വാഷിംഗ്ടണ്‍: താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്ന് കമ്പ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ വിനോദ് റായ്. ഹാര്‍വാര്‍ഡ് കെന്നഡി സ്കൂളില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം താന്‍ വെറുമൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്ന് വ്യക്തമാക്കിയത്. ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ പക്വത കൈവരിക്കുകയാണ്. മധ്യ നാഗരിക വിഭാഗം പൗരാവകാശ പ്രശ്നങ്ങള്‍ കൂടുതല്‍ ഇടപെടുകയും ചെയ്യുന്നു. അതിനാല്‍ പൊതുസമൂഹത്തെ കൂടുതല്‍ വിശ്വാസത്തിലെടുക്കണം. സിഎജി മുതലാളിത്തത്തിന്റെ ഉറ്റസുഹൃത്തുക്കളുടെ ഉദ്യമത്തെ മറനീക്കി കാണിക്കാനും വ്യവസായ സംഘടനകളെയല്ലാതെ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റായുടെ വിവിധ റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്നവയായിരുന്നു. നമുക്ക് അഴിമതി പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിയില്ലായിരിക്കാം. എന്നാല്‍ മുതലാളിത്തത്തിന്റെ ഉറ്റചങ്ങാതികളുടെ ഉദ്യമം എന്തെന്ന് വ്യക്തമാക്കാന്‍ കഴിയണം. സര്‍ക്കാര്‍ വ്യവസായ സംരംഭകരെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കണം. ടുജി സ്പെക്ട്രം, കല്‍ക്കരി അഴിമതി തുടങ്ങിയവയുടെ സിഎജി റിപ്പോര്‍ട്ടുകളെ വിമര്‍ശിച്ചിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പബ്ലിക് ആഡിറ്ററുടെ ചുമതല തന്റെ റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റില്‍ യഥാസ്ഥാനത്ത് വയ്ക്കുന്നത് മാത്രമല്ലെന്നും അദ്ദേഹം മറുപടി നല്കി.
പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് കൊടുക്കന്നതില്‍ മാത്രമായി ആഡിറ്റര്മാര് ഒതുങ്ങരുത്. അതിനുമപ്പുറത്ത് പോയി തങ്ങളുടെ ആഡിറ്റിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടണം. പ്രത്യേകിച്ചും സാമൂഹികരംഗത്ത്. ഉദാഹരണത്തിനായി ഗ്രാമീണ ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ജലമലിനീകരണം, പരിസ്ഥിതി, കുടിവെള്ളം തുടങ്ങിയവ.
സര്‍ക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന ആഡിറ്റ് സമൂഹത്തില്‍ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു എന്നത് നല്ല കാര്യമാണ്. പൊതുജനങ്ങളുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നവര്‍ കൂടുതല്‍ ശുഷ്കാന്തിയോടെ അത് ചെയ്യാന്‍ നിര്ബന്ധികരാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും സിഎജി വിനോദ് റായിയെ പിന്തുണച്ച് രംഗത്തെത്തി. എന്നാല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് സിഎജി അതിരുവിടുകയാണെന്ന് കുറ്റപ്പെടുത്തുകയാണുണ്ടായത്. ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ, വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്വി, സിപിഐ നേതാവ് ഡി.രാജ, തൃണമൂല്‍ എംപി സുല്‍ത്താന്‍ അഹമ്മദ് എന്നിവര്‍ ശക്തമായ പിന്തുണ വിനോദ് റായ്ക്കു നല്കി. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സത്യവ്രത് ചതുര്‍വേദി, ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് എന്നിവര്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
അതേസമയം മുന്‍ സിഎജി ആര്.പി.സിംഗ് പബ്ലിക് ആഡിറ്റര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തരുതെന്ന് വ്യക്തമാക്കി. സിഎജി സര്‍ക്കാരിനു മുന്നില്‍ ചില ശുപാര്‍ശകള്‍ വയ്ക്കാന്‍ മാത്രമേ കഴിയൂ. സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: