ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല് ഗുരുവിന്റെ മൃതദേഹം ജയില്‍ വളപ്പില്‍ സംസ്കരിച്ചു. മതാചാരപ്രകാരമാണ് മൃതദേഹം സംസ്കരിച്ചത്. ഇതിനായി ജയില്‍ വളപ്പില്‍ മുന്‍കൂട്ടി സ്ഥലം നിശ്ചയിച്ചിരുന്നു. മൃതദേഹം ജയില്‍ വളപ്പില്‍ തന്നെ സംസ്കരിക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനമെടുത്തിരുന്നു.
അഫ്സല് ഗുരുവിനെ തൂക്കിലേറ്റുന്ന വിവരം കാശ്മീരിലുള്ള അയാളുടെ ബന്ധുക്കളെ ആഭ്യന്തരമന്ത്രാലയം സ്പീഡ് പോസ്റ്റ് വഴി അറിയിച്ചിരുന്നു. വിവരം കുടുംബത്തിന് ബോദ്ധ്യപ്പെട്ടു എന്ന് ഉറപ്പാക്കാന്‍ ജമ്മു കാശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചതായും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്.കെ.സിംഗ് പറഞ്ഞു.
വധശിക്ഷ നടപ്പാക്കുന്നതിന് കൂടുതല്‍ തടസങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ കത്ത് ബന്ധുക്കള്‍ക്ക് ലഭിച്ചോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച ശേഷമാണ് വധശിക്ഷ നടപ്പാക്കിയതെന്നും ആര്.കെ സിംഗ് പറഞ്ഞു. ശാന്തമായാണ് അഫ്സല് ഗുരു ശിക്ഷയെ സ്വീകരിച്ചതെന്ന് ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: