ശ്രീനഗര്‍: അഫ്സല് ഗുരുവിനെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ബന്ധുക്കള്‍. തന്റെ പിതാവിന്റെ മൃതദേഹം വിട്ടുതരണമെന്നും തനിക്ക് അദ്ദേഹത്തിന്റെ മുഖം കാണണമെന്നും അഫ്സല് ഗുരുവിന്റെ 14കാരനായ മകന് ഖലിബ് ആവശ്യപ്പെട്ടു.
കാശ്മീരിലെ ബാരാമുള്ളയിലെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് മകന് പ്രതികരിച്ചത്. “തങ്ങളെ വിവരം അറിയിച്ചു എന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ കള്ളം പറയുകയാണ്. സര്‍ക്കാര്‍ ഇക്കാര്യം തങ്ങളെ അറിയിക്കണമായിരുന്നു. എങ്കില്‍ അവസാനമായി അഫ്സല് ഗുരുവിനെ ഒന്നുപോയി കാണുകയെങ്കിലും ചെയ്യാമായിരുന്നു. കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് കാരണം പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല”. മൃതദേഹം സര്‍ക്കാരിന് എങ്ങനെ തിഹാര്‍ ജയിലില്‍ മറവു ചെയ്യാന്‍ സാധിക്കും? ഇവിടെ ഒരു കുടുംബമുണ്ട്. അഫ്സല് ഗുരുവിന് ഭാര്യയും മകനും സഹോദരനുമുണ്ടെന്നും കുടുംബം പ്രതികരിച്ചു.
അഫ്സല് ഗുരുവിനെ തൂക്കിലേറ്റുന്ന വിവരം ഭാര്യ തബാസുമിനെ അറിയിച്ചില്ലെന്ന് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട പ്രൊഫ. എസ്.എ.ആര്.ഗിലാനിയും അറിയിച്ചു. വിവരം അറിഞ്ഞത് ടെലിവിഷന്‍ ചാനലുകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. തബാസ്സുമാണ് 2006ല്‍ അഫ്സലിന് വേണ്ടി രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. അതുകൊണ്ടുതന്നെ അതു തള്ളിയ വിവരം അവരെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാരിന് ഉണ്ടായിരുന്നുവെന്നും ഗിലാനി പറഞ്ഞു.
അഫ്സലിന്റെ മൃതദേഹം ശ്രീഗനറില് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാത്തത് നിയമസംവിധാനത്തോടുള്ള വെല്ലുവിളിയും മനുഷ്യവകാശ ലംഘനവുമാണെന്നും ഗിലാനി ചൂണ്ടിക്കാട്ടി. അതേസമയം വിവരം സ്പീഡ് പോസ്റ്റ് വഴി ബന്ധുക്കളെ അറിയിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: