തൃശൂര്‍: ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ എട്ടേക്കാലോടെ ഏറെ തിരക്കുള്ള പടിഞ്ഞാറെകോട്ടക്ക് സമീപത്തുവെച്ചാണ് കുട്ടന് കുളങ്ങര ശ്രീനിവാസന് എന്ന ആന ഇടഞ്ഞോടിയത്.
മറ്റൊരാനക്കൊപ്പം കുട്ടന്‍കുളങ്ങര ക്ഷേത്രത്തിലേക്ക് നടത്തികൊണ്ടുപോകുമ്പോഴാണ് ശ്രീനിവാസന് പിന്തിരിഞ്ഞ് ഓടിയത്. പൂങ്കുന്നം വഴിയില്‍ നിന്ന് തിരിഞ്ഞ് കളക്ടറേറ്റ് റോഡിലേക്ക് കയറുകയായിരുന്നു. ഈസമയം നിരവധി വാഹനങ്ങള്‍ ഇതുവഴിവന്നിരുന്നെങ്കിലും ഉടന്‍ തന്നെ പോലീസ് വഴിതിരിച്ചുവിടുകയും കളക്ടറേറ്റ് റോഡിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
ആന ഓട്ടത്തിനിടയില്‍ പലസ്ഥലങ്ങളിലും ഇടക്കിടെ നിലയുറപ്പിച്ചു. ഈ സമയങ്ങളില്‍ പാപ്പാന്മാര് പഴവും പട്ടയും നല്കി അനുനയിപ്പിച്ച് തളക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഓട്ടം തുടങ്ങിയ ആനയെ ചുങ്കം സ്റ്റോപ്പിന് ഇടക്ക് വെച്ചാണ് പാപ്പാന്മാരും മുന്‍ പാപ്പാനും ചേര്‍ന്ന് തളച്ചത്. ഇടഞ്ഞോടിയ ആന ആക്രമത്തിന് മുതിരാഞ്ഞിരുന്നത് ദുരന്തങ്ങള്‍ ഒഴിവാക്കി. അരമണിക്കൂറോളം നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് കൊമ്പന് പരിഭ്രാന്തി സൃഷ്ടിച്ചത്.
ആനയെ തളച്ചശേഷം മറ്റൊരു പറമ്പിലേക്ക് ഉടന്‍ മാറ്റുകയും പിന്നീട് ലോറിയില്‍ കയറ്റി കുട്ടന്‍കുളങ്ങര ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സ്ഥലത്ത് എലിഫെന്റ് സ്ക്വാഡും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: