തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
കേന്ദ്ര സര്‍ക്കാര്‍ ഇളവു പിന്‍വലിച്ചതിനെതിരേ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആയിട്ടില്ലെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മാത്യു ടി. തോമസ് പറഞ്ഞു. നഷ്ടത്തിലായ കെഎസ്ആര്‍ടിസിക്ക് അടിയന്തര ധനസഹായം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. ഷെഡ്യുളുകളും സര്‍വീസുകളും വെട്ടിക്കുറച്ചതു ജനങ്ങളെ പ്രതിസന്ധിയിലാക്കി. 40 ലക്ഷത്തോളം യാത്രക്കാരും 42000ത്തോളം ജീവനക്കാരും 32000 പെന്എന് പറ്റിയവരും ഇതുമൂലം ബുദ്ധിമുട്ടുന്നുണ്ട്.
സ്വകാര്യ ബസ് ഉടമകളെ സഹായിക്കുന്ന സമീപനമാണു സര്‍ക്കാരിന്റേതെന്നു മാത്യു ടി. തോമസ് ആരോപിച്ചു. സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ നിന്നും പിന്നോട്ടു പോകിരിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിസന്ധി ഉണ്ടായതു യാഥാര്‍ഥ്യമാണെന്നു ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. ഡീസല്‍ ഇളവു പിന്‍വലിച്ച കേന്ദ്ര നടപടിക്കു ശേഷം അധിക ബാധ്യത വന്നിട്ടുണ്ട്. എന്നാല്‍ ഇടതു സര്‍ക്കാരിന്റെ കാലത്തെ പോലെ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചിട്ടില്ല.
സ്വകാര്യ ബസുകളുടെ അനിയന്ത്രിത സര്‍വീസുകള്‍ തടയാനും സര്‍ക്കാരിനായിട്ടുണ്ട്. ഇന്നു ഡീസല്‍ കമ്പനി ഉടമകളുമായി നടക്കുന്ന ചര്‍ച്ചയില്‍ കുറഞ്ഞ വിലയ്ക്കു ഡീസല്‍ ലഭിക്കുന്നതിനുള്ള ധാരണയാകുമെന്നും ആര്യാടന് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ സിവില്‍ സപ്ലൈസില്‍ നിന്നോ സ്വകാര്യ പമ്പുകളില്‍ നിന്നോ ഡീസല്‍ വാങ്ങുന്ന കാര്യം പരിഗണിക്കും. പ്രശ്നം കേന്ദ്രസര്‍ക്കാരിനോട് ഉന്നയിക്കാന്‍ സര്‍വകക്ഷി സംഘത്തെ അയയ്ക്കുന്നതില്‍ വിരോധമില്ലെന്നും ആര്യാടന് അറിയിച്ചൂ.
തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി ഡീസല്‍ കാര്യത്തില്‍ വന്‍കിട ഉപഭോക്താക്കളുടെ കൂട്ടത്തില്‍ കെ.എസ്.ആര്.ടി.സി ഉള്‍പ്പെടുത്തിയതിനോട് യോജിപ്പില്ലെന്ന് പറഞ്ഞു. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്. ഇക്കാര്യത്തിലുള്ള നിലപാട് പലതവണ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഡീസല്‍ പ്രതിസന്ധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടിതലത്തിലും ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും മറുപടിയെത്തുടര്‍ന്ന് സ്പീക്കാര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: