ന്യൂദല്‍ഹി: അഫ്സല് ഗുരുവിനെ തൂക്കിലേറ്റുന്നതില്‍ ഇത്രയും വലിയ കാലതാമസം ഉണ്ടായതിന്റെ കാരണം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബിജെപി ഗുരുതരമായ കുറ്റകൃത്യം ചെയ്ത അഫ്സല് ഗുരുവിന്റെ വധശിക്ഷ നേരത്തെ നടക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വരുത്തിയ കാലവിളംബം ഗുരുതരമായ ഒരു പ്രശ്നമാണ്. ഇക്കാര്യം സക്കാര്‍ വിശദീകരിക്കേണ്ടതാണ്, ബിജെപി വക്താവ രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിനെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ , ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്കും ഭീകരവാദികളില്‍ നിന്ന് പാര്‍ലമെന്റിനെ രക്ഷിക്കാന്‍ ശ്രമിച്ച് ജീവന് നഷ്ടപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനും മനുഷ്യാവകാശങ്ങളുണ്ടെന്ന കാര്യം അവര്‍ മറക്കുകയാണ്, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഒരിക്കലും നടപ്പാക്കാതിരിക്കുന്നതിനെക്കാള് നല്ലതാണ് അല്പം വൈകിയായാലും അഫ്സലിനെ തൂക്കിലേറ്റിയതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു. ശിക്ഷ നടപ്പാക്കിയതിലൂടെ രാജ്യത്തിന്റെ നീണ്ട കാത്തിരിപ്പാണ് അവസാനിച്ചതെന്ന് ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
അഫ്സല്ഗുരുവിനെ തൂക്കിലേറ്റിയതിനെ നിയമപ്രകാരമുള്ള തീരുമാനം എന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരണം. ഭീകരവാദക്കേസുകള്‍ അതിവേഗ കോടതികളിലൂടെ തീര്‍പ്പാക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു.അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത് രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.വധശിക്ഷ നടപ്പാക്കുന്നതില്‍ അകാരണമായ തടസ്സം ഉണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും വധശിക്ഷ നടപ്പാക്കിയതിനെ സ്വാഗതം ചെയ്തു.
അതേസമയം, വധശിക്ഷ നടപ്പിലാക്കിയ രീതിക്കെതിരെ വിമര്‍ശവുമായി അഫ്സല് ഗുരുവിന്റെ കടുംബവും കേസില്‍ നേരത്തെ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന പ്രൊഫ. എസ്.എ.ആര് . ഗീലാനിയും രംഗത്തുവന്നു. അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി തള്ളി വിവരമോ വധശിക്ഷ നടപ്പിലാക്കുന്ന കാര്യമോ ഭാര്യയേയോ മറ്റ് കുടുംബാംഗങ്ങളെയോ അറിയിച്ചില്ലെന്ന് ഗീലാനി കുറ്റപ്പെടുത്തി. തന്റെ ഭര്‍ത്താവിനെ തൂക്കിക്കൊന്ന വിവരം ടി.വി. ചാനലുകളില്‍ നിന്നാണ് അറിഞ്ഞതെന്ന് അഫ്സല് ഗുരുവിന്റെ ഭാര്യ തബാസ്സും പറഞ്ഞതായി ഗീലാനി പറഞ്ഞു. തബാസ്സുവാണ് 2006ല്‍ തന്റെ ഭര്‍ത്താവിനുവേണ്ടി രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. അതുകൊണ്ടുതന്നെ അതു തള്ളിയ വിവരം അവരെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാരിന് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: