ന്യൂദല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റ് ആക്രമണക്കേസിലെ സൂത്രധാരന്‍ അഫ്സല് ഗുരുവിനെ തൂക്കിലേറ്റാന്‍ പതിറ്റാണ്ടിന്റെ കാലതാമസം ഉണ്ടായതെന്തിന് എന്ന ചോദ്യം ബാക്കിയാകുന്നു. 2001 ഡിസംബര്‍ 13-നാണ് ഭരണസിരാകേന്ദ്രമായ പാര്‍ലമെന്റിനു നേരെ ഭീകരാക്രമണമുണ്ടായത്. ഒരു വര്‍ഷത്തിനകം തന്നെ പ്രതികളെ പിടികൂടുകയും കുറ്റപ്പത്രം നല്കി വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്തു. അഫ്സല് ഗുരുവിനെ വധശിക്ഷയ്ക്ക് വിധിച്ചുകൊണ്ട് ദല്‍ഹി ഹൈക്കോടതിയുടെ വിധി വന്നത് ഡിസംബര്‍ 12നാണ്. ഇതിനുമേല്‍ നല്കിയ അപ്പീലുകള്‍ സുപ്രീംകോടതി തള്ളുകയും 2006 സെപ്തംബര്‍ 26ന് വധശിക്ഷ നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വധശിക്ഷ നീണ്ടു. ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും വധശിക്ഷ വൈകിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ജമ്മു കാശ്മീരിലെ ഭരണ കക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ എതിര്‍പ്പും മറ്റുചില രാഷ്ട്രീയ പ്രശ്നങ്ങള്‍ മൂലവും കേന്ദ്ര സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയി.
സംഭവം നടന്ന 11 വര്‍ഷവും 2 മാസവും കഴിഞ്ഞാണ് മുഖ്യസൂത്രധാരന്‍ എന്ന് കോടതി വിധിച്ച അഫ്സല് ഗുരുവിന്റെ കഴുത്തില്‍ തൂക്ക് വീണത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നടപടി. അഴിമതിയുടേയും അരാജകത്തത്തിന്റേയും പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍ പ്രതിസന്ധിയിലാണ്. ഇതിനിടെ ഹിന്ദു തീവ്രവാദത്തെ കുറിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ ഉജ്ജ്വല വിജയവും അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വ സ്വീകാര്യതയും ഭരണകക്ഷിയുടെ ആശങ്ക ഉയര്‍ത്തി.
പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ പ്രശ്നങ്ങളെ ചെറുക്കാനുള്ള മറുതന്ത്രമായിട്ടാണ് രഹസ്യമായി അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയിരിക്കിയത്.
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പരാജയത്തിനൊപ്പം ഭീകരതയെ നേരിടുന്നതിനുള്ള വീഴ്ച്ചയും വിഷയമാകുമെന്ന് വ്യക്തമായി കഴിഞ്ഞു. വിവിധ വിഷയങ്ങളില്‍ അടുത്ത കാലത്ത് പാക്കിസ്ഥാന് ആഭ്യന്തരമന്ത്രിയും ലഷ്കറെ തൊയിബ നേതാവും ഹാഫിസ് മുഹമ്മദ് സെയ്ദും നടത്തിയ പ്രസ്താവനകളും അതിര്‍ത്തിയില്‍ ഇന്ത്യന്‍ സനികരെ നിഷ്ഠുരമായി വധിച്ചിട്ടും സര്‍ക്കാര്‍ നിഷ്ക്രീയത പാലിച്ചതുമൊക്കെ പ്രചാരണ വിഷയങ്ങളാകും. പതിറ്റാണ്ടായിട്ടും അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കാത്തതെന്ത് എന്ന ചോദ്യത്തിന് മറുപടി നല്കാന് കോണ്‍ഗ്രസ് നേതൃത്വം വിഷമിക്കും. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത്.
ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ആക്ഷേപം ചൊരിഞ്ഞ ആഭ്യന്തരമന്ത്രി ഷിന്‍ഡയെ ബഹിഷ്കരിക്കുമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. വധശിക്ഷ നടപ്പാക്കിയ വിവരം ആഭ്യന്തരമന്ത്രിയാണ് ഔദ്യേഗികമായി പാര്‍ലമെന്റിനെ അറിയിക്കേണ്ടത്. അഫ്സല് ഗുരുവിനെ വധിച്ച കാര്യം ആഭ്യന്തരമന്ത്രി പറയുമ്പോള്‍ ബിജെപിക്ക് അദ്ദേഹത്തെ ബഹിഷ്കരിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന കണക്കുക്കൂട്ടലിലാണ് കോണ്‍ഗ്രസ്. മുംബൈ ആക്രമണത്തില്‍ പ്രതിയായിരുന്ന കസബിനെ തൂക്കിലേറ്റിയത് പാര്‍ലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തിനു തൊട്ടു മുമ്പാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭീകരവാദത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനം ചര്ച്ചാവിഷയമായപ്പോഴായിരുന്നു ഇത്. അന്നും രാഷ്ട്രീയ ലക്ഷ്യം വച്ചായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്.
വധശിക്ഷ നടപ്പാക്കിയെങ്കിലും കാലതാമസം വരാന്‍ കാരണം വിശദീകരിക്കാന്‍ കോണ്‍ഗ്രസ് ബുദ്ധിമുട്ടും. അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ തീയതി സംബന്ധിച്ചും തര്‍ക്കം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ജനുവരി 26ന് തന്നെ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവ് പ്രണബ് മുഖര്‍ജി ആഭ്യന്തര വകുപ്പിന് നല്‍കിയിരുന്നു എന്നാല്‍ ഫെബ്രുവരി 3ന് രാഷ്ട്രപതി ഒപ്പിട്ടുവെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. 3ന് ഒപ്പിട്ടെങ്കില്‍ തന്നെ വീണ്ടും കാലതാമസം വരുത്തിയത് എന്തിനെന്നതിനും ഉത്തരമില്ല.ഒരു വര്‍ഷം കൊണ്ട് വിചാരണയും വിധിയും നടത്താന്‍ ഹൈക്കോടതിക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നീട് രണ്ട് വര്‍ഷം വേണ്ടി വന്നു സുപ്രീംകോടതിക്ക് അത് ശരിവയ്ക്കാന്‍ . 2006ല്‍ അന്തിമവിധി വന്നശേഷം അഫ്സലിന്റെ ഭാര്യ നല്കിയ ദയാഹര്‍ജിയില്‍ തീരുമാനങ്ങള്‍ ഉണ്ടാകാന്‍ ആറ് വര്‍ഷം വേണ്ടി വന്നു.
പരമാവധി രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടക്കേണ്ടയിരുന്നത് 12 വര്‍ഷം നീണ്ടുപോയി .ഒരു ദേശീയ കുറ്റവാളിയെ മുന്നില്‍ നിര്‍ത്തി വിലപേശലിനുള്ള അവസരവും ഉണ്ടായി.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: