കോട്ടയം: സൂര്യനെല്ലി കേസില്‍ പ്രൊഫ. പി.ജെ. കുര്യന് അനൂകൂലമായി മൊഴിമാറ്റി പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥ മേധാവിയില്നിന്നുതന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നതായി പീഡനത്തിന് ഇരയായ പെണ്‍കുട്ടി വെളുപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍. അന്വേഷണസംഘ തലവനായ സിബി മാത്യൂസാണ് മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചത്. പി.ജെ. കുര്യന് പീഡനം നടന്ന സമയത്ത് കുമളിയില്‍ എത്തിച്ചേരാന്‍ കഴിയുകയില്ല എന്ന സാങ്കേതികത്വം പറഞ്ഞാണ് മൊഴിമാറ്റാന്‍ പോലീസ് ഉദ്യോഗസ്ഥന് നിര്‍ബന്ധിച്ചത്. ഇതിന് പുറമെ പി.ജെ. കുര്യനെ പോലുള്ള ഉന്നതനായ ഒരാളെ കേസില്‍ ഉള്‍പ്പെടുത്തിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതത്തെപ്പറ്റി പറഞ്ഞു മൊഴിമാറ്റാന്‍ സമ്മര്‍ദ്ദമുണ്ടായി.
അതേസമയം താന്‍ നല്കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും രക്ഷിക്കണേ എന്ന് അപേക്ഷിച്ചിട്ടും കുര്യന് തന്നെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തലോടെ സൂര്യനെല്ലി കേസില്‍ സിബി മാത്യൂസ് നീതിക്ക് നിരക്കാത്ത വിധത്തില്‍ ഇടപ്പെട്ടതായി തെളിയുകയാണ്. എന്നാല്‍ പെണ്‍കുട്ടി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ വിചാരണവേളയില്‍ കോടതിയില്‍ എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല എന്ന മറുവാദം സിബി മാത്യൂസ് ഉന്നയിക്കുന്നുണ്ട്.
ഇതോടൊപ്പം പി.ജെ. കുര്യനെതിരെ പെണ്‍കുട്ടിയുടെ മാതാവ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അഹമ്മദ് പട്ടേലിനും കത്ത് അയച്ചു. ഒരു മകളുടെ അമ്മ എന്ന നിലയില്‍ തന്റെ വികാരം മനസിലാവുമല്ലോ എന്ന ചോദ്യവും കത്തില്‍ ഉയര്‍ത്തുന്നുണ്ട്. സൂര്യനെല്ലി സംഭവത്തിന് ശേഷം സമൂഹത്തില്‍ താനും കുടുംബവും ഒറ്റപ്പെട്ടതായും അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ എല്ലാ കാര്യവും അന്വേഷണ ഉദ്യോഗസ്ഥനോട് മകള്‍ വെളുപ്പെടുത്തിയിരുന്നുവെന്നും മാതാവിന്റെ കത്തില്‍ പറയുന്നു. എന്നാല്‍ അവളുടെ വാക്കുകള്‍ക്ക് ശ്രദ്ധനല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന സങ്കടവും കത്തിലുണ്ട്. അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിക്കും പരാതി നല്‍കിയിരുന്നതായും പി.ജെ. കുര്യന് പ്രതിയാണെന്ന് തെളിയിക്കാന്‍ ഉതകുന്ന ഒരു രേഖയും കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കിയില്ലെന്നും കത്തില്‍ സൂചനയുണ്ട്.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമത്തിന്റെ പിടിയില്‍നിന്നും പി.ജെ. കുര്യന് രക്ഷപ്പെടുകയായിരുന്നുവെന്നും തങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്റും ഇതിന് സഹായം ചെയ്യുന്നതായും മാധ്യമങ്ങളില്‍നിന്നും ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് ഹൃദയ ഭേദകമാണെന്നും കത്തില്‍ പറയുന്നു.
** പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: