതിച്ച കോടതി രൂക്ഷ വിമര്‍ശനം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: