തിരുവനന്തപുരം: സൂര്യനെല്ലികേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ തുടരന്വേഷണം നടത്തണമെന്ന ആവശ്യം ഇന്നലെയും നിയമസഭയെ പ്രക്ഷുബ്ധമാക്കി. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സബ്മിഷന് അവതരിപ്പിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അന്വേഷണം ഇല്ലെന്ന മുന്‍നിലപാടില്‍ തന്നെ ഉറച്ചു നിന്നു. സര്‍ക്കാരിന്റെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
സൂര്യനെല്ലി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന്റെ കാര്യം നിയമോപദേശം ലഭിക്കാതെ തീരുമാനിക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ ആവര്‍ത്തിച്ചു. സുപ്രീംകോടതി കുറ്റവിമുക്തനാക്കിയിട്ടുള്ള ഒരാളെ വീണ്ടും വിചാരണചെയ്യാന്‍ കഴിയില്ലെന്നാണ് ഇതുവരെയുള്ള അറിവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സര്‍ക്കാരിന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രവര്ത്തിക്കാനാവുകയുള്ളുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി. പുതിയ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തിലും ഇരയുടെ മൊഴിക്ക് പ്രാധാന്യം നല്‍കണമെന്ന് വ്യക്തമാക്കിക്കൊണ്ട് രാഷ്ട്രപതി അംഗീകരിച്ച പുതിയ ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലും കുര്യനെതിരെ തുടരന്വേഷണം നടത്തണമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ ആവശ്യം.
അഞ്ചേരിബേബി വധക്കേസില്‍ പുതിയ സാധ്യത കണ്ടെത്തി എം.എം. മണിയെ ജയിലിലടച്ചവര്‍ ഇതിലും അതേ നിലപാട് സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഇടിക്കുളയുടെ വീട്ടില്‍ നാലു മുതല്‍ എട്ടുമണിവരെ ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്ന് കുര്യനെ വെറുതെ വിട്ടത്. എന്നാല്‍ ഇപ്പോള്‍ ഇടിക്കുളയുടെ ഭാര്യ തന്നെ പറയുന്നു നാലുമണിക്ക് വന്നിട്ട് നാലേമൂക്കാലിന് കുര്യന് പോയെന്ന്. അന്ന് സാക്ഷിയായിരുന്ന ബി.ജെ.പി നേതാവും ഇതുതന്നെ പറയുന്നു. രാഷ്ട്രപതി ഒപ്പിട്ട പുതിയ ഓര്‍ഡിനന്‍സ് നിലവില്‍ വന്ന സാഹചര്യത്തില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കണമെങ്കില്‍ അന്വേഷണം വേണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ നിയമപരമായി മാത്രമേ മുന്നോട്ടുപോകാനാകൂവെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ വിധി വന്നത്. എന്നിട്ട് അങ്ങ് എന്തുചെയ്തുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വി.എസിനോട് ചോദിച്ചു. അന്ന് കുര്യന് ധരിപ്പിച്ചതിന് എതിരായി ഇടിക്കുളയുടെ ഭാര്യ തന്നെ രംഗത്തുവന്ന സാഹചര്യത്തില്‍ കോടതിയില്‍ ശരിയായ വസ്തുത ധരിപ്പിക്കണ്ടേയെന്ന് ഇതിന് വി.എസ് മറുചോദ്യം ഉന്നയിച്ചു.
തുടരന്വേഷണത്തിന് ചില നടപടിക്രമങ്ങളുണ്ടെന്നും ഈ കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതുകൊണ്ട് കോടതിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നതില്‍ തടസമുണ്ടെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. എന്നാല്‍ സുപ്രീംകോടതി വരെ തീര്‍പ്പുകല്‍പ്പിച്ച അഞ്ചേരി ബേബി, ജയകൃഷ്ണന്‍മാസ്റ്റര്‍ വധം കേസുകള്‍ പുനരന്വേഷിക്കുന്ന കാര്യം കോടിയേരിബാലകൃഷ്ണന് ചൂണ്ടിക്കാട്ടി.
എം.എം മണിയുടെ കാര്യത്തില്‍ ഒരു തുറന്ന കുറ്റസമ്മതമാണ് ഉണ്ടായിട്ടുള്ളതെന്ന് തിരുവഞ്ചൂര്‍ മറുപടി നല്കി. അതിനെതിരെ സര്‍ക്കാര്‍ കേസ് എടുത്തു. കേസ് എടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഇതുമായി ബന്ധപ്പെട്ട് മണി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയിട്ടും സര്‍ക്കാര്‍ നടപടി ശരിവയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. ഇവിടെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെയുള്ള അന്വേഷണമാണ്. അതും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍. അതിനാല്‍ നിയമോപദേശം ലഭിക്കാതെ പറ്റില്ല. പുതുതായി ഇടിക്കുളയുടെ ഭാര്യ അന്നാമ്മയുടെ വെളിപ്പെടുത്തല്‍ മാത്രമല്ല, ഇ.കെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി. ശശിയ്ം മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ ദാമോദരനേയും കുറിച്ചുള്ള പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മൊഴിയുമുണ്ട്. ഇതൊക്കെ വെറും ചര്‍ച്ചകള്‍ മാത്രമാണ്. അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ പറ്റില്ല. നിയമപരമായ അനുമതി ഉപദേശം കിട്ടട്ടേ, പരിശോധിച്ച് വേണ്ട തീരുമാനം എടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
അന്നമ്മയുടെ മൊഴിയുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്ന് വിശദമായ അന്വേഷണം നടത്തി കോടതിയില്‍ നല്കിയ പേപ്പറുകള്‍ ഇന്ന് പരസ്യരേഖകളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതില്‍ ഒന്പതുപേര് മൊഴി കൊടുത്തിട്ടുണ്ട്. മാത്രമല്ല ഇടിക്കുളയുടെ വീട്ടിലെത്തിയ കുര്യന് അവിടെ നിന്നും 23 പേരെ ബി.എസ്.എന്‍.എല്‍ ഫോണില്‍ വിളിച്ചിട്ടുണ്ട്. അതിന്റെ സമയവും മറ്റും ബി.എസ്.എന്‍.എല്ലില്‍ നിന്നും കിട്ടിയിട്ടുമുണ്ടായിരുന്നു. ഈ 23 പേരുടെയും മൊഴിയും അന്ന് എടുത്തിട്ടുണ്ട്. നേരിട്ടും സാങ്കേതികവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഈ അന്വേഷണം നടത്തിയ സിബി മാത്യൂസിനെ അന്ന് നായനാര്‍ സര്‍ക്കാരിന്റെ മന്ത്രിസഭായോഗം അഭിനന്ദിച്ചു. മാത്രമല്ല അന്വേഷണസംഘത്തിലുണ്ടായിരുന്ന ജോഷ്വയ്ക്ക് ഇന്‍ക്രിമെന്റ് നല്‍കിയിട്ടുമുണ്ട്. ജയകൃഷ്ണന്‍മാസ്റ്റര്‍, മണിക്കേസുകളില് കോടതി വിചാരണചെയ്ത് കുറ്റവിമുക്തരാക്കിയവരാരും പുതിയ അന്വേഷണ പരിധിയിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരിക്കല്‍ കോടതി വിചാരണ ചെയ്ത വ്യക്തിയെ വീണ്ടും വിചാരണചെയ്യാന്‍ പറ്റില്ലെന്നത് സമ്മതിക്കാമെങ്കിലും കുര്യന് ഒരിക്കലും വിചാരണ നേരിട്ടിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന് ചൂണ്ടിക്കാട്ടി. അന്വേഷണസംഘത്തിലുണ്ടായിരുന്ന ജോഷ്വാ തന്നെ വീണ്ടും അന്വേഷണം വേണമെന്നതിന് ഉപോല്‍ബലകമായ നിലപാടാണ് സ്വീകരിച്ചതെന്ന് വി.എസും പറഞ്ഞു. നിങ്ങളുടെ നിലപാട് മാറ്റാന്‍ പറ്റിയ സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ അന്വേഷണ ടീമിലെ രണ്ടാമനായിരുന്ന ജോഷ്വാ ഇതിന്റെ പേരില്‍ അന്ന് നായനാര്‍ സര്‍ക്കാര്‍ നല്കിയ ഇന്‍ക്രിമെന്റും വാങ്ങിയശേഷമാണ് ഈ അഭിപ്രായം പറയുന്നതെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി.
** സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: