ജനാധിപത്യ കേരളത്തിന് കളങ്കമാവുകയാണ് സ്ത്രീപീഡനക്കേസുകള്‍ ആവര്‍ത്തിക്കുന്നതും പ്രതികളായ രാഷ്ട്രീയ നേതാക്കള്‍ രക്ഷപ്പെടുന്നതും. നിസ്സഹായരായ പെണ്‍കുട്ടികളെ കാമപ്പേക്കൂത്തുകള്‍ക്ക് ഇരയാക്കിയവര്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലുകളെന്ന് നാം വിശേഷിപ്പിക്കുന്ന പാര്‍ലമെന്റിലും നിയമസഭകളിലും അധികാരക്കസേരകളില്‍ വാണരുളുമ്പോള്‍ ഇരകളും കുടുംബവും കൂട്ട ആത്മഹത്യയിലും അതിലും ദാരുണമായ ഒറ്റപ്പെടലിലും അവസാനിക്കുന്നു. സൂര്യനെല്ലിമുതല്‍ കിളിരൂരും കവിയൂരും ഉള്‍പ്പെടെയുള്ള കേരളത്തെ ഞെട്ടിച്ച സ്ത്രീ പീഡന കേസുകളുടെവരെ ചരിത്രം ഇതാണ്. കേസില്‍പ്പെടുന്ന ഗാന്ധിശിഷ്യരെന്ന് അവകാശപ്പെടുന്നവരും വിപ്ലവപ്പാര്ട്ടിക്കാരും എന്നുവേണ്ട അവരാരായാലും സാങ്കേതികമായി നിയമ വ്യവസ്ഥയുടെ പഴുതുകളിലൂടെ രക്ഷപ്പെടുന്നുണ്ടെങ്കിലും സാംസ്കാരിക മനസാക്ഷിയുടെ മുന്നില്‍ പ്രതിക്കൂട്ടിലാണ്.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ ആവര്‍ത്തിക്കുന്ന പതിവ് തമാശകള്‍ക്കപ്പുറം ഭരണമാറ്റം ഫലത്തില്‍ കേരളത്തിലെ പൊതുജനങ്ങള്‍ക്ക് മറ്റൊന്നും നല്‍കുന്നില്ല എന്ന വലിയ തിരിച്ചറിവുകൂടിയാണ് ഈ കേസുകള്‍. പരസ്പരം സഹായിച്ചും രക്ഷപ്പെടുത്തിയും വിരലിലെണ്ണാവുന്ന നേതാക്കള്‍ നടത്തുന്ന ചക്കളത്തിപോരാട്ടമായി കേരളത്തിലെ ജനാധിപത്യവും രാഷ്ട്രീയവും അധപതിച്ചിരിക്കുകയാണ്. നമ്മുടെ ജനാധിപത്യ സംസ്കാരത്തിനുതന്നെ ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ അതിവേഗം മാഫിയാവല്ക്കരണത്തിലേക്ക് നീങ്ങുകയാണ് കേരള രാഷ്ട്രീയം. സ്ത്രീ പീഡനക്കേസുകളും അഴിമതിക്കേസുകളും ഇത്തരം മാഫിയകള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുമ്പോള്‍ ആദര്‍ശ ധീരതയോടെ രാഷ്ട്രീയ രംഗത്ത് നില്‍ക്കുന്നവര്‍ക്ക് പിടിച്ചുനില്ക്കാന് കഴിയാതെ വരുന്നു. അടുത്ത കാലത്ത് പുറത്തുവന്ന സ്ത്രീ പീഡന കേസുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത് ഈ മാഫിയ എത്രമാത്രം ശക്തമാണ് എന്നതാണ്.
പണവും അധികാരവും ഉപയോഗിച്ച് കുഴിച്ചുമൂടിയെന്ന് കുറേപേര്‍ വിശ്വസിച്ചിരുന്ന സ്ത്രീപീഡന-പെണ്വാണിഭകേസുകളില് വീണ്ടും ഉയര്‍ന്നുവരുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ അഴിഞ്ഞുവീഴുന്നത് ഒട്ടേറെ പൊയ്മുഖങ്ങളാണ്. കേരളത്തെ പിടിച്ചുകുലുക്കിയ സ്ത്രീപീഡന കേസുകളില്‍ പ്രതികളായ നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിട്ടുള്ളതാണ്. ആ നിലക്ക് അതില്‍ പുതുമയില്ല. സൂര്യനെല്ലി, കോഴിക്കോട് ഐസ്ക്രീംപാര്‍ലര്‍, കിളിരൂര്‍, കവിയൂര്‍ കേസുകളാണ് ഇവയില്‍ പ്രധാനം. ഈ നാലുകേസുകള്ക്കും കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രത്യേകതകളുണ്ട്.
കോണ്‍ഗ്രസ്, സിപിഎം, മുസ്ലിംലീഗ് നേതാക്കളുടെ പങ്ക് സംബന്ധിച്ചുയര്‍ന്ന ആരോപണങ്ങളാണ് ഇതില്‍ പ്രധാനം. കേസില്‍ പ്രതികളായവരെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുതിയതല്ലെങ്കിലും സമാന സ്വഭാവമുള്ള ഈ കേസുകളില്‍ പ്രതികളെന്ന് ആരോപിക്കപ്പെട്ടവര്‍ അന്വേഷണവും വിചാരണയും നേരിടാതെ രക്ഷപ്പെട്ടത് എങ്ങനെ എന്ന് അന്വേഷിക്കുന്നത് കൗതുകകരമാകും. നമ്മുടെ ജനാധിപത്യത്തിന്റെ പൊള്ളത്തരവും നീതിന്യായ വ്യവസ്ഥയുടെ അപര്യാപ്തതയുമാണ് ഈ കേസുകളില്‍ പ്രതികളെന്ന് ഇരകള്‍ തന്നെ ചൂണ്ടിക്കാട്ടിയവര്‍ രക്ഷപ്പെടാനിടയായ സാഹചര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: