ന്യൂദല്‍ഹി: രാമജന്മഭൂമി കേസില്‍ സിബിഐക്കു സുപ്രീം കോടതിയുടെ വിമര്‍ശനം.സംഭവത്തെ ‘ദേശീയകുറ്റ’മെന്നു സി ബി ഐ വിശേഷിപ്പിച്ചതിനെ സുപ്രീം കോടതി രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്. ദേശീയ കുറ്റമാണോ അല്ലയോ എന്നു വിലയിരുത്താന്‍ സിബിഐക്ക് ആര് അധികാരം നല്കി എന്ന് കോടതി ചോദിച്ചു. സുപ്രധാനമായ ബാബറി മസ്ജിദ് കേസെന്ന് സിബിഐ അഭിഭാഷകന് കേസിനെ വിശേഷിപ്പിച്ചതിനേയും കോടതി വിമര്‍ശിച്ചു. മേറ്റ്ല്ലാ സംഭവങ്ങളെയും പോലെ ഇതും ഒരു സാധാരണ സംഭവം മാത്രമാണ്. അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ നല്കിയ അപ്പീല്‍ പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടു.
“ദേശീയ കുറ്റമെന്നോ ദേശീയവിഷയമെന്നോ പരാമര്‍ശിക്കരുത്. സുപ്രീം കോടതിയോ വിചാരണ കോടതിയോ ഇങ്ങനെ വിലയിരുത്തിയിട്ടില്ല. ഇനി ആവര്‍ത്തിക്കരുത്.” ജസ്റ്റിസുമാരായ എച്ച്.സി. ദത്തും രഞ്ജന്‍ ഗൊഗോയിയും ഉള്‍പ്പെട്ട ബെഞ്ച് സിബിഐ അഭിഭാഷകന് പി.പി. റാവുവിനോടു പറഞ്ഞു.
അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ഏറെ വൈകി അപ്പീല്‍ നല്‍കിയതിനേയും സിബിഐയെ സുപ്രീം കോടതി വിമര്‍ശിച്ചു. കേസില്‍ ബിജെപി, വിഎച്ച്പി നോതാക്കള്ക്കെതിരായ ക്രിമിനല്‍ ഗുഢാലോചനക്കുറ്റം തള്ളിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നുള്ള സിബിഐയുടെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചില്ല. എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് കേസ് ഈ മാസം 13നു വീണ്ടും പരിഗണിക്കും.
എല്‍.കെ അദ്വാനി ഉള്‍പ്പെടെ 19 പേര്‍ക്കെതിരായ ക്രിമിനല്‍ ഗുഢാലോചനക്കുറ്റം റായ്ബറേലിയിലെ പ്രത്യേക വിചാരണ കോടതി തള്ളിയിരുന്നു.അലഹബാദ് ഹൈക്കോടതിയും വിചാരണകോടതിയുടെ തീരുമാനം 2010 മെയ് 21ന് ശരിവെച്ചിരുന്നു. ഇതിനെതിരെ 2011ലാണ് സിബിഐ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
അനുവദിച്ച 90 ദിവസ കാലാവധി കഴിഞ്ഞ് നിരവധി ദിവസങ്ങള്‍ക്ക് ശേഷമാണ് സിബിഐ അപ്പീല്‍ നല്‍കിയത്. അദ്വാനിക്കുപുറമെ മുരളിമനോഹര്‍ ജോഷി, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, വിനയ് കത്യാര്‍, സാധ്വി ഋതംബര, വിഎച്ച് ഡാല്‍മിയ, മഹന്ത് അവൈദ്യനാഥ്, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതി, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ് തുടങ്ങിയവര്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് ഇവര്‍ക്കെതിരായ ക്രിമിനല്‍ ഗുഢാലോചനക്കുറ്റം കോടതി തള്ളിയത്.
1992 ഡിസംബര്‍ ആറിന് തര്‍ക്കമന്ദിരം തകര്‍ത്തതുമായി ബന്ധപ്പെട്ട് രണ്ട് തരം കേസുകളാണ് ചുമത്തിയത്. കര്‍സേവകര്‍ തര്‍ക്കമന്ദിരം തകര്‍ക്കുന്ന സമയത്ത് രാംകഥാ കുഞ്ചിലെ വേദിയില്‍നിന്ന് നിര്‍ദേശം നല്‍കിയതിനും വര്‍ഗീയവികാരമുണര്‍ത്തി പ്രസംഗിച്ചുവെന്നുമാണ് അദ്വാനിയടക്കമുള്ളവര്‍ക്കെതിരായ കേസ്(കേസ് 198). മസ്ജിദ് തകര്‍ക്കാനെത്തിയ കര്‍സേവകര്‍ക്കെതിരെയാണ് മറ്റൊരുകേസ് (കേസ് 197). ഇവ രണ്ടും ഒന്നിച്ചാക്കിയാണ് സിബിഐക്ക് കൈമാറിയത്. കേസില്‍ 1993 ഒക്ടോബര്‍ അഞ്ചിന് സിബിഐ സംയുക്ത കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും സാങ്കേതികപ്രശ്നത്തെത്തുടര്‍ന്ന് 2001 ഫെബ്രുവരി 12ന് ഹൈക്കോടതി കേസുകള്‍ വീണ്ടും വിഭജിച്ചു. ഇതനുസരിച്ച് കേസ് 197 കര്‍സേവകര്‍ക്ക് എതിരെയുള്ളതാണെന്നും ഇതില്‍ അദ്വാനിക്കും മറ്റു സംഘപരിവാര്‍ നേതാക്കള്‍ക്കുമെതിരെ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും പ്രത്യേക കോടതി വിധിച്ചിരുന്നു.
** പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: