ന്യൂദല്‍ഹി: ഗ്രാമങ്ങളുടെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ കേരളത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കേന്ദ്ര ഊര്‍ജമന്ത്രാലയം. അനുവദിച്ച ഏഴ് പദ്ധതികളില്‍ ആറിലും പ്രവര്‍ത്തനം മോശമാണെന്ന് കേന്ദ്ര ഊര്മമന്ത്രാലത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളമടക്കം പത്ത് സംസ്ഥാനങ്ങളില്‍ വൈദ്യുതീകരണ പദ്ധതികള്‍ മോശമാണെന്നാണ് വിലയിരുത്തല്‍. കേരളത്തിന്റെ ആവശ്യപ്രകാരം കെ.എസ്.ഇ.ബിയെയാണ് പദ്ധതി ഏല്‍പ്പിച്ചത്. അതേസമയം കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകത്തിലും പദ്ധതി പ്രവര്‍ത്തനം മികച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര ഊര്‍ജമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്, 90 ശതമാനം സബ്സിഡിയോടെ പവര്‍ സ്റ്റേഷന്, ഹൈടെന്‍ഷന്‍-ലോ ടെന്‍ഷന്‍ ലൈന്‍ സ്ഥാപിക്കല്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്.
കേരളത്തിന്റെ വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് വൈദ്യുതി പ്രതിസന്ധി യോഗത്തില്‍ അവതരിപ്പിച്ചു. മഴ കുറവായതിനാല്‍ കേന്ദ്ര പൂളില്‍ നിന്നും 300 മെഗാവാട്ട് വൈദ്യുതി അനുവദിക്കണമെന്ന് ആര്യാടന് ആവശ്യപ്പെട്ടു. എന്‍.ടി.പി.സിയുടെ കായംകുളം താപനിലയത്തില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന 135 മെഗാവാട്ടിന് പുറമേ 100 മെഗാവാട്ട് കൂടി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ 700 മെഗാവാട്ട് പദ്ധതികള്‍ക്ക് വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി ലഭിക്കാതെ നിലനില്‍ക്കാനാവില്ലെന്നും ആര്യാടന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: