തൃശൂര്‍ : മലപ്പുറത്തെ എഡ്യൂസിറ്റിയില്‍ ദീര്‍ഘകാലത്തേക്ക് ഭൂമി പാട്ടത്തിന് നല്‍കാനുള്ള തീരുമാനം സംസ്ഥാനത്തിന് വിനയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 85 വര്‍ഷത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഭൂമി നല്‍കുന്നത്. തൃശൂര്‍ ജില്ലയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്കിയ ഭൂമി തിരിച്ചെടുക്കാന്‍ വന്‍തുക ഖജനാവില്‍നിന്ന് നല്‍കേണ്ടിവന്നിരുന്നു. ഈ അനുഭവം ഇക്കാര്യത്തില്‍ പാഠമാകണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ഇന്‍കെലും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും സംയുക്തമായി ഇന്കിഡിന്റെ ആഭിമുഖ്യത്തിലാണ് മലപ്പുറത്ത് എഡ്യൂസിറ്റി സ്ഥാപിക്കുന്നത്. ഇതില്‍ വിദ്യാഭ്യാസ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമി അനേക വര്‍ഷക്കാലം പാട്ടത്തിന് നല്‍കാനാണ് നീക്കം. നിലവില്‍ വ്യവസായ ആവശ്യങ്ങള്‍ക്കും മറ്റു വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റും നേരത്തെ പാട്ടത്തിന് നല്കിയ ഭൂമി പിടിച്ചെടുക്കാന്‍ സാധിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നതിനിടയിലാണ് മലപ്പുറത്ത് ആരംഭിക്കുന്ന എഡ്യൂസിറ്റിയില്‍ 85 വര്‍ഷത്തെ പാട്ടത്തിന് ഭൂമി നല്കാന് തീരുമാനിച്ചിരിക്കുന്നത്. നിക്ഷേപകരുടെ സംഗമം വിളിച്ചുചേര്‍ത്ത് വ്യവസായികളെ ഇതിലേക്ക് ആകര്‍ഷിക്കുകയാണ്. ഇതിനോടകം ഇരുപതോളം പേര് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചതായി ചുമതലക്കാരനായ ടി.ബാലകൃഷ്ണന് പറഞ്ഞു. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും ഒരു ഭരണകക്ഷിയുമായി ഏറെ അടുപ്പമുള്ള ആളുകളാണെന്ന സൂചനയാണ് ലഭിക്കുന്നത്.
നിലവില്‍ തൃശൂരില്‍ തന്നെ സെന്റ് തോമസ് കോളേജ്, സെന്റ് മേരീസ് കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്നിവക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലീസിന് നല്കിയ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി തിരിച്ചെടുക്കാന്‍ സാധിക്കാതെ ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് സെന്റിന് 100 രൂപ നിരക്കില്‍ സര്‍ക്കാര്‍ പ്രതിഫലം നല്‍കേണ്ടിവന്നിരുന്നു. കോടിക്കണക്കിന് രൂപ പാട്ടകുടിശ്ശിക നിലനില്‍ക്കെയായിരുന്നു സാംസ്കാരിക തലസ്ഥാനത്തിന്റെ കണ്ണായ സ്ഥലത്തെ ഭൂമിയാണ് സൗജന്യമെന്നോണം ഇവര്‍ക്ക് നല്‍കിയത്.
ഇത്തരത്തില്‍ സര്‍ക്കാരിന്റെ ഭൂമി പല സംഘടനകളും കൈക്കലാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് 85 വര്‍ഷത്തേക്ക് ഭൂമി നല്കാന് തീരുമാനിച്ചിരിക്കുന്നത്. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഇന്നലെ തൃശൂരില്‍ നിക്ഷേപകരുടെ സംഗമം വിളിച്ചു ചേര്‍ത്തിരുന്നു.
കണ്ണൂരും പാലക്കാടും ഇത്തരത്തിലുള്ള യോഗങ്ങള്‍ നടത്തിയിരുന്നു. ഇന്‍കെല്‍ മാനേജിംഗ് ഡയറക്ടര്‍ ടി.ബാലകൃഷ്ണന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ശശിധരന്‍നായര്‍, മലപ്പുറം പ്രോജക്ട് സ്പെഷ്യല്‍ ഓഫീസര്‍ എം.അബ്ദുള്‍ മജീദ് എന്നിവര്‍ പദ്ധതി സംബന്ധിച്ച വിശദീകരണം നടത്തി. മധ്യകേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എഡ്യുസിററിയില് നിക്ഷേപം നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ടെന്നും 2015ഓടെ എഡ്യുസിറ്റി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നും ഇന്‍കെല്‍ മാനേജിംഗ് ഡയറക്ടര്‍ ടി.ബാലകൃഷ്ണന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഞ്ചു വര്‍ഷം കൊണ്ട് രണ്ടായിരം കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരണം ലക്ഷ്യമിടുന്നത്. സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് ഇന്കെല്ലിനും കെഎസ്ഐഡിസി സംയുക്ത സംരംഭമായ ഇന്കിഡിനും പാട്ടത്തിന് നല്കിയ 243 ഏക്കര്‍ ഭൂമിയിലാണ് എഡ്യുസിറ്റി സ്ഥാപിക്കുക.
** കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: