തിരുവനന്തപുരം: പ്രതിപക്ഷ എംഎല്‍എമാരെ അപമാനിക്കുന്ന പദപ്രയോഗം നടത്തിയതിന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് നിയമസഭയില്‍ നിരുപാധികം ഖേദം പ്രകടിപ്പിച്ചു. ശൂന്യവേളയിലായിരുന്നു ജോര്‍ജിന്റെ ഖേദപ്രകടനം. എന്നാല്‍ ഇതില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സഭാ നടപടികള്‍ മുക്കാല്‍ മണിക്കൂറോളം തടസ്സപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് സബ്മിഷനായി ഈ വിഷയം സഭയിലുന്നയിച്ചത്.
തെണ്ടികള് എന്നു വിളിച്ചു പ്രതിപക്ഷാംഗങ്ങളെ ആക്ഷേപിച്ചതുകൂടാതെ സൂര്യനെല്ലി പെണ്‍കുട്ടിയെയും പട്ടികവിഭാങ്ങളെയും അനാഥാലയങ്ങളിലെ കുട്ടികളെയും പി.സി. ജോര്‍ജ് ആക്ഷേപിച്ചുവെന്നു വി.എസ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ചീഫ് വിപ്പ് മാപ്പു പറയണമെന്നും അല്ലെങ്കില്‍ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ജോര്‍ജ് ഇത്തരം പദപ്രയോഗം നടത്തിയിട്ടുണ്ടെങ്കില്‍ തെറ്റാണെന്നു മറുപടി പറഞ്ഞ മുഖ്യമന്ത്രിയും വ്യക്തമാക്കി. തുടര്‍ന്നായിരുന്നു ജോര്‍ജിന്റെ ഖേദപ്രകടനം.
എന്നാല്‍ സൂര്യനെല്ലി പെണ്‍കുട്ടിയെയും അനാഥാലയങ്ങളിലെ കുട്ടികളെയും താന്‍ അവഹേളിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സത്യവിരുദ്ധമാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഇതോടെ ജോര്‍ജിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളം ശക്തമായി. ഇതോടെ സ്പീക്കര്‍ സഭ താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് മുക്കാല്‍ മണിക്കൂറിനുശേഷം സഭ ചേര്‍ന്നപ്പോള്‍ ചീഫ് വിപ്പിന്റെ പ്രസംഗത്തിന്റെ വീഡിയോ സിഡി പരിശോധിക്കുമെന്ന് അറിയിച്ചശേഷം സ്പീക്കര്‍ സഭാ നടപടികള്‍ തുടര്‍ന്നു.
പി.സി. ജോര്‍ജ് നിയമസഭയുടെ മാന്യതയും അന്തസും തകര്‍ക്കുന്നത് ആവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു. മുന്‍പ് എ.കെ.ബാലനെ ജാതീയമായി അധിക്ഷേപിച്ചു. നിയമസഭാ മീഡിയാറൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ അവഹേളിച്ചു. പട്ടികവിഭാഗങ്ങളെ ജോര്‍ജ് നിരന്തരം അധിക്ഷേപിക്കുകയാണ്. ദളിതുകള്‍ നന്നാവില്ലെന്നും സംവരണം കൊണ്ടു കാര്യമില്ലെന്നും ജോര്‍ജ് പ്രസംഗിച്ചതായും വി.എസ് ചൂണ്ടിക്കാട്ടി. ഉന്നതസ്ഥാനീയരായ പട്ടികജാതിക്കാര്‍ അനാഥാലയങ്ങളില്‍ നിന്നും വിവാഹം കഴിക്കുന്നതു പെണ്‍കുട്ടിയുടെ വെളുപ്പ് കണ്ടിട്ടാണെന്നും അനാഥാലയങ്ങളിലെ കുട്ടികള്‍ മുഴുവന്‍ ജാരസന്തതികള്‍ എന്നു ധ്വനിപ്പിക്കുന്നവിധവുമായിരുന്നു ചീഫ് വിപ്പിന്റെ പ്രസംഗം. ചീഫ് വിപ്പ് സര്‍ക്കാരിന്റെ പ്രതീകമോ അലങ്കാരമോ ആകുന്നതില്‍ പ്രതിപക്ഷത്തിനു വിഷമമില്ലെന്നും അച്യുതാനന്ദന് പറഞ്ഞു.
ജോര്‍ജിനെതിരെ നിയമസഭയുടെ 53-ാം ചട്ടപ്രകാരം നടപടിയെടുക്കണമെന്നു കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. തുടര്‍ന്നു മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജോര്‍ജ് ഇത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നാണു വിശ്വസിക്കുന്നതെന്നും അങ്ങനെ പറയാതിരിക്കട്ടെയെന്നാണ് ആഗ്രഹമെന്നും ചൂണ്ടിക്കാട്ടി. പി.സി. ജോര്‍ജല്ല, ആരായാലും ഇത്തരമൊരു പദപ്രയോഗം നടത്തിയിട്ടുണ്ടെങ്കില്‍ അതു തെറ്റാണ്. പരസ്പരം മാനിക്കുന്നതാണു ജനങ്ങളില്‍ നിന്നു മാന്യത കിട്ടാനുള്ള പ്രധാനഘടകം. ആരെക്കുറിച്ചും എന്തും പറയാമെന്നു വിചാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
താനൊരു ഗ്രാമീണനാണെന്നു പറഞ്ഞുകൊണ്ടാണ് ജോര്‍ജ്ജ് വിശദീകരണം തുടങ്ങിയത്. ഗ്രാമീണഭാഷയില്‍ സംസാരിച്ചപ്പോള്‍ തെണ്ടികള് എന്ന വാക്കു വന്നുപോയി. അതില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരെയും മോശക്കാരനാക്കാന്‍ ശ്രമിച്ചിട്ടില്ല. ബുധനാഴ്ച പ്രസ്ക്ലബില്‍ കേരള സാഹിത്യ അക്കാഡമി അംഗമായി തെരഞ്ഞെടുക്കപ്പെട്ട പട്ടിക വിഭാഗക്കാരനായ ബേബി തോമസിന് സ്വീകരണം നല്കിയ ചടങ്ങില്‍ താനായിരുന്നു ഉദ്ഘാടകന്‍. അവിടെ കൂടിയിരുന്ന 70%വും പട്ടിക വിഭാഗക്കാരായിരുന്നു. അവര്‍ തന്റെ പ്രസംഗത്തെ അഭിനന്ദിക്കുകയാണ് ചെയ്തത്. എന്നാല്‍ പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ താന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെയും അനാഥാലയങ്ങളിലെ കുട്ടികളെയും അപമാനിച്ചിട്ടില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: