ന്യൂദല്‍ഹി: സംഝോധ സ്ഫോടനത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്നതിന്റെ നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നതായി ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ 2009 ജൂണില്‍ പാസാക്കിയ പ്രമേയത്തില്‍ സംഝോധ സ്ഫോടനത്തിന് പിന്നില്‍ അല്‍ഖ്വയ്ദയും പാക്കിസ്ഥാനുമാണെന്ന് വ്യക്തമാക്കിയിരുന്നു. 2009 ജൂലൈയില്‍ അമേരിക്കന്‍ ധനകാര്യവകുപ്പ്, ലഷ്കര്‍-ഇ-തൊയ്ബ ചീഫ് കോര്‍ഡിനേറ്റര്‍ പണവും അല്‍ഖ്വയ്ദ ആളുകളേയും സംഝോധ സ്ഫോടനത്തിനായി നല്‍കിയതായി പ്രസ്താവിച്ചിരുന്നു.
പാക്കിസ്ഥാന് ഭീകരവാദികളെ സ്ഫോടനത്തിനായി വാടകക്ക് എടുത്തിരുന്നതായി പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് 2010 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. സ്ഫോടനത്തില്‍ പങ്കുണ്ടായിരുന്ന ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ മൂന്നാം ഭാര്യ ഫൈസ നല്കിയ കുറ്റസമ്മത മൊഴിയില്‍ താന്‍ അറിയാതെ സംഝോത സ്ഫോടനത്തില്‍ ഭാഗമാകുകയായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. സിമി നേതാക്കളെ 2007ല്‍ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ തങ്ങള്‍ പാക്കിസ്ഥാനികള്‍ക്ക് സ്ഫോടനം നടത്താന്‍ സഹായം ചെയ്തതായി പറഞ്ഞിരുന്നു.
പുറത്തായ ഈ വിവരങ്ങളെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് എന്‍ഐഎ ഈ കേസില്‍ കുറ്റപത്രം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ മേലാളന്മാരുടെ സങ്കുചിത താല്‍പ്പര്യം മാത്രമാണിതിന് പിന്നില്‍. സ്ഫോടനത്തിന് പിന്നില്‍ ഹിന്ദു തീവ്രവാദികളാണെന്ന ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവന വന്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ഷിന്‍ഡെ മാത്രമല്ല ചിദംബരവും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദുക്കളെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്ന വൃത്തികെട്ട രാഷ്ട്രീയമാണിത്, മുരളിമനോഹര്‍ ജോഷി പറഞ്ഞു. ഇത്തരം പ്രസ്താവനകളും നിലപാടുകളും ഹിന്ദുക്കളെ ആക്ഷേപിക്കുന്നതിനൊപ്പം ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാടിനെ ക്ഷീണിപ്പിക്കുകയും ചെയ്യും.
സംഝോധ സ്ഫോടനത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് യുഎന്‍ സുരക്ഷാ സമിതിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തി കുറച്ച് വോട്ട് നേടാനുള്ള ശ്രമം മാത്രമാണിതിന് പിന്നിലെന്നതില്‍ സംശയമില്ല, ജോഷി പറഞ്ഞു.
തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടെന്നും ജോഷി കുറ്റപ്പെടുത്തി. ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളോട് അനീതി കാണിച്ചുവെന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടില്‍, ജോഷി പറഞ്ഞു.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: