തിരുവനന്തപുരം: സൂര്യനെല്ലികേസില്‍ ആരോപണവിധേയനായ പി.ജെ.കുര്യന്റെ കാര്യം കൂടുതല്‍ പരുങ്ങലിലേക്ക്. പാര്‍ട്ടിയുടെ പിന്തുണ പൂര്‍ണമായും തനിക്കുണ്ടെന്ന് അവകാശപ്പെട്ട കുര്യനെ പാര്‍ട്ടിയും കൈവിടുകയാണ്. അതിന് വഴിവെച്ചത് കുര്യന്റെ തന്നെ പ്രസ്താവനയും.
തനിക്കെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നില്‍ സ്വന്തം കക്ഷിക്കാരുടെ തന്നെ കളിയാണെന്നായിരുന്നു കുര്യന് കഴിഞ്ഞദിവസം പറഞ്ഞത്. അതാകട്ടെ കാല്‍നൂറ്റാണ്ടു മുമ്പു തുടങ്ങിയ കുടിപ്പകയുടെ ഭാഗവും. കേന്ദ്രനേതൃത്വത്തെ സ്വാധീനിച്ച് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്ത്വം നേടി കുര്യന് വിജയിച്ചപ്പോള്‍ അന്ന് പ്രതീക്ഷകള്‍ കരിഞ്ഞുപോയവരുണ്ട്. അവരുടെ പക തന്നെ പിന്തുടരുന്നതായി കുര്യന് വിശ്വസിക്കുന്നു. കുര്യന് ആരുടെയും പേരുപറഞ്ഞില്ലെങ്കിലും ഊഹിച്ചെടുക്കാവുന്ന പേരുകള്‍ എ ഗ്രൂപ്പിലെ തന്നെ പ്രമുഖ നേതാക്കളാകും. എ.കെ.ആന്റണി പക്ഷേ ഇപ്പോള്‍ കുര്യന് പിന്തുണ നല്‍കുന്നുണ്ടെങ്കിലും ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പി.ടി. തോമസ് എന്നിവരുടെ മനസ്സ് മാറിയിട്ടില്ല. കുര്യനെ രക്ഷിക്കാനെന്നവണ്ണം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ പ്രസ്താവനകള്‍ യഥാര്‍ത്ഥത്തില്‍ കുര്യന്റെ വിഷയം ഏറെ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്നതും കുര്യന് കുഴയട്ടെ എന്ന മനോഭാവത്തോടെയാണെന്ന് വ്യക്തമാണ്.
അതിനിടെ, ആരും നിയമത്തിനതീതരല്ലെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് റഷ്ദ് അല്‍വി പറഞ്ഞു. കുര്യനെതിരായ പരാതി പരിശോധിക്കുമെന്നും പാര്‍ലമെന്റിന്റെ ബജറ്റു സമ്മേളനത്തിനു മുമ്പു തീരുമാനം ഉണ്ടാകുമെന്നും കേസിലെ പുനരന്വേഷണം കോടതി തീരുമാന പ്രകാരം നടക്കുമെന്നും അല്‍വി വിശദീകരിച്ചു.
1984 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ പി.ടി.തോമസ് സ്ഥാനാര്‍ത്ഥിയാകണമെന്നാണ് എ ഗ്രൂപ്പ് ആഗ്രഹിച്ചത്. എ ഗ്രൂപ്പിന്റെ തന്നെ ഭാഗമായ പ്രൊഫ.പി.ജെ.കുര്യന് ഇടുക്കിയില്‍ പ്രത്യക്ഷപ്പെട്ടത് അട്ടിമറിയുടെ ഭാഗമായി നേതാക്കള്‍ ഇന്നും ഉറച്ചുവിശ്വസിക്കുന്നു.
സ്ഥാനമാനങ്ങള്‍ നേടാന്‍ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോ ശുപാര്‍ശയോ വേണ്ടെന്ന് കുര്യന് തിരിച്ചറിഞ്ഞതോടെ നേതാക്കളുടെ എതിര്‍പ്പും കൂടിയിരുന്നു. സ്വയംരക്ഷയ്ക്കാണ് കുര്യന് പഴയകാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ സൂര്യനെല്ലി കേസില്‍ അനുദിനം വന്നുകൊണ്ടിരിക്കുന്ന വിവരങ്ങളെല്ലാം കുര്യന്റെ വാദങ്ങളെ തള്ളിക്കളയുന്നതുമാണ്. അതുകൊണ്ടുതന്നെയാണ് ഇന്നലെ വരെ കുര്യനെ പിന്തുണച്ച കേന്ദ്രനേതൃത്വത്തിന് പോലും പുനര്‍ചിന്തനം നടത്തേണ്ടിവന്നത്. പി.ജെ. കുര്യന്റെ വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വിക്ക് പ്രസ്താവിക്കേണ്ടി വന്നിരിക്കുന്നു.
രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ കൂടിയാണിപ്പോള്‍ കുര്യന്. സ്ത്രീപീഡനക്കേസിനെ തുടര്‍ന്ന് ക്രിമിനല്‍ നിയമഭേദഗതി പോലുള്ള സുപ്രധാന വിഷയങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും ചര്‍ച്ചയാവുമ്പോള്‍ ആരോപണ വിധേയനായ ഒരാളെ രാജ്യസഭയുടെ ഉപാധ്യക്ഷ പദവിയിലിരുത്തുന്നത് ദോഷം ചെയ്യുമെന്നുറപ്പാണ്.
കേസില്‍നിന്ന് കുര്യനെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം നടന്നു എന്നതിന് നിരവധി തെളിവുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. കേസ് അന്വേഷിച്ച് സിബിമാത്യൂസ് പോലും ഇതിനായി ശ്രമിച്ചതായി മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥന് തന്നെ ആരോപിച്ചിരിക്കുന്നു.
കുര്യനെക്കുറിച്ച് നല്കിയ മൊഴികള്‍ അന്വേഷണ ഉദ്യോഗസ്ഥന് രേഖപ്പെടുത്തിയില്ലെന്ന് കുര്യന്റെ പങ്ക് ആരോപിക്കപ്പെടുന്ന ദിവസം കുമിളി ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്ന തൊഴിലാളി നേതാവ് അച്ചന്‍കുഞ്ഞ് വെളിപ്പെടുത്തി. എന്ത് ന്യായം പറഞ്ഞാലും രാഷ്ട്രീയമായും ധാര്‍മ്മികമായും കുര്യന് ഇനി പദവിയില്‍ തുടരാന്‍ സാധ്യത വളരെ വിരളമാണ്.
** കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: