തിരുവനന്തപുരം: സൂര്യനെല്ലി കേസ് രണ്ടാം ദിവസവും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. കേസ് പുനരന്വേഷിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇതു സംബന്ധിച്ച് സബ്മിഷന് ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു.
എം.എം.മണിയുടെ വിവാദ പ്രസംഗത്തിന്റെ പേരില്‍ അഞ്ചേരി ബേബി വധക്കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതു പോലെ സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യനെതിരെ അന്വേഷണത്തിന് ഉത്തരവിടണം എന്ന് വി.എസ് ആവശ്യപ്പെട്ടു. സൂര്യനെല്ലി കേസില്‍ കുര്യനെതിരായി അന്നമ്മ ഇടിക്കുളയും കെ എസ് രാജനും മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് ജോഷ്വെ കേസന്വേഷണത്തിലെ അപാകതകളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണം സാധ്യമാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ വ്യക്തമാക്കി.
കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം നിയമോപദേശത്തിന് ശേഷം മാത്രമേ കേസില്‍ നടപടി എടുക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. തെറ്റ് ചെയ്യാത്ത ആളെ കേസില്‍ കുടുക്കുന്നത് നീചമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കേസില്‍ സര്‍ക്കാരിന് തുറന്ന മനസ്സാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു. നിയമോപദേശം ലഭിച്ച ശേഷം കേസിന്റെ എല്ലാവശവും പരിശോധിക്കുമെന്നും തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞു. കേസിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: