തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. സഹകരണ ജനാധിപത്യം അട്ടിമറിക്കുന്നുവെന്നാരോപിച്ചാണു പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇ.പി ജയരാജനാണ് നോട്ടീസ് നല്‍കിയത്. 14 ജില്ലാ സഹകരണ ബാങ്കുകളും ഘടകകക്ഷികള്‍ക്ക് വീതിച്ചു നല്‍കാനാണ് യുഡിഎഫ് ശ്രമമെന്ന് ഇ.പി ജയരാജന് ആരോപിച്ചു. വോട്ടര്‍പട്ടിക പോലും പ്രസിദ്ധീകരിക്കുന്നില്ല. നാളയും മറ്റന്നാളും നടക്കാനിരിക്കുന്ന ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പൊലീസിനെയും ഗൂണ്ടകളെയും ഉപയോഗിച്ചു ശ്രമം നടക്കുകയാണ്. തെരഞ്ഞെടുപ്പ് നടപടികള്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇ.പി ജയരാജന് പറഞ്ഞു.
എന്നാല്‍ സഹകരണ ബാങ്കുകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതും ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതും എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണെന്ന് നോട്ടീസിന് മറുപടി പറഞ്ഞ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന് പറഞ്ഞു. ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പ് നടത്തുന്നതു സഹകരണ കമ്മിഷനാണ്. ഇതില്‍ സര്‍ക്കാരിനു യാതൊരു പങ്കുമില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തയാറാക്കിയ വോട്ടര്‍ പട്ടിക ഉപയോഗിച്ചാണു വോട്ടെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണ ബാങ്കുകളുടെ നടത്തിപ്പില്‍ യുഡിഎഫ് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: