തിരുവനന്തപുരം: സൂര്യനെല്ലിക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഇടതുപക്ഷ വനിതാസംഘടനകള്‍ നടത്തിയ സമരത്തിനിടെ വനിതാ എംഎല്‍എമാരെ പോലീസ് മര്‍ദ്ദിച്ചെന്ന ആരോപണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു.
എന്നാല്‍ ജുഡീഷ്യന്‍ അന്വേഷണത്തില്‍ തൃപ്തരാകാത്ത പ്രതിപക്ഷം പോലീസുകാരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. സര്‍ക്കാര്‍ ഇതിനു വഴങ്ങാത്താതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇടതുപക്ഷ വനിതാ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിലേക്കും കയറി. ബഹളത്തെ തുടര്‍ന്ന് സഭ സ്തംഭിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി നേരത്തെ പിരിഞ്ഞു.
പ്രതിപക്ഷപ്രതിഷേധം നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. പ്രതിഷേധത്തിനിടെ വനിതാഅംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സഭാനടപടികള്‍ തടസപ്പെടുന്നത്.
ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല. തുടര്‍ന്നാണ്, ശൂന്യവേളയില്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ചത്. പ്രക്ഷോഭം നടത്തിയ വനിതകളോട് പോലീസ് ക്രൂരമായാണ് പെരുമാറിയതെന്ന് നോട്ടീസ് നല്കിയ സി.ദിവാകരന് ആരോപിച്ചു. സര്‍ക്കാരിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് ഇത് കാണിക്കുന്നത്. കെട്ടുതാലി പോലും പൊട്ടിക്കുന്ന സാഹചര്യമാണുണ്ടായത്. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബിജിമോള്‍ തോളെല്ല് പൊട്ടി ആശുപത്രിയിലാണ്. സംഭവം കഴിഞ്ഞ ദിവസം സഭയില്‍ ഉന്നയിച്ചപ്പോള്‍ ആഭ്യന്തരമന്ത്രി തെറ്റായ വിവരങ്ങളാണ് നല്‍കിയത്. സൂര്യനെല്ലി കേസ് പരിശോധിക്കുമെന്ന എഐസിസി നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍, എഐസിസിയുടെ സംസ്കാരം പോലും സര്‍ക്കാറിന് ഇല്ലെന്നും ദിവാകരന് ആരോപിച്ചു.
വനിതാ എംഎല്‍എമാരെ പോലീസ് മര്‍ദിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടി നല്കി. സമരത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ പരിശോധിച്ചതില്‍ ഇത് വ്യക്തമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച എഡിജിപി ഹേമചന്ദ്രന് നല്കിയ റിപ്പോര്‍ട്ടിലും ഇക്കാര്യമുണ്ട്. മുന്നറിയിപ്പില്ലാതെയാണ് വനിതാസംഘടനകള്‍ നിയമസഭാമന്ദിരത്തിന് മുന്നില്‍ സമരം നടത്തിയത്. സമരക്കാരെ അവിടെ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുകമാത്രമാണ് പോലീസ് ചെയ്തത്. കൂട്ടംകൂടി നില്‍ക്കുന്നവരെ ഒഴിവാക്കേണ്ട ബാധ്യതയുണ്ട്. നിയമപരമായ നടപടിയെടുക്കുക മാത്രമാണുണ്ടായത്. മര്‍ദ്ദിച്ചവരുടെ പേര് അറിയാത്തതിനാല്‍ നടപടിയെടുക്കാന്‍ നിര്‍വാഹമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
എന്നാല്‍, പോലീസിന്റേത് ഹീനമായ നടപടിയാണെന്നും സസ്പെന്‍ഡ് ചെയ്യാതെ അന്വേഷണം നടത്തുന്നതില്‍ കാര്യമില്ലെന്നും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
വീഡിയോ ദൃശ്യം പരിശോധിച്ചതില്‍ ഒരു പോലീസുകാരനും കുറ്റം ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷനേതാക്കളുടെ സാന്നിധ്യത്തില്‍ വിഡിയോ ദൃശ്യം പരിശോധിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പോലീസുകാര്‍ ആരും കുറ്റം ചെയ്തില്ലെന്ന് പറഞ്ഞ ശേഷം ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതില്‍ കാര്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന് ചൂണ്ടിക്കാട്ടി. പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സന്നദ്ധമല്ലെന്ന നിലപാട് മുഖ്യമന്ത്രിയും ആവര്‍ത്തിച്ചതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. ഇതിനിടെ സ്പീക്കര്‍ നടപടിക്രമങ്ങളിലേക്ക് കടന്നു. ശ്രദ്ധക്ഷണിക്കലിനും സബ്മിഷനുമുള്ള മറപടി മേശപ്പുറത്ത് വെച്ച ശേഷം നന്ദിപ്രമേയം പരിഗണിച്ചു.
ഇതിനിടെയാണ് പ്രതിപക്ഷത്തെ വനിതാഅംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് കയറിയത്. കെ.കെ.ലതിക, ജമീലപ്രകാശം, കെ.എസ്.സലീഖ എന്നിവര്‍ നീതി തരൂ എന്ന മുദ്രാവാക്യം വിളിച്ച് സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തെത്തി. ഇതിനിടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: