ന്യൂദല്‍ഹി: കേരളത്തിലെ എയ്ഡഡ് സ്കൂളുകളില്‍ തലയെണ്ണലിന് പോലീസ് വേണ്ടെന്ന് സുപ്രീംകോടതി. ഇതിനായി പോലീസിനെ നിയോഗിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. അതേസമയം, കൃത്രിമം ഒഴിവാക്കുന്നതിന്റെ ഭാഗമായി ആധാര്‍ അടക്കമുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ തലയെണ്ണലിന് ഉപയോഗിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ കെ.എസ് രാധാകൃഷ്ണന്, ദീപക് മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.
അദ്ധ്യാപകരേയും ഡിവിഷനും നിലനിര്‍ത്താന്‍ വേണ്ടി തലയെണ്ണലില്‍ വിദ്യാഭ്യാസ വകുപ്പ് കൃത്രിമം കാട്ടുന്നുവെന്ന് പറഞ്ഞാണ് വകുപ്പിനെ ഉള്‍പ്പെടുത്താതെ പൊലീസ് തലയെണ്ണല്‍ നടത്തണമെന്ന് ഹൈക്കോടതി വിധിയുണ്ടായത്. തലയെണ്ണലില്‍ കൃത്രിമം നടത്തിയാല്‍ എയ്ഡഡ് സ്കൂളുകളില്‍ അധിക തസ്തിക വ്യാജമായി സൃഷ്ടിക്കേണ്ടി വരും. ഇതു മൂലം ഖജനാവിന് വന്‍ തുക നഷ്ടമാവുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ഇതില്ലാതാക്കാനായിരുന്നു പോലീസിനെ മാത്രം പ്രക്രിയയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി വിധിയുണ്ടായത്. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി അപ്രായോഗികമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കൃത്രിമം കാണിക്കുന്നത് തടയാനാകുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിനു വേണ്ടി അഭിഭാഷകനായ ലിസ് മാത്യുവാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: